കാസർകോട്: സൂപ്പർഹിറ്റ് ചിത്രമായ അനിയത്തി പ്രാവിൽ നായിക ശാലിനിയെ പ്രണയിക്കാൻ ചുറ്റിക്കറങ്ങിയ ചുവപ്പ് സ്പ്ലെൻഡർ ബൈക്ക് തിരികെ കിട്ടിയതിന്റെ ത്രില്ലിലാണ് ചിത്രത്തിന്റെ 25-ാം വാർഷികത്തിൽ മലയാളികളുടെ പ്രിയ നടൻ കുഞ്ചാക്കോ ബോബൻ. ആലപ്പുഴയിലെ ബൈക്ക് ഷോറൂം ജീവനക്കാരനായ ബോണിയാണ് കെ.എൽ -04 ഡി 2827 നമ്പരിലെ ആ ബൈക്ക് കൈയിലുണ്ടെന്നും ചിത്രത്തിന്റെ ജൂബിലി പ്രമാണിച്ച് കൈമാറാമെന്നും അറിയിച്ചത്. ഉടൻ കക്ഷിയെ തേടിപ്പിടിച്ച് ബൈക്ക് വാങ്ങി.
ഭാര്യ പ്രിയയ്ക്കൊപ്പം കയ്യൂരിലെ ലൊക്കേഷനിൽ അനിയത്തി പ്രാവിന്റെ ജൂബിലി ആഘോഷിക്കെയാണ് ചാക്കോച്ചൻ മനസ് തുറന്നത്. "ന്നാ താൻ കേസ് കൊട്" എന്ന സിനിമയുടെ ഷൂട്ടിംഗാണ് നടക്കുന്നത്. കേക്ക് മുറിച്ചും പ്രിയതമയ്ക്ക് ഉമ്മ കൊടുത്തും ആരാധകരുടെ ആരവങ്ങൾക്ക് നടുവിൽ ആഘോഷം പൊടിപൊടിച്ചു.
നാട്ടിൽ പോയാലുടൻ ബൈക്കിൽ ആലപ്പുഴയിൽ ചെത്തിപ്പറക്കണം. ഗുരുനാഥൻ ഫാസിലിനെയും അനിയത്തിപ്രാവിലെ നായിക ശാലിനി അടക്കമുള്ളവരെയും രാവിലെ ഫോണിൽ വിളിച്ചിരുന്നു. ബൈക്കിന്റെ കാര്യം ശാലിനിയോടും പറഞ്ഞു.
അനിയത്തി പ്രാവിന്റെ നിർമ്മാതാവായ സ്വർഗ്ഗചിത്ര അപ്പച്ചനെയും സാങ്കേതിക പ്രവർത്തകരെയും ചാക്കോച്ചൻ സ്മരിച്ചു. 1997ലാണ് അനിയത്തി പ്രാവ് പുറത്തിറങ്ങിയത്.
ചെറുപ്പത്തിന്റെ രഹസ്യം
സിനിമയിൽ 25 വർഷം പൂർത്തിയായിട്ടും പ്രായം പറയുന്നില്ലല്ലോ എന്ന ചോദ്യത്തിന് അത് രഹസ്യമാണെന്നും ആ രഹസ്യം അച്ഛനും അമ്മയും പറയുമെന്നും ചാക്കോച്ചൻ പറഞ്ഞു. പ്രായം അറിയിക്കാൻ നരച്ച ചില താടിരോമങ്ങൾ വളർത്തിയിട്ടുണ്ടെന്നും ചിരിച്ചു കൊണ്ട് പറഞ്ഞു. ഒരുപാട് നന്ദിയുണ്ട്. ഞാൻ സ്വപ്നം കണ്ടതിനേക്കാളും ഉയരങ്ങളിൽ പ്രേക്ഷകർ എന്നെ എത്തിച്ചു. 25 കൊല്ലം പിന്നിടുമ്പോൾ അതിയായ സന്തോഷം തോന്നുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |