ഇരുട്ടിൽ തപ്പി പൊലീസ് നീതിക്കായി ഇരകളുടെ കാത്തിരിപ്പ്
കണ്ണൂർ: കണ്ണൂർ - മട്ടന്നൂർ സംസ്ഥാനപാതയിൽ മരണംവിതച്ച് അജ്ഞാത വാഹനങ്ങൾ. മേലെ ചൊവ്വ മുതൽ ഏച്ചൂർ വരെയാണ് സ്ഥിരം അപകടമേഖല.
രണ്ടുമാസം മുൻപാണ് മുണ്ടേരി സ്വദേശിയായ യുവാവ് രാത്രി പത്തിന് ബൈക്കിൽ വീട്ടിലേക്ക് ജോലി കഴിഞ്ഞു മടങ്ങവെ അജ്ഞാത വാഹനമിടിച്ചു മരിച്ചത്. ബൈക്കിൽ ഇടിച്ച വാഹനം ഇതുവരെ കണ്ടെത്തിയിട്ടില്ല. അപകടം നടന്ന മുണ്ടയാട് സി.സി.ടി.വി കാമറയില്ലാത്തതിനാൽ വാഹനം തിരിച്ചറിയാൻ കഴിയില്ലെന്നാണ് കണ്ണൂർ ടൗൺ പൊലിസിന്റെ വിശദീകരണം. ഭാര്യയും ചെറിയ കുട്ടികളുമുള്ള യുവാവിന്റെ മരണത്തോടെ ഒരുകുടുംബമാണ് അനാഥമായത്. അപകടം വരുത്തിയ വാഹനമേതെന്ന് തിരിച്ചറിഞ്ഞില്ലെങ്കിൽ ഇവർക്ക് ഇൻഷ്വറൻസ് തുകയോ മറ്റ് ആനുകൂല്യങ്ങളോ ലഭിക്കില്ല. അസ്വാഭാവിക മരണം, സംശയാസ്പദമായ മരണം എന്നൊക്കെ എഴുതി കോടതിയിൽ സമർപ്പിച്ച് കേസ് അവസാനിപ്പിക്കാനാണ് കണ്ണൂർ ടൗൺ പൊലീസ് ഒരുങ്ങുന്നതെന്ന് ആരോപണമുയർന്നിട്ടുണ്ട്.
ഈ റൂട്ടിൽ കണ്ണൂരിലെ ആശുപത്രികൾ ലക്ഷ്യമാക്കി വരുന്ന ആംബുലൻസുകളും അപകടത്തിൽപ്പെടുന്നുണ്ട്. മുണ്ടയാട് വെച്ചു ആംബുലൻസ് മരത്തിലിടിച്ചു പയ്യാവൂർ സ്വദേശികളായ രണ്ടുപേരാണ് ഏതാനും മാസങ്ങൾക്കുമുമ്പ് കൊല്ലപ്പെട്ടത്.
നിലവിൽ ഗെയ്ൽ പൈപ്പിടുന്നതു കാരണം പലയിടങ്ങളിലും വഴിയാത്രക്കാർക്ക് നടക്കാൻ സൗകര്യമില്ല. ഇതുകാരണം റോഡിലിറങ്ങി നടക്കുന്നവരാണ് അപകടത്തിൽപ്പെടുന്നത്. ബുധനാഴ്ച അർദ്ധരാത്രി വലിയന്നൂർ സ്വദേശി എ. റഫീഖ് അജ്ഞാതവാഹനമിടിച്ചു മരിച്ചത് ഇങ്ങനെയാണെന്നാണ് പ്രദേശവാസികൾ പറയുന്നത്.
അമിതവേഗത
കണ്ണൂർ വിമാനത്താവള റോഡായ മേലെചൊവ്വ - മട്ടന്നൂർ സംസ്ഥാന പാതയിലൂടെ വിമാനത്താവളത്തിലേക്ക് പോകുന്ന വാഹനങ്ങളടക്കം അമിതവേഗതയിലാണ് രാത്രികാലങ്ങളിൽ ചീറിപ്പാഞ്ഞു പോകുന്നത്. ഗെയ്ൽ പൈപ്പിടൽ, റോഡ് വീതികൂട്ടൽ എന്നിവയൊന്നും പരിഗണിക്കാതെയാണ് ഈ മരണപ്പാച്ചിൽ. കണ്ണൂർ ടൗൺ, ചക്കരക്കൽ സ്റ്റേഷൻ പരിധിയിൽ വരുന്ന മേലെചൊവ്വ മുതൽ ഏച്ചൂർവരെയുള്ള സ്ഥലങ്ങളിൽ ഒരിടത്തും പൊലീസ് പട്രോളിംഗുണ്ടാവാറില്ലെന്ന് ആരോപണമുണ്ട്.
എന്നുവരും സി.സി.ടി.വി കാമറ
ഈറൂട്ടിൽ വാഹനാപകടമുണ്ടായാൽ സി.സി.ടി.വി കാമറകളില്ലെന്നും തെളിവുകിട്ടിയിട്ടില്ലെന്നും പറഞ്ഞ് ഒഴിഞ്ഞുമാറുകയാണ് പൊലീസ്. വാരം ടൗണിൽ നേരത്തെചക്കരക്കൽ പൊലിസ് വ്യാപാരിസംഘടനയുടെ സഹകരണത്തോടെ കാമറ സ്ഥാപിച്ചുവെങ്കിലും പ്രവർത്തനക്ഷമമല്ല. താണ, ഏച്ചൂർ എന്നിവിടങ്ങളിൽ മോട്ടോർവാഹനവകുപ്പിന്റെ കാമറകളുണ്ടെങ്കിലും ഇതിൽ നിന്നുള്ള ദൃശ്യങ്ങൾ കിട്ടുകയെന്നത് ദുഷ്‌കരമാണ്.
മുണ്ടയാട്, വാരം, വലിയന്നൂർ എന്നിവടങ്ങളിൽ സ്ഥിരം അപകടം നടക്കുകയാണ്. നടന്നുപോകുന്നയാളുകളെ പോലും ഇടിച്ചിട്ടു തിരിഞ്ഞു നോക്കാതെയാണ് കാറുകൾ ചീറിപ്പാഞ്ഞു പോകുന്നത്. മേലെചൊവ്വ മുതൽ ഏച്ചൂർ വരെ അടിയന്തരമായി സി.സി.ടി.വി കാമറകളും സ്പീഡ് ബ്രേക്കറുകളും സ്ഥാപിക്കണം
പ്രജീഷ് കടാങ്കോട് (സാമൂഹ്യപ്രവർത്തകൻ)
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |