സ്കൂൾ ബസ് ഫിറ്റ്നസ് പരിശോധന ; ആദ്യദിനം മടക്കിയത് രണ്ടെണ്ണം
ഇന്നലെ ജില്ലയിൽ പരിശോധിച്ചത് 30 ബസുകൾ
കണ്ണൂർ:അദ്ധ്യയനവർഷം ആരംഭിക്കുന്നതിന് മുന്നോടിയായി കണ്ണൂരിൽ സ്കൂൾ ബസ്സുകളുടെ ഫിറ്റ്നസ് പരിശോധന ആരംഭിച്ചു.കണ്ണൂർ ആർ.ടി ഓഫീസിന്റെ പരിധിയിലുള്ള സ്കൂൾ വാഹനങ്ങൾ കണ്ണൂർ തോട്ടട ആർ.ടി.ഒ ടെസ്റ്റ് ഗ്രൗണ്ടിൽ വെച്ചാണ് പരിശോധിച്ചത്.ജില്ലയിൽ ആകെ 300 ന് മുകളിൽ സ്കൂൾ ബസുകളാണ് ഫിറ്റ്നസ് തേടേണ്ടത്.
ആർ.ടി.ഒ ഇ. എസ്. ഉണ്ണികൃഷ്ണന്റെ നേതൃത്വത്തിലാണ് സ്കൂൾ, കോളേജ് വാഹനങ്ങൾ പരിശോധിച്ചത്.ആദ്യദിനം പരിശോധിച്ച മുപ്പത് വാഹനങ്ങളിൽ 28 എണ്ണവും ഫിറ്റ്നസ് നേടി.ഇവയ്ക്ക് ഫിറ്റ്നസ്സ്റ്റിക്കർ പതിച്ചു നൽകി.തകരാർ കണ്ടെത്തിയ രണ്ട് ബസുകൾ ആവശ്യമായ അറ്റകുറ്റപ്പണിക്ക് ശേഷം 30ന് വീണ്ടും പരിശോധനയ്ക്കെത്തിക്കാനും അധികൃതർ നിർദ്ദേശം നൽകി. മുപ്പതിന് പരിശോധന അവസാനിപ്പിക്കും.
എം.വി.ഐമാരായ ടി.വി.രഞ്ജിത്ത് , കെ.വി.ജയൻ , എ.എം.വി.ഐമാരായ പി.നൂർ മുഹമ്മദ് , പി.പ്രശാന്ത്,വി.ആർ. ലിജിൻ ,നിതിൻ നാരായാണൻ , കെ.ജിതേഷ്
എന്നിവരാണ് ടെസ്റ്റിന് നേതൃത്വം നൽകിയത്. തകരാറുകൾ ശ്രദ്ധയിൽപെട്ട വാഹനങ്ങൾ അവ പരിഹരിച്ചതിന് ശേഷം വീണ്ടും പരിശോധനയ്ക്ക് കൊണ്ടു വരാൻ നിർദേശം നൽകി.പരിശോധന വരും ദിവസങ്ങളിൽ തുടരുമെന്നും 30 ന് അവസാനിക്കുമെന്നും അധികൃതർ പറഞ്ഞു .
'ടെസ്റ്റഡ് ഓക്കെ' സർട്ടിഫിക്കറ്റിന് യാന്ത്രിക ക്ഷമത
സുരക്ഷ സംവിധാനം
ബ്രേക്ക് സിസ്റ്റം
തീ കെടുത്താനുള്ള സൗകര്യം
സീറ്റിംഗ്
ജി.പി.എസ്
വേഗനിയന്ത്രണം
ഡ്രൈവർമാർക്കും വേണം ഫിറ്റ്നസ്
കുറഞ്ഞത് പത്തു വർഷത്തെ പരിചയം
മദ്യപിച്ചോ, അമിത വേഗത്തിൽ ഓടിച്ചതിനോ ശിക്ഷിക്കപ്പെട്ടവരാകരുത്.
പോക്സോ ,എൻ.ഡി.പി.എസ് കേസുകളിൽ ഉൾപ്പെട്ടവരാകരുത്.
ചുവന്ന ലൈറ്റ് മറികടക്കുക, ലയിൻ മര്യാദ പാലിക്കാതിരിക്കുക, തുടങ്ങിയ കുറ്റകൃത്യങ്ങൾക്ക് രണ്ടു
പ്രാവശ്യത്തിലധികം ശിക്ഷിക്കപ്പെട്ടവരാകാൻ പാടില്ല.
ക്രിമിനൽ കേസുകളിൽ പെട്ടവരല്ല എന്നുറപ്പാക്കാൻ പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് നിർബന്ധം
കറുത്ത പാന്റും, വെളുത്ത ഷർട്ടും യൂണിഫോമായി ധരിക്കുകയും ഐഡന്റിറ്റി കാർഡും നിർബന്ധം
പരിശോധന വരും ദിവസങ്ങളിലും തുടരും .കുട്ടികളുടെ സുരക്ഷ മുൻനിർത്തി പരിശോധനയിൽ യാതൊരു വിട്ടുവീഴ്ച്ചയും ചെയ്യുന്നതല്ല.കർശ്സന പരിശോധന തന്നെ നടക്കും .അനുമതി ഇല്ലാത്ത വാഹനങ്ങൾ ഉപയോഗിക്കാൻ അനുവദിക്കുന്നതല്ല.
ഇ.എസ്. ഉണ്ണികൃഷ്ണൻ , ആർ.ടി.ഒ ,കണ്ണൂർ