SignIn
Kerala Kaumudi Online
Thursday, 19 September 2024 3.53 PM IST

ജലസേചന വകുപ്പ് കാണുന്നില്ലേ: തേർളായിയുടെ കുടിവെള്ളത്തിൽ ഉപ്പാണ്

Increase Font Size Decrease Font Size Print Page
therlayi

ശ്രീകണ്ഠപുരം : വേനൽ കനക്കുമ്പോൾ തേർളായിക്കാരുടെ നെഞ്ചിൽ തീയാണ്. അറുപതോളം കുടുംബങ്ങളാണ് കാലങ്ങളായി വേനൽ വരുമ്പോൾ ഉപ്പുവെള്ളം കുടിക്കാൻ വിധിക്കപ്പെട്ട് കഴിയുന്നത്. വളപട്ടണം പുഴയുമായി ചേരുന്ന വളക്കൈ തോടിന്റെ കരയിലുള്ള വീട്ടു കിണറുകളിലും വേനലിൽ ഉപ്പുവെള്ളം കയറുന്നതോടെയാണ് ഇവരുടെ വെള്ളംകുടി തന്നെ മുട്ടുന്നത്.
വളപട്ടണം പുഴയിലെ തോട്ടുകടവിലാണ് വളക്കൈ തോട് സംഗമിക്കുന്നത്. തോടിന് കരകളിൽ താമസിക്കുന്നവരുടെ കിണറുകളിലും ഇതോടെ ഉപ്പ് കലർന്നു. കുടിക്കാനോ കൃഷി ചെയ്യാനോ ആവശ്യമായ വെള്ളം ലഭിക്കാതെ പ്രദേശത്തെ കർഷകരുൾപ്പെടെ നൂറുകണക്കിന് ആളുകളുടെ ജീവിതമാണ് പ്രതിസന്ധിയിലായിരിക്കുന്നത്.

തെങ്ങ്,​ കവുങ്ങ്,​ വാഴ തു‌ടങ്ങിയ വിളകളും മറ്റ് പച്ചക്കറികളുമാണ് ഈ പ്രദേശത്തെ പ്രധാന കൃഷി. മണ്ണിൽ ഉപ്പിന്റെ അംശം കൂടിയതോടെ കൃഷി പ്രതിസന്ധിയിലായി. തേങ്ങയും അടക്കയും ലഭിക്കാതായി. തോട്ടിൽ നിന്ന് കുറേ മാറി താൽക്കാലിക കുളം കുത്തിയാലും പ്രയോജനമില്ലാത്ത സ്ഥിതിയാണ്. വളക്കൈ തോടിന് ഇരുകരകളിലുമായി സ്ഥിതിചെയ്യുന്ന മണക്കടവ്, പെരുമ്പാറക്കടവ്,​സിദ്ധിഖ് നഗർ,​ വളക്കൈ,​ മീൻകുഴിച്ചാൽ പ്രദേശങ്ങളിലെ ജനങ്ങളാണ് വർഷത്തിന്റെ പകുതിയും ഈ ദുരിതമനുഭവിക്കുന്നത്.

വേണ്ടത് സാൾട്ട് വാട്ടർ എക്‌സ്‌ക്ലൂഷൻ ക്രോസ് ബാർ'

ജനങ്ങളുടെ കുടിവെള്ള പ്രശ്നവും കർഷകരുടെ പ്രയാസങ്ങളും പരിഹരിക്കാൻ വളപട്ടണം പുഴയിൽ നിന്ന് വളക്കൈ തോട്ടിലേക്ക് ഉപ്പുവെള്ളം കയറുന്നത് തടയുന്നതിനായി പദ്ധതി നടപ്പിലാക്കാൻ ജലസേചന വകുപ്പിനും മുഖ്യമന്ത്രിക്കും പരാതി നൽകിയെങ്കിലും നടപടിയുണ്ടായില്ല. അസിസ്റ്റന്റ് എൻജിനീയർ ഉൾപ്പെടെയുള്ള ജലസേചന വകുപ്പ് ഉദ്യോഗസ്ഥർ പ്രദേശം സന്ദർശിക്കുകയും സ്ഥിതിഗതികൾ വിലയിരുത്തുകയും ചെയ്തിരുന്നെങ്കിലും പദ്ധതി നടപ്പിലാക്കാൻ ആവശ്യമായ നാല് കോടി രൂപ വകുപ്പിന്റെ കയ്യിൽ ഇല്ലെന്നായിരുന്നു മറുപടി.

''കേന്ദ്ര-സംസ്ഥാന-തദ്ദേശ സ്ഥാപനങ്ങളുടെ പങ്കാളിത്തത്തോടെ ശുദ്ധജലം ലഭ്യമാക്കുന്ന ജലജീവൻ മിഷൻ പദ്ധതിയിൽ ചെങ്ങളായി പഞ്ചായത്ത് പങ്കാളിയല്ല. കടുത്ത ക്ഷാമം നേരിടുമ്പോൾ വലിയ വാഹനങ്ങളിൽ വെള്ളം വിതരണം ചെയ്യാറാണ് പതിവ്. പക്ഷെ അത് ശാശ്വത പരിഹാരമല്ല. ജലജീവൻ മിഷനിൽ പങ്കാളിയാകാനുള്ള പ്രവർത്തനങ്ങൾ നടന്നു വരുന്നുണ്ട്. അത് നടപ്പിലായാലും കർഷകരുടെ പ്രശ്നങ്ങൾക്ക് പരിഹാരമാകുന്നില്ല. സർക്കാർ അടിയന്തിരമായി ഇടപെടണം''

മൂസാൻകുട്ടി തേർളായി - വാർഡ് മെമ്പർ

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: LOCAL NEWS, KANNUR
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.