കണ്ണൂർ: ലൈബ്രറി നവീകരണ വ്യാപന ദൗത്യത്തിന്റെ ഭാഗമായി ആദിവാസി വിഭാഗം കുട്ടികളിൽ വായന പ്രോത്സാഹിപ്പിക്കുന്നതിന് പയ്യാവൂരിൽ ഹൈടെക് ലൈബ്രറി വരുന്നു. പയ്യാവൂർ വാതിൽമട കോളനിയോട് ചേർന്ന് ഒരു ഏക്കറിൽ സ്ഥാപിക്കുന്ന ലൈബ്രറിയുടെ ശിലാസ്ഥാപനം അടുത്ത മാസം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും.
സംസ്ഥാനത്ത് തന്നെ ഇത്തരത്തിലുള്ള ആദ്യ സംരംഭമാണിത്. കൊവിഡിനെ തുടർന്ന് സ്കൂളിലും മറ്റും പോകാൻ കഴിയാതിരുന്ന കുട്ടികളെ വായനയിലേക്ക് കൊണ്ടുവരികയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
വിനോദ, വിജ്ഞാന കേന്ദ്രം എന്ന നിലയിൽ അവരുടെ അഭിരുചിക്ക് അനുസരിച്ച പുസ്തകങ്ങൾക്കൊപ്പം അവരുടെ മാനസികോല്ലാസത്തിനുള്ള പാർക്കുകൾ എന്നിവയും ലൈബ്രറിയോടനുബന്ധിച്ചുണ്ടാകും. ഓൺ ലൈൻ സംവിധാനവും ഇവിടെ ഏർപ്പെടുത്തും.
വായനശാലയിൽ പുസ്തകങ്ങൾ അടുക്കിവെക്കുന്നതിനു പകരം പുസ്തകങ്ങൾ അവരെ തേടി പോകുന്നതാണ് ഇവിടുത്തെ രീതി. വിദ്യാർത്ഥികൾക്കുള്ള സൗജന്യ ക്ലാസുകൾ,പെൺകുട്ടികൾക്ക് മാത്രമായി കരാട്ടേ പരിശീലനം എന്നിവയും ഇതോടനുബന്ധിച്ചുണ്ടാകും. ബാലവേദി, വനിതാ വേദി, വയോജന വിഭാഗം എന്നിവയും അനുബന്ധമായി രൂപീകരിക്കും.
ജില്ലയിൽ 128 വായനശാലകൾ
ആദിവാസി മേഖലകളിൽ ഘട്ടം ഘട്ടമായി 128 വായനശാലകളാണ് തുടങ്ങുന്നത്. ബാലാവകാശ കമ്മിഷന്റെയും ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ടിന്റെയും സഹായം ഇതിനുണ്ട്. ആദിവാസി വിഭാഗത്തിലെ കുട്ടികൾക്ക് വായനയുടെ അനന്ത സാദ്ധ്യതകൾ പകർന്നു കൊടുക്കാനും ഇത്തരം ഗ്രാമീണ വായനശാലകൾക്ക് കഴിയുമെന്നാണ് അധികൃതരുടെ പ്രതീക്ഷ.
തങ്ങളുടെ ചുറ്റുമുള്ള ലോകത്തെ അടുത്തറിയാനും അവരെ മുഖ്യധാരയിലെത്തിക്കാനും ഹൈടെക് ലൈബ്രറിക്ക് കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്-
മുകുന്ദൻ മഠത്തിൽ
പ്രസിഡന്റ്, ജില്ലാ ലൈബ്രറി കൗൺസിൽ , കണ്ണൂർ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |