കൊച്ചി: ചിരാനുഭവ അവകാശം പൊതുജനങ്ങൾക്ക് ലഭിക്കുന്ന നീർച്ചാലുകളും തോടുകളും പഞ്ചായത്തിൽ നിക്ഷിപ്തമാണെന്ന് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്ക് വേണ്ടിയുള്ള ഓംബുഡ്സ്മാൻ ജസ്റ്റിസ് പി.എസ്.ഗോപിനാഥൻ വിധിച്ചു. ഉദയംപേരൂർ നടക്കാവ് പൊങ്ങോട്ടിൽ എം.ഡി.സരസന്റെ പരാതിയിലാണ് ഉത്തരവ്. പരിസരത്തെ സ്വകാര്യഭൂമിയിലെ തോടുകൾ മൂടിക്കൊണ്ടിരിക്കുന്നതിനാൽ തന്റെ വീടും പറമ്പും വർഷകാലത്ത് വെള്ളക്കെട്ടിലാകുന്നുവെന്നായിരുന്നു സരസന്റെ പരാതി.
ഭൂമി സ്വകാര്യവ്യക്തിയുടേതാണെന്നും മറ്റുമുള്ള ന്യായം ഉന്നയിച്ച് സരസന്റെ പരാതിയിൽ തപസിരിക്കരുതെന്നും ഉദയംപേരൂർ പഞ്ചായത്ത് സെക്രട്ടറിയോട് ഓംബുഡ്സ്മാൻ നിർദേശിച്ചിട്ടുണ്ട്. നീരൊഴുക്ക് പുന:സ്ഥാപിച്ചാൽ വെള്ളക്കെട്ട് ഒഴിവാകും. ഇതിനായി മുനിസിപ്പാലിറ്റി നിയമത്തിലെ 208 എ വകുപ്പനുസരിച്ച് പഞ്ചായത്തുകൾക്ക് നടപടികൾ സ്വീകരിക്കാനാകും.
കുളങ്ങളും തോടുകളും നീർച്ചാലുകളും ചെറുപുഴകളും നീരുറവകളും സ്ഥിതിചെയ്യുന്ന ഭൂഉടമകൾ ആരായാലും അത് ചിരാനുഭവത്തിലാണോ എന്ന വസ്തുത പരിഗണിച്ചാണ് നിയമം നിർമ്മിച്ചിട്ടുള്ളത്. തോട് നികത്തിയതിനെ തുടർന്ന് വെള്ളക്കെട്ട് രൂപപ്പെട്ടാൽ കൃഷിനാശവും രോഗങ്ങളമുണ്ടാകും. ഇത്തരം തോടുകളുടെ കാലാകാലങ്ങളിലുള്ള അറ്റകുറ്റപ്പണികൾ ചെയ്യാൻ പഞ്ചായത്തിന് ചുമതലയുണ്ട്. സ്വകാര്യ തോടുകൾ പരിപാലിക്കുന്നതിൽ ഭൂഉടമകൾ വീഴ്ചവരുത്തിയാൽ പഞ്ചായത്തിന് നോട്ടീസ് നൽകാം. എന്നിട്ടും പരിഹരിക്കപ്പെട്ടില്ലെങ്കിൽ പഞ്ചായത്തിൽ നിന്ന് പരിപാലനം നിർവഹിക്കാമെന്നും ഉത്തരവിൽ പറയുന്നു.
സരസന്റെ അപേക്ഷ ഉദയംപേരൂർ പഞ്ചായത്ത് അവഗണിച്ചത് അംഗീകരിക്കാനാവില്ല. പരാതിക്കാരന്റെ പറമ്പിൽ വെള്ളക്കെട്ടുണ്ടെന്നും അയൽവാസി രാജേഷിന്റെ പറമ്പിലെ തോടിൽ പാഴ്ച്ചെടികളും പുല്ലും വളർന്ന് നീരൊഴുക്ക് തടസപ്പെടുന്നതായും സെക്രട്ടറിയുടെ സത്യവാങ്മൂലത്തിൽ പറയുന്നുണ്ട്. ഈ സാഹചര്യത്തിൽ രാജേഷിന് പറയാനുള്ളതുകൂടി കേട്ട് പൊതുജനങ്ങൾക്ക് ചിരാനുഭവത്തിൽ ഉള്ളതാണെന്ന് ബോധ്യപ്പെട്ടാൽ തോടിൽ കുറഞ്ഞത് മൂന്ന് അടിയെങ്കിലും ആഴത്തിൽ വെള്ളമൊഴുകാനുള്ള സംവിധാനം ഒരുക്കണം. തൊഴിലുറപ്പ് പദ്ധതിയിൽപ്പെടുത്തിയോ അല്ലാതെയോ ഒരു മാസത്തിനകം ജോലി പൂർത്തീകരിച്ച് റിപ്പോർട്ട് ചെയ്യാനും സെക്രട്ടറിക്ക് ഓംബുഡ്സ്മാൻ ഉത്തരവ് നൽകിയിട്ടുണ്ട്.
ഉദയംപേരൂരിൽ ജലജീവൻ മിഷൻ ആറുമാസത്തികം
നടപ്പാക്കണം
സ്വന്തമായി കുടിവെള്ള സ്രോതസില്ലാത്ത ഉദയംപേരൂർ പഞ്ചായത്തിലെ എല്ലാവർക്കും
കേന്ദ്രസർക്കാരിന്റെ സൗജന്യ ജലജീവൻ മിഷൻ പദ്ധതിയിലൂടെ
കുടിവെള്ളം എത്തിച്ച് ആറ് മാസത്തിനകം റിപ്പോർട്ട് സമർപ്പിക്കാനും പഞ്ചായത്ത് സെക്രട്ടറിക്ക് ഓംബുഡ്സ്മാൻ നിർദേശം നൽകി. മിഷന്റെ രണ്ടാം ഘട്ടം നടപ്പാക്കാത്തതിന് സെക്രട്ടറിക്ക് വ്യക്തമായ മറുപടിയില്ല. ഗ്രാമവാസികൾക്ക് ഗുണഫലം എത്തിക്കാതിരിക്കുന്നത് പഞ്ചായത്തിന്റെ വീഴ്ചയാണ്. വെള്ളക്കെട്ട് മൂലം കുടുംബത്തിന്റെ ഏകജലസ്രോതസായ കിണർ മലിനമായെന്ന് പരാതിയിൽ സരസൻ സൂചിപ്പിച്ചത് കണക്കിലെടുത്താണ് ഓംബുഡ്സ്മാന്റെ ഇടപെടൽ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |