കണ്ണൂർ:പയ്യന്നൂരിലും കണ്ണൂരിലും തോട്ടടയിലും മട്ടന്നൂരിലും പൂട്ടിയിട്ട വീടുകളിൽ മോഷണം നടന്ന് മണിക്കൂറുകൾക്കുള്ളിൽ പെരളശേരിയിലും വൻ കവർച്ച.പെരളശേരി പള്ളിയത്ത് പൂട്ടിയിട്ട വീട്ടിൽ നിന്നും 25 പവൻ സ്വർണാഭരണങ്ങളും നാലു ലക്ഷം രൂപയും കവർന്നത്.
പെരളശേരി അബ്ദുൾ ജലീലിന്റെ വീട്ടിലാണ് വൻ കവർച്ച നടന്നത്.മുൻവശത്ത് ഗ്രില്ലും കൂറ്റൻ ഗേറ്റുമെല്ലാം ഉള്ള വീടാണിത്.വീട്ടിലെ കിടപ്പുമുറിയിലെ അലമാരയിൽ സൂക്ഷിച്ച സ്വർണ്ണവും നാല് ലക്ഷത്തോളം രൂപയുമാണ് നഷ്ടപ്പെട്ടത്. ജലീലും കുടുംബവും കണ്ണൂരിലെ ഒരു മരണവീട്ടിലേക്ക് പോയ സമയത്താണ് കവർച്ച നടന്നത്. വെറും അഞ്ചു മണിക്കൂർ കൊണ്ടാണ് കണ്ണൂർ കൂത്തുപറമ്പ് സംസ്ഥാന പാതയിലെ റോഡരികിലുള്ള വീട്ടിൽ വൻ കവർച്ച നടന്നത്.
വീടിന്റെ പിൻവാതിൽ കുത്തിത്തുറന്നാണ് മോഷ്ടാക്കൾ അകത്ത് കയറിയതെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. വീട്ടുപകരണങ്ങളും മറ്റുസാധനങ്ങളെല്ലാം വാരി വലിച്ചിട്ട നിലയിലാണ്. സമീപത്ത് സി.സി ടി.വികളില്ലാത്തത് അന്വേഷണത്തിന് തിരിച്ചടിയായി മാറിയിട്ടുണ്ട്. ആഡംബര വീടാണെങ്കിലും ഇവിടെയും സി.സി.ടി.വി ക്യാമറകൾ സ്ഥാപിച്ചിരുന്നില്ല വീട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് ചക്കരക്കൽ സി.ഐ എൻ.കെ.സത്യനാഥന്റെ നേതൃത്വത്തിൽ അന്വേഷണം ആരംഭിച്ചു. നിലവിൽ മൊബൈൽ ടവർ ലൊക്കേഷൻ കേന്ദ്രീകരിച്ചാണ് അന്വേഷണം നടക്കുന്നത്. കടമായി വാങ്ങി തിരിച്ചുനൽകിയ തുകയാണ് നഷ്ടപ്പെട്ടതെന്ന് വീട്ടുകാർ പറഞ്ഞു.
കണ്ണൂരിൽ പൂട്ടിയിട്ട വീടുകളിലും ക്ഷേത്രങ്ങളിലും കവർച്ച പതിവാകുമ്പോഴും പൊലീസിന് കാര്യക്ഷമമായി ഇടപെടാൻ സാധിച്ചിട്ടില്ല. മൺസൂൺ കാലം തുടങ്ങാനിരിക്കെ മോഷ്ടാക്കളെ പേടിച്ചുകഴിയുകയാണ് ജനം.
പിണറായിയിൽ കടയിൽ മോഷണം
പിണറായി കേളാലൂരിലെ എസ്.എസ് സ്റ്റോറിൽ നിന്നും അറുപതിനായിരം രൂപ വെള്ളിയാഴ്ച രാത്രി മോഷണം പോയി. മോഷണവുമായി ബന്ധപ്പെട്ട് പൊലീസ് നടത്തിയ അന്വേഷണത്തിൽ മണിക്കൂറുകൾക്കകം പ്രതി പിടിയിലായി. തോട്ടട റാഷി ഹൗസിലെ മുഹമ്മദ് സാജിദിനെയാണ് (50) പൊലീസ് പിടികൂടിയത്. എസ്.ഐ. അബ്ദുൾ നസീർ, എ.എസ്. ഐ.ഇ.കെ. വിനോദ്, സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ ഷിബു മാവിലാക്കണ്ടി, സി.പി.ഒമാരായ രജീഷ് ഉച്ചുമ്മൽ, സച്ചിൻദാസ് എന്നിവരുടെ സമയോചിതമായ ഇടപെടൽ കാരണമാണ് മണിക്കൂറുകൾക്കകം പ്രതിയെ പിടികൂടാനായത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |