കണ്ണൂർ: ബംഗ്ലൂർ, മംഗളൂരു നഗരങ്ങളിലെത്തി ആഡംബരജീവിതത്തിന് പണം കണ്ടെത്താൻ വിവാഹം, ഗൃഹപ്രവേശനം തുടങ്ങിയ ചടങ്ങുകൾക്ക് വാടകക്കെന്ന വ്യാജേന എടുത്ത് ഉരുളികളും വാർപ്പുകളും മറിച്ചുവിറ്റ ഇരിക്കൂർ സ്വദേശിയായ യുവാവ് അറസ്റ്റിൽ. കോളാട്ടെ ഡയമണ്ട്‌സ് മൈതാനത്തിനടുത്തുള്ള പരത്താൻ കണ്ടി വീട്ടിൽ രോഹിത്തിനെയാണ് (22) കണ്ണൂർ ടൗൺ സി. ഐ. ശ്രീജിത് കൊടേരിയും സംഘവും അറസ്റ്റ് ചെയ്തത്.
കണ്ണുർ നഗരത്തിലെ തളാപ്പ്, കണ്ണൂർ സിറ്റി, താഴെചൊവ്വ എന്നിവിടങ്ങളിലെ ഹയർ ഗുഡ്‌സ് കടകളിൽ നിന്ന് എട്ടോളം ചെറുതും വലുതുമായ ഓട്ടുരുളികളും ചട്ടുകങ്ങളും വാങ്ങി മറിച്ചുവിറ്റ കേസിലാണ് അറസ്റ്റ്. ഇയാൾ കൂട്ടാളിയുമായി കാറിലെത്തി പ്രസവമരുന്ന് ഉണ്ടാക്കാനാണെന്നും, വിവാഹസത്ക്കാരത്തിനാണെന്നുമൊക്കെ പറഞ്ഞായിരുന്നു ഉരുളികൾ വാഹനത്തിൽ കൊണ്ടുപോയത്.എന്നാൽ ഉരുളികൾ തിരിച്ചു നൽകാൻ വൈകിയതോടെ കടയുടമകൾ ഇയാളുടെ ഫോൺ നമ്പറും തിരിച്ചറിയൽ കാർഡ് രേഖകളിലെ പേരും സ്ഥലവുമെല്ലാം അന്വേഷിച്ചപ്പോഴാണ് തട്ടിപ്പാണെന്ന് മനസ്സിലാക്കിയത്.
ഉരുളികൾ ആക്രിക്കടകളിൽ
ഇത്തരത്തിൽ തട്ടിപ്പിൽ കുടുങ്ങിയവർ പ്രതികൾ വന്ന കാറിന്റെ നമ്പർ സഹിതം പൊലീസിൽ പരാതി നൽകിയതോടെ പൊലീസ് സി.സി.ടി.വി ക്യാമറ കേന്ദ്രീകരിച്ചു നടത്തിയ വിദഗ്ദ്ധ അന്വേഷണത്തിലൂടെയാണ് മുഖ്യ പ്രതിയെ പിടികൂടിയത്. ഇത്തരത്തിൽ കൈക്കലാക്കിയ എട്ട് ഉരുളികൾ ചക്കരക്കൽ, കാട്ടാമ്പള്ളി, മയ്യിൽ, ശ്രീകണ്ഠാപുരം എന്നിവിടങ്ങളിലെ ആക്രിക്കടകളിൽ നിന്ന് പൊലീസ് കണ്ടെടുത്തു. അഞ്ചു ലക്ഷത്തോളം രൂപ വിലവരുന്ന ഉരുളികൾ ഒന്നര ലക്ഷം രൂപക്കാണ് പ്രതി ആക്രിക്കടകളിൽ വിറ്റത് .
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |