കരിവെള്ളൂർ : ഇതരമതവിഭാഗത്തിൽപെട്ട യുവതിയെ മകൻ വിവാഹം ചെയ്തതിന്റെ പേരിൽ പൂരക്കളി പണിക്കരായ പിതാവിനെ കരിവെള്ളൂരിലെ ക്ഷേത്രകമ്മിറ്റി പൂരോത്സവത്തോടനുബന്ധിച്ചുള്ള മറുത്തു കളിയിൽ നിന്ന് മാറ്റിയെന്ന ആരോപണത്തിൽ നിശിതവിമർശനവും പ്രതിഷേധവുമായി സി.പി.എമ്മും വർഗബഹുജനസംഘടനകളും രംഗത്ത്. സംഭവത്തെ സി.പി.എം കേന്ദ്രകമ്മിറ്റിയംഗം ഇ.പി.ജയരാജൻ, ജില്ലാസെക്രട്ടറി എം.വി.ജയരാജൻ, എന്നിവർ ശക്തമായി അപലപിച്ചു. ഡിവൈഎഫ്ഐ പയ്യന്നൂർ ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഓണക്കുന്നിൽ യുവജനജാഗ്രതാസദസ് നടത്തി പ്രതിഷേധിച്ചു.
കഴിഞ്ഞ നാലുപതിറ്റാണ്ടോളമായി മറത്തുകളിയിൽ സജീവമായി നിൽക്കുന്ന വിനോദ് പണിക്കരെ കുണിയനിലെ ഒരു ക്ഷേത്രകമ്മിറ്റി മറുത്തുകളിയിൽ നിന്ന് മാറ്റിയതിനെ ചൊല്ലിയാണ് വിവാദം കത്തിപ്പടരുന്നത്.
വിലക്ക് ലജ്ജാകരം: ഡി.വൈ.എഫ്.ഐ.
മകൻ മതം മാറി വിവാഹം ചെയ്തതിന്റെ പേരിൽ നേരത്തെ നിശ്ചയിച്ച പൂരക്കളി പണിക്കർക്ക് ക്ഷേത്രത്തിൽ അവസരം നിഷേധിച്ചുവെന്നത് അങ്ങേയറ്റം ലജ്ജാകരമാണെന്ന് ഡി.വൈ.എഫ്.ഐ. ബ്ലോക്ക് കമ്മിറ്റി പ്രസ്താവനയിൽ പറഞ്ഞു. മനുഷ്യരെ അജ്ഞതയുടെ കൂരിരുട്ടിൽ നിന്ന് അറിവിന്റെയും സംസ്‌കാരത്തിന്റെയും പ്രകാശത്തിലേക്ക് കൈപിടിച്ചുയർത്തിയ നാടാണ് കരിവെള്ളൂർ. കുടുംബത്തിലൊരാൾ മതേതരമായ നിലപാട് സ്വീകരിച്ചതിനാൽ പണിക്കർ സ്ഥാനത്ത് നിന്ന് നീക്കി കലാകാരനെ ബഹിഷ്കരിക്കുന്നതിന് ക്ഷേത്രാധികാരികൾ മുന്നോട്ട് വരുന്നത് അപകടമാണ്. ബന്ധപ്പെട്ട ക്ഷേത്ര കമ്മറ്റി വിഷയം പുന:പരിശോധിച്ച് അടിയന്തരമായി ആവശ്യമായ മാറ്റം വരുത്തണമെന്നും ഡി.വൈ.എഫ്.ഐ പയ്യന്നൂർ ബ്ലോക്ക് കമ്മിറ്റി ആവശ്യപ്പെട്ടു. ഓണക്കുന്നിൽ നടന്ന യുവജന ജാഗ്രത സദസ്സ് സംഘടിപ്പിച്ചു. ഡി.വൈ.എഫ്.ഐ.സംസ്ഥാന സെക്രട്ടറി വി.കെ. സനോജ് ഉദ്ഘാടനം ചെയ്തു.പി.പി.അനീഷ അദ്ധ്യക്ഷത വഹിച്ചു. ജില്ലാസെക്രട്ടറി എം.ഷാജർ, ജിനേഷ് കുമാർ എരമം, വിനയചന്ദ്രൻ, പി.കെ.സുരേഷ് കുമാർ, കെ.വി.പ്രശാന്ത് കുമാർ , മനു തോമസ്, സരിൻ ശശി എന്നിവർ സംസാരിച്ചു.
അന്തസത്തക്ക് ചേരാത്ത പ്രവൃത്തിയെന്ന് പു.ക.സ
പൂരക്കളി പണിക്കൻമാരെ അവരുടെ വിജ്ഞാനത്തിന്റെയും കലാചാതുരിയുടെയും അടിസ്ഥാനത്തിൽ ബഹുമാനത്തോടെ നോക്കി കാണുന്ന നമ്മുടെ സമൂഹത്തിൽ കുടുംബത്തിലൊരാൾ മതേതര ജീവിതരീതി സ്വീകരിച്ചു എന്നതിന്റെ പേരിൽ നേരത്തെ നിശ്ചയിച്ച പണിക്കർ സ്ഥാനത്ത് നിന്ന് നീക്കിയ നടപടി സംസ്ഥാനത്തിന്റെ അന്തസത്തയ്ക്ക് ചേരാത്തതാണെന്ന് പുരോഗമന കലാസാഹിത്യസംഘം മേഖലാകമ്മിറ്റി കുറ്റപ്പെടുത്തി.
കലയും സാഹിത്യവുമെല്ലാം അത്യന്തികമായി മനുഷ്യപുരോഗതിക്ക് വേണ്ടിയുള്ളതാണ്. ആധുനിക സാംസ്‌കാരിക കേരളത്തിന്റെ അന്തസത്തക്ക് യോജിക്കാത്ത ഇത്തരം പ്രവൃത്തിയെ എതിർത്ത് തോൽപ്പിക്കണമെന്ന് പു.ക.സ. ആവശ്യപ്പെട്ടു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |