കാസർകോട്:ചെറുവത്തൂർ സ്വദേശിനിയായ നടിയും മോഡലുമായ ഷഹനയുടെ മരണത്തിലെ ദുരൂഹതകൾ കണ്ടെത്താൻ പൊലീസ് സംഘം. അറസ്റ്റിലായ ഭർത്താവ് സജാദിനെ ശനിയാഴ്ച പറമ്പിൽ ബസാറിലെ വാടക കെട്ടിടത്തിൽ എത്തിച്ച് തെളിവെടുത്തിരുന്നു. കോടതിയിൽ ഹാജരാക്കിയ ഇയാൾ റിമാൻഡിലാണ്.
ചെറുവത്തൂരിനടുത്ത് തിമിരി വലിയപൊയിൽ സ്വദേശിനിയായ ഷഹനയെ കോഴിക്കോട് ചേവായൂർ പറമ്പിൽ ബസാറിലുള്ള വാടക വീട്ടിൽ വെള്ളിയാഴ്ചയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. തൂങ്ങി മരിച്ചെന്നാണ് ഭർത്താവ് പൊലീസിനോട് പറഞ്ഞത്. ആത്മഹത്യ പ്രേരണ, സ്ത്രീ പീഡനം എന്നീ വകുപ്പുകൾ ചുമത്തിയാണ് സജാദിനെ അറസ്റ്റ് ചെയ്തത്. യുവതി ആത്മഹത്യ ചെയ്തതാണെന്നാണ് പോസ്റ്റ്‌മോർട്ടത്തിലെ പ്രാഥമിക നിഗമനമെങ്കിലും ശരീരത്തിലേറ്റ മുറിവുകൾ സംശയമുണർത്തുന്നുണ്ട്. സജാദ് പീഡിപ്പിച്ചതിന്റെ പാടുകളാണെന്നാണ് പൊലീസ് നിഗമനം. ദമ്പതികൾ തമ്മിൽ വഴക്ക് പതിവായിരുന്നുവെന്നാണ് അയൽവാസികൾ പറയുന്നത്.
സജാദ് ലഹരിക്കടിമയാണെന്നും ലഹരിക്കടത്ത് സംഘവുമായി ബന്ധമുള്ളതായും ഫുഡ് ഡെലിവെറിയുടെ മറവിൽ ലഹരിക്കച്ചവടം നടത്തിയിരുന്നതായും പൊലീസ് പറയുന്നു. ഫുഡ് ഡെലിവറി ആപ് ഉപയോഗിച്ചായിരുന്നു കച്ചവടമെന്നാണ് നിഗമനം.
കൊലപാതകമെന്നുറപ്പിച്ച് ബന്ധുക്കൾ
അതേസമയം മരണം കൊലപാതകമെന്ന സംശയത്തിൽ ഉറച്ചുനിൽക്കുകയാണ് യുവതിയുടെ കുടുംബം. കൊന്ന് കെട്ടിത്തൂക്കിയതാണെന്ന് സഹോദരൻ ബിലാൽ ആരോപിച്ചു. പോസ്റ്റ് മോർട്ടത്തിന്റെ അന്തിമ റിപ്പോർട്ട് കിട്ടിയാൽ മാത്രമേ മരണത്തിന്റെ കൂടുതൽ നിഗമനത്തിലേക്ക് അന്വേഷണസംഘത്തിന് കടക്കാനാവൂ.
ഷഹാനയുടെ അപ്രതീക്ഷിത മരണത്തിന്റെ വേദനയിലാണ് കുടുംബാംഗങ്ങൾ. നേരത്തെ കാസർകോട് ചട്ടഞ്ചാലിൽ താമസിച്ചിരുന്ന ഇവർ ചെറുവത്തൂരിൽ താമസമാക്കിയിട്ട് മാസങ്ങൾ മാത്രമേ ആയിട്ടുള്ളൂ.16 മാസം മുമ്പാണ് കോഴിക്കോട് സ്വദേശിയായ സജാദുമായി ഷഹാനയുടെ വിവാഹം നടന്നത്. അതിന് ശേഷം ഒരു തവണ മാത്രമേ നാട്ടിലേക്കു വന്നുള്ളൂവെന്നും ഫോണിലൂടെ ബന്ധപ്പെടുന്നത് പോലും ഭർത്താവ് വിലക്കിയിരുന്നുവെന്നും ഫോണിലൂടെ വിളിക്കുന്ന സമയങ്ങളിൽ സജാദിന്റെ ക്രൂരതകൾ ഷഹാന പറഞ്ഞിരുന്നുവെന്നും ബന്ധുക്കൾ പറയുന്നു. വ്യാഴാഴ്ച രാത്രി സഹോദരൻ ബിലാലിനെ ഫോണിൽ ബന്ധപ്പെട്ട് വെളളിയാഴ്ച തന്റെ ഇരുപതാം പിറന്നാളാണെന്നും കുടുംബാംഗങ്ങളെ കൂട്ടി കോഴിക്കോട്ടെ വീട്ടിൽ എത്തണമെന്നും ആവശ്യപ്പെട്ടതിന് പിന്നാലെയാണ് സമയത്താണ് ദുരന്തവാർത്ത വന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |