കണ്ണൂർ: വിവിധ ജയിലുകളിലായി ഔദ്യോഗികജീവിതം പൂർത്തിയാക്കി ഉദ്യോഗസ്ഥരുടെ സംഗമം 'ഓർമ്മച്ചെപ്പിൽ' ഓരോത്തരും പങ്കുവച്ചത് ആരും കേട്ടിരുന്നുപോകുന്ന അപൂർവാനുഭവങ്ങൾ. കണ്ണൂർ സെൻട്രൽ ജയിൽ സൂപ്രണ്ട് ആയി പ്രവർത്തിച്ചപ്പോഴുണ്ടായ അനുഭവങ്ങൾ പങ്കുവെച്ച് മുൻ ജയിൽ വകുപ്പ് മേധാവി ഡോ.അലക്‌സാണ്ടർ ജേക്കബ്ബാണ് കണ്ണൂർ സിക്കാ ഹാളിൽ സംഘടിപ്പിച്ച ജയിൽ വകുപ്പിൽ നിന്നും വിരമിച്ചവരുടെ സ്‌നേഹസംഗമം ഉദ്ഘാടനം ചെയ്ത് ഓർമ്മകളിലേക്ക് ആദ്യം ഊളിയിട്ടത്.
ജയിലിലെ നിയമങ്ങളെയും രീതികളെയും പൊളിച്ചെഴുതാൻ തുടക്കം കുറിച്ചപ്പോൾ ഉയർന്ന എതിർപ്പുകളെ അതിജീവിച്ച് ജയിലിൽ കാലാനുസൃതമായ മാറ്രങ്ങൾ നടപ്പിലാക്കിയതിനെ കുറിച്ചാണ് അദ്ദേഹം പറഞ്ഞുതുടങ്ങിയത്.
താൻ ചാർജ്ജെടുത്തിരുന്ന സമയത്ത് ജയിൽ വകുപ്പിന്റെ ഒരു വർഷത്തെ വരുമാനം ഏതാണ്ട് ഒരു ലക്ഷത്തിൽ താഴെയായിരുന്നു.എന്നാൽ ഉദ്യോഗസ്ഥരുടെ പിൻബലത്തോടെ വിവിധ കർമ്മ പദ്ധതികൾ ആവിഷികരിച്ച് സ്ഥാനമൊഴിയുമ്പോഴേക്കും വകുപ്പിന്റെ ലാഭം എട്ട് കോടിയിലെത്തിച്ചു. .കഴിഞ്ഞ വർഷത്തെ ജയിൽ വകുപ്പിന്റെ വരുമാനം 15 കോടിയായിരുന്നുവെന്നും അദ്ദേഹം ഒാർമ്മപ്പെടുത്തി.
ഒരു വ്യക്തിയെ തടവറയിലാക്കിയൽ അയാളുടെ സഞ്ചാര സ്വാതന്ത്രവും അയാൾ ചെയ്തിരുന്ന ജോലി തുടരാൻ അനുവദിക്കാതിരിക്കുകയും മാത്രമാണ് നിയമപരമായി ചെയ്യുന്നത്.മറിച്ച് അയാൾ തടവറക്കുള്ളിൽ സന്താഷിക്കരുതെന്ന് നിയമത്തിലെങ്ങുമില്ല.ഉത്തരവാദിത്വപ്പെട്ട ചുമതലയിൽ ജയിലിൽ ജോലി ചെയ്യുമ്പോൾ കാലോചിതമായ മാറ്റങ്ങൾ വരുത്താൻ സാധിക്കണം.
തുടക്കത്തിൽ ജയിലിൽ ഒരു ഫുഡ് ഫാക്ടറി തുടങ്ങുകയെന്ന ആശയത്തെ പലരും എതിർത്തു.ജയിൽ ഹോട്ടലാക്കുന്നു,സുഖവാസ കേന്ദ്രമാക്കുന്നു തുടങ്ങിയ ആരോപണങ്ങളുണ്ടായി.എന്നാൽ ഇന്ന് ലക്ഷക്കണക്കിന് സാധാരണക്കാരുടെ വിശപ്പ് അകറ്റുന്നതിൽ ജയിൽ വകുപ്പ് വലിയ പങ്ക് വഹിക്കുകയാണ്.തിരുവന്തപുരത്ത് ഒരു ദിവസം ഒരു ലക്ഷം ചപ്പാത്തിയുണ്ടാക്കിയിട്ടു പോലും തികയുന്നില്ല.ജയിൽ ഫുഡ് ഫാക്ടറി ഇന്ന് എല്ലാ ജയിലിലേക്കും വ്യാപിച്ചുകൊണ്ടിരിക്കുകയാണ്.
വായിക്കാൻ ലൈബ്രറിയും പത്താം തരം തുല്യത പരീക്ഷയെഴുതാനും കോളേജ് പഠനം തുടങ്ങാനും അവസരമൊരുക്കുകയും ചെയ്തപ്പോൾ ഒരു തടവുകാരൻ എം.ബി.എയും നിയമവും ഒന്നാം റാങ്കോടെ പാസാകുന്ന സ്ഥിതിയിലെത്തി.
ഇന്നു കാണുന്ന രീതിലേക്ക് ജയിൽ വകുപ്പിനെ മാറ്റിയെടുക്കുന്നതിൽ വിരമിച്ച പല ഉദ്യോഗസ്ഥരുടെയും വലിയ പരിശ്രമമുണ്ടെന്ന് മുൻ കണ്ണൂർ സെൻട്രൽ ജയിൽ സൂപ്രണ്ട് ശിവദാസൻ തൈപ്പറമ്പിൽ പറഞ്ഞു .2004 ൽ കണ്ണൂർ സെൻട്രൽ ജയിലിലെ ഒരു തടവുകാരൻ സഹതടവുകാരനെ തല്ലിക്കൊന്ന സംഭവവും അദ്ദേഹം ഒാർത്തെടുത്തു. പരിപാടിയിൽ ജയിൽ ഡി.ഐ.ജി എസ് .സന്തോഷ് അദ്ധ്യക്ഷത വഹിച്ചു.സ്‌പെഷ്യൽ സബ് ജയിൽ സൂപ്രണ്ട് ടി.കെ ജനാർദ്ദനൻ, സൂപ്രണ്ട് ഇൻ ചാർജ് വി. ജയകുമാർ, പി.ടി സന്തോഷ് എന്നിവർ സംബന്ധിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |