രാജ്യത്ത് ദാരിദ്ര്യം ഏറ്റവും കുറഞ്ഞ സംസ്ഥാനമായി കേരളത്തെ ഉയർത്തിക്കാട്ടി നീതി ആയോഗിന്റെ ബഹുമേഖല ദാരിദ്ര്യ സൂചികപുറത്ത് വന്നത് ഈയിടെയാണ്.ദാരിദ്ര്യവും ദുരിതങ്ങളും നിറഞ്ഞ സാഹചര്യത്തിൽ നിന്ന് ജീവിതം കരുപ്പിടിപ്പിക്കുകയാണ് കേരളം. ഒറ്റയടിക്കുണ്ടായ അത്ഭുതമല്ല ഇത്. ജനകീയാസൂത്രണവും കുടുംബശ്രീ, തൊഴിലുറപ്പ് പോലുള്ള പദ്ധതികൾ ഇതിന് പിന്നിലുണ്ട്. ഇവയോട് ചേർന്നുനിന്ന് ഉശിരോടെ പ്രവർത്തിച്ച സംരംഭകരുണ്ട്. തൊഴിലാളി ജീവിതങ്ങളുണ്ട് ,ഭരണസംവിധാനമുണ്ട് , ആസൂത്രകരുണ്ട് -കൂട്ടായ ഈ പ്രയത്നത്തിലേക്ക് ഒരു അന്വേഷണം....
കണ്ണൂർ: ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാൻ ഏറെ പാടുപെട്ടിരുന്ന കാലം കാഞ്ഞിരോട് തെരുവിലെ കെ. ഷൈമയ്ക്ക് ഒരിക്കലും മറക്കാനാവില്ല. കൈയിൽ ഒരു രൂപയില്ലാതെ എങ്ങനെ മുന്നോട്ട് പോകുമെന്ന് ചിന്തിച്ചിരിക്കുമ്പോഴാണ് കുടുംബശ്രീ രക്ഷകയായത്. 2005ൽ തൊഴിൽരഹിതരായ അഞ്ച് യുവതികളെ കൂട്ടി ഒരു കൂട്ടായ്മയ്ക്ക് തുടക്കമിട്ടു. കോഴിക്കോട് കായണ്ണയിൽ പോയി ഒരാഴ്ചത്തെ പരിശീലനവും മറ്റും വിജയകരമായി പൂർത്തിയാക്കിയപ്പോൾ ആത്മവിശ്വാസമായി. കുടുംബശ്രീ കണ്ണൂർ ജില്ലാ മിഷൻ കൂടെ നിന്നു. ഷൈമ പ്രസിഡന്റും രാധിക അജിത് സെക്രട്ടറിയുമായി ഊർജശ്രീ ന്യൂട്രിമിക്സ് എന്ന സ്ഥാപനം തുടങ്ങി. ആദ്യം ആശങ്കയും വേവലാതിയുമൊക്കെ താളം തെറ്റിച്ചെങ്കിലും പിന്നീട് എല്ലാം വഴിക്കുവന്നു.ഇന്ന് ജില്ലയിൽ കുടുംബശ്രീയുടെ കീഴിലെ ഏറ്റവും വലിയ സ്ഥാപനമാണ് ഊർജശ്രീ ന്യൂട്രിമിക്സ് .
ന്യൂട്രിമിക്സിന്റെ പായസം മിക്സ് പോലുള്ള ഉൽപ്പന്നങ്ങൾക്കായി ഇപ്പോൾ ആളുകളെത്തി തുടങ്ങി. ഷൈമയും രാധികയും ഇന്ന് പെൺകരുത്തിന്റെ മാതൃകകളാണ്. രണ്ടു പേരും സ്വന്തമായി വീട് വച്ചു. വാഹനം വാങ്ങി. മക്കൾക്ക് നല്ല വിദ്യാഭ്യാസം നൽകുന്നുണ്ട്. ഏതു പ്രതിസന്ധിയെയും അതിജീവിക്കാൻ കഴിയുമെന്ന ആത്മവിശ്വാസം നൽകിയത് കുടുംബശ്രീയാണെന്നു ഷൈമയും രാധികയും പറയുന്നു. സ്വന്തമായി വിലയ്ക്ക് വാങ്ങിയ സ്ഥലത്ത് ഫാക്ടറി കൂടി നിർമ്മിച്ചിരിക്കുകയാണിവരിപ്പോൾ. ഫയർ ആന്റ് റെസ്ക്യൂ സ്റ്റേഷന്റെ സിവിൽ ഡിഫൻസിൽ വളണ്ടിയർമാരാകാൻ മുന്നിട്ടിറങ്ങിയെന്നതിലുണ്ട് ഇവർ ആർജ്ജിച്ച ധൈര്യത്തിന്റെ ആഴം.
മാറ്റത്തിന്റെ കാഹളമൂതിയത് കുടുംബശ്രീ
കേരളത്തിന്റെ പട്ടിണി മാറ്റാനും ജീവിതം പച്ചപിടിപ്പിക്കാനും സ്ത്രീകളെ മുഖ്യധാരയിലെത്തിക്കാനും കഴിഞ്ഞതിന് പിന്നിലെ പ്രധാന പ്രേരകശക്തിയായത് കുടുബശ്രീയാണ് സ്ത്രീകൾ വീട്ടിൽ നിന്നു പുറത്തിറങ്ങി ജോലി ചെയ്യാൻ തുടങ്ങിയതോടെ പട്ടിണി മാറുകയായി. അവർക്ക് കിട്ടുന്ന വരുമാനം അതുപോലെ വീട്ടിലെത്തുന്നു.വീടുകളിൽ അവർക്ക് മുൻകാലത്ത് കിട്ടാത്ത പരിഗണനയും ലഭിക്കുന്നു
സംസ്ഥാനത്തെ 80 ശതമാനത്തോളം വീടുകളിലും പാചകവും കുടുംബത്തെ ഊട്ടലുമൊക്കെയായി കഴിയുന്നവരാണ് സ്ത്രീകളാണെന്ന നിലയ്ക്ക് ഏറെക്കുറെ മാറ്റം വന്നത് കുടുംബശ്രീ സംരംഭങ്ങളിലൂടെയാണ് . കുടുംബത്തിന്റെ വരുമാനദായകർ എന്ന നിലയിൽ പുരുഷനുള്ള അംഗീകാരവും പരിഗണനയും ഇവർക്ക് കിട്ടിതുടങ്ങിയിട്ടുണ്ട് -
ഡോ. എം. സുർജിത്ത് -കുടുംബശ്രീ മിഷൻ കണ്ണൂർ ജില്ലാ കോ- ഓർഡിനേറ്റർ
( തുടരും)
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |