മാഹി: ഫ്രഞ്ച് ഭരണത്തിൽ നാല് പതിറ്റാണ്ട് മയ്യഴി മേയറായിരുന്ന നാലുപുരയിൽ സഹദേവൻ വക്കീലിന്റെ അധികാര വാൾ. മാഹി സർക്കാർ ആശുപത്രിയിൽ ഉപയോഗിച്ചിരുന്ന മണ്ണെണ്ണ ഫ്രിഡ്‌ജ്. മയ്യഴിക്കാർ സിനിമ കണ്ടിരുന്ന മാഹി ടാക്കീസിലെ പ്രൊജക്ടർ, അക്കാലത്തെ ടൈപ്പ് റൈറ്റർ, കാമറകൾ, ക്ലോക്കുകൾ, പെട്രോൾ മാക്‌സ്, ഇസ്തിരിപ്പെട്ടി, ടെലഫോൺ...
മാഹി റെയിൽവേ സ്റ്റേഷൻ റോഡിലെ മീനാനിവാസിൽ അഡ്വ. ടി. അശോക് കുമാറിന്റെ വീടിനോട് ചേർന്നുള്ള മ്യൂസിയത്തിൽ മയ്യഴിയുടെ ചരിത്രം നിറയുകയാണ്. അശോക് കുമാർ സഹദേവൻ വക്കീലിന്റെ ബന്ധുക്കളിൽ നിന്ന് ശേഖരിച്ചതാണ് ഈ ഫ്രഞ്ച് ശേഷിപ്പുകൾ.ഫ്രഞ്ച് പതാകയുടെ നിറങ്ങളുള്ള 'ബാന്ത് ' അഥവാ അരപ്പട്ടയും അധികാര വാളും തൊപ്പിയുമാണ് മേയറുടെ ഔദ്യോഗിക വേഷത്തിലെ ചിഹ്നങ്ങൾ.
വിളക്കുകാലുകളിൽ വെളിച്ചം പകരാനായി സന്ധ്യാ നേരത്ത് മണ്ണെണ്ണ പാട്ടയും ഏണിയുമായി തെരുവുകൾ തോറും മുടന്തിനടന്നിരുന്ന കുഞ്ചക്കന്റെ ഓർമ്മ പുതുക്കുന്ന പാനീസ് വിളക്കും ഇവിടെയുണ്ട്.
അളവുകോലുകളും പാത്രങ്ങളും വാൽവ് റേഡിയോയും എച്ച്.എം.വി റെക്കാഡ് പ്ലെയറും മീനെണ്ണ നിർമ്മിക്കുന്ന മത്തിക്കമ്പനിയിലെ എണ്ണയാട്ട് യന്ത്രവും കൗതുകമാണ്.നെയ്‌ത്ത് കേന്ദ്രമായിരുന്ന പള്ളൂരിലെ വീടുകളിൽ ഉണ്ടായിരുന്ന ചിരവ, ചർക്ക, അലങ്കാര വസ്തുക്കൾ, മഞ്ചൽ, ചായയുണ്ടാക്കുന്ന സമോവർ, പണപ്പെട്ടി, ഫ്രഞ്ച് റാന്തലുകൾ, മുട്ടവിളക്കുകൾ, മരക്കസേരകൾ, ഓടുകൾ, അമ്മികൾ, ഭരണികൾ, ഓട്ട്പാത്രങ്ങൾ തുടങ്ങി ഇരുന്നൂറിലധികം അപൂർവ്വ ചരിത്ര വസ്തുക്കളാണ് ഇവിടെയുള്ളത്.
നഷ്‌ട സ്‌മൃതികൾ
ഇൻഡോ - ഫ്രഞ്ച് സംസ്‌കൃതിയുടെ ശേഷിപ്പുകൾ മിക്കതും മയ്യഴിയിൽ നിന്ന് നാടുനീങ്ങി. പലതും പുതുച്ചേരിയിലെ ചരിത്ര മ്യൂസിയത്തിലാണ്. പലതും കൈമോശം വന്നു. മാഹി മുൻസിപ്പൽ ഓഫീസിലെ മനോഹരമായ ഒരു പ്രതിമ എവിടെയെന്നറിയില്ല. ഫ്രഞ്ച് ആയുധങ്ങളും ഫർണിച്ചറും മറ്റുമാണ് ഇപ്പോൾ മാഹിയിലെ മൂപ്പൻ സായ്പിന്റെ ബംഗ്ലാവിനോട് ചേർന്നുള്ള മ്യൂസിയത്തിലുള്ളത്.
''അപൂർവ്വ വസ്തുക്കളുടെ ഈ മ്യൂസിയം മയ്യഴിയുടെ ചരിത്രം പുതുതലമുറയ്‌ക്ക് പകരുകയാണ്. പ്രവേശനം സൗജന്യമാണ്''.
--അഡ്വ. ടി. അശോക് കുമാർ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |