കണ്ണൂർ: വളപട്ടണം മുതൽ മയ്യഴി വരെ ജലപാതയ്ക്ക് കനാൽ നിർമ്മിക്കുന്നതിന് സ്ഥലം ഏറ്റെടുക്കാനും പുനരധിവാസത്തിനുമായി 650.50 കോടി രൂപ കിഫ്ബി അനുവദിച്ചതോടെ നിർമ്മാണം വേഗത്തിലാകും. കോവളം മുതൽ ബേക്കൽവരെയാണ് ജലപാത. ജില്ലയിൽ ജലപാത കടന്നുപോകുന്ന ഇടങ്ങളിൽ അതിരടയാള കല്ലിടൽ പൂർത്തിയായി. സാമൂഹികാഘാത പഠനം നടത്താനും അനുമതിയായി.
നാൽപതു മീറ്റർ വീതിയിൽ കനാലും പത്തുമീറ്റർ വീതം വീതിയിൽ ഇരു വശങ്ങളിലും റോഡുകളും പദ്ധതിയുടെ ഭാഗമായി ഉണ്ടാകും.മയ്യഴി മുതൽ വളപട്ടണം വരെയുള്ള അലൈൻമെന്റിൽ മൂന്ന് കനാലുകളാണ് വേണ്ടത്.
മയ്യഴി മുതൽ എരഞ്ഞോളിവരെയായി 10 കിലോമീറ്റർ നീളമുള്ള ഒന്നാംകനാലിന് തൃപ്പങ്ങോട്ടൂർ, പാനൂർ, പെരിങ്ങളം, മൊകേരി, പന്ന്യന്നൂർ ഭാഗങ്ങളിലായി 164 ഏക്കർ ഭൂമി ഏറ്റെടുക്കും. എരഞ്ഞോളിപ്പുഴയെ ധർമ്മടം പുഴയുമായി ബന്ധിപ്പിക്കുന്ന 850 മീറ്റർ നീളമുള്ള രണ്ടാംകനാലിന് 16.8 ഏക്കർ ഭൂമി വേണം. മുഴപ്പിലങ്ങാടു മുതൽ വളപട്ടണംവരെ പതിനാറു കിലോമീറ്റർ നീളുന്ന കനാലിന് 246.5 ഏക്കർ ഭൂമിയാണ് ഏറ്റെടുക്കേണ്ടത്. മുഴപ്പിലങ്ങാട്, കടമ്പൂർ, എടക്കാട്, ചെമ്പിലോട്, ചേലോറ, വലിയന്നൂർ തുടങ്ങിയ പ്രദേശങ്ങളിലൂടെയാണിത്.
മൊത്തം നീളം 616 കിലോമീറ്റർ, മതിപ്പുചെലവ് 6,000 കോടി
ലക്ഷ്യം, മെച്ചം
ദേശീയപാതയ്ക്കും റെയിൽവേക്കും സമാന്തരമായി ജലപാത വഴി ചരക്കുഗതാഗതവും ടൂറിസം വികസനവുമാണ് ലക്ഷ്യമിടുന്നത്. മൂന്നുമീറ്റർ ആഴത്തിലും 30 മീറ്റർ വീതിയിലുമുള്ള കനാലുകളാണു സജ്ജമാക്കുന്നത്. രണ്ടു കണ്ടെയ്‌നറുകളുടെ ഉയരത്തിൽ 500 ടൺ ചരക്കുവരെ കൊണ്ടുപോകാം. റോഡിനെന്ന പോലെ അറ്റകുറ്റപ്പണി ആവശ്യമില്ലെന്നതാണ് ജലപാതയുടെ മുഖ്യ സവിശേഷത.
കുടിയൊഴിപ്പിക്കപ്പെടുന്നവർക്കും ആകർഷകമായ പാക്കേജ്
കോവളം മുതൽ വർക്കല വരെ കനാൽ വികസനവുമായി ബന്ധപ്പെട്ട് കുടിയൊഴിപ്പിക്കേണ്ടി വരുന്ന 1275 ഓളം കുടുംബങ്ങളെ പുനരധിവസിപ്പിക്കുന്നതിന് കിഫ്ബിയുടെ ധനസഹായത്തോടെ 247.2 കോടി രൂപയുടെ ഭരണാനുമതി നൽകിയിട്ടുണ്ട്. പുനരധിവാസ പദ്ധതി പ്രകാരം ഫ്‌ളാറ്റുകൾ സർക്കാർ നിർമിച്ചു നൽകുകയോ, വസ്തു വാങ്ങി വീട് വയ്ക്കുന്നതിന് താൽപര്യമുള്ളവർക്ക് ഫിഷറീസ് വകുപ്പിന്റെ പുനർഗേഹം മാതൃകയിൽ ഭൂമി വാങ്ങി വീട് വയ്ക്കാൻ 10 ലക്ഷം രൂപ അനുവദിക്കുകയോ ചെയ്യും.
കോഴിക്കോട് നഗരത്തിലൂടെ കടന്നുപോകുന്ന കനോലി കനാൽ ജലപാതാ നിലവാരത്തിലേക്ക് വികസിപ്പിക്കുന്നതിനായി ഏകദേശം 1118 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്ന പദ്ധതിക്ക് കിഫ്ബി തത്വത്തിൽ അനുമതി നൽകിയിട്ടുണ്ട്. മാഹി വളപട്ടണം ഭാഗത്ത് ഏകദേശം 26.5 കിലോമീറ്ററും നീലേശ്വരം ബേക്കൽ ഭാഗത്ത് 6.5 കിലോമീറ്ററും പുതുതായി കനാൽ നിർമ്മിക്കുന്നതിന് സ്ഥലം ഏറ്റെടുക്കാൻ 839 കോടി രൂപ കിഫ്ബി മുഖേന അനുവദിച്ചിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |