മാഹി:സി.പി.എം ചാലക്കര ബ്രാഞ്ച് സെക്രട്ടറിയായിരുന്ന കെ.പി വത്സനെന്ന കുമാരനെ കടയിൽ കയറി വധിക്കാൻ ശ്രമിച്ച കേസിൽ അഞ്ച് ആർ.എസ്.എസുകാർക്ക് കഠിനതടവും പിഴയും. മാഹി അസി. സെഷൻസ് കോടതി അഞ്ചു വർഷം കഠിനതടവിനും 1500 രൂപവീതം പിഴയടക്കാനുമാണ് ശിക്ഷിച്ചത്. ചാലക്കര സ്വദേശികളായ കുന്നുമ്മൽ വീട്ടിൽ മുരളി (51), പ്രിയ നിവാസിൽ ത്രികേഷ് (38), മാഹി ചെമ്പ്രയിലെ കുപ്പി സുബീഷ് എന്ന എമ്പ്രാന്റവിട സുബീഷ് (37), ചാലക്കരയിലെ മാരിയന്റവിട സുരേഷ് (38), ന്യൂമാഹി പുന്നോൽ കുറിച്ചിയിലെ ചെമ്പന്റവിട ഹൗസിൽ ചിന്നു എന്ന ഷിനോജ് (42) എന്നിവരെയാണ് അസി. സെഷൻസ് ജഡ്ജി എസ്. മഹാലക്ഷ്മി ശിക്ഷിച്ചത്. പിഴയടച്ചില്ലെങ്കിൽ ഒരു മാസം കൂടി തടവ് അനുഭവിക്കണം.
ചാലക്കരയിലെ പലചരക്ക് കടയിൽ ജോലിചെയ്യുന്നതിനിടെ 2007 നവംബർ അഞ്ചിന് വൈകിട്ട് 5.30 നാണ് എട്ടംഗ സംഘം കെ.പി.വത്സനെ ആക്രമിച്ചത്. കേസിലെ ഒന്നാം പ്രതിയായിരുന്ന ന്യൂമാഹി പെരിങ്ങാടി ഈച്ചിയിലെ ഷമേജ് പിന്നിട് കൊല്ലപ്പെട്ടിരുന്നു. പുന്നോൽ ആച്ചുകുളങ്ങരയിലെ തിലകൻ, പ്രാപ്പിടിയൻ സുരേഷ് എന്നിവർ വിചാരണക്കിടെ മരിച്ചിരുന്നു. ശിക്ഷിക്കപ്പെട്ട കുപ്പി സുബീഷ് മൂന്ന് കൊലപാതകം അടക്കം നിരവധി കേസുകളിൽ പ്രതിയാണ്. പള്ളൂർ പൊലീസാണ് കേസെടുത്തത്. പ്രോസിക്യൂഷന് വേണ്ടി അഡീഷനൽ പബ്ലിക് പ്രോസിക്യൂട്ടർ പി.കെ വത്സരാജ്, അഡ്വ. കെ. വിശ്വൻ എന്നിവർ ഹാജരായി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |