ദേശീയപാത ഇനി പൂർണമായും എൻ. എച്ച്. എ. ഐയുടെ നിയന്ത്രണത്തിൽ
കണ്ണൂർ : ദേശീയപാതയുടെ നിർമ്മാണത്തിനും മേൽനോട്ടത്തിനുമായി പ്രവർത്തിക്കുന്ന സംസ്ഥാനത്തെ എൻ. എച്ച്. ഓഫീസുകൾ നിറുത്തലാക്കുന്നു. ആദ്യഘട്ടത്തിൽ കണ്ണൂർ, കാസർകോട് ജില്ലകളിലാണ് ഈ നടപടി. അടുത്ത ഘട്ടത്തിൽ സംസ്ഥാനത്തെ മുഴുവൻ ഓഫീസുകളും നിറുത്തലാക്കും. അധികമായി വരുന്ന മൂന്നുറോളം ഉദ്യോഗസ്ഥരെ മറ്റു വകുപ്പുകളിലേക്ക് മാറ്റിയേക്കും. ദേശീയപാത പൂർണമായും നാഷണൽ ഹൈവെ അതോറിറ്റി ഒഫ് ഇന്ത്യയുടെ നിയന്ത്രണത്തിലേക്ക് മാറ്റുന്നതിന്റെ ഭാഗമാണിത്.
ഈ മാസം തന്നെ ജീവനക്കാരുടെ പുനർവിന്യാസം ഉറപ്പ് വരുത്തണമെന്നും പൊതുമരാമത്ത് വകുപ്പ് സെക്രട്ടറി ജില്ലാ ഭരണകൂടത്തെ അറിയിച്ചിട്ടുണ്ട്. ഇതേ തുടർന്ന് വിവിധ ജില്ലകളിൽ പ്രവർത്തിക്കുന്ന ജീവനക്കാരുടെ പട്ടിക തയ്യാറാക്കാനും ജില്ലാ ഭരണകൂടത്തിന് നിർദേശം നൽകിയിട്ടുണ്ട്. ഈ വിഭാഗത്തിലേക്കായി പുതിയ നിയമനങ്ങളും ഇനി മുതലുണ്ടാകില്ല.
ഉദ്യോഗസ്ഥരെ മാറ്റുന്നതോടെ ദേശീയപാതയുടെ നിർമ്മാണവും മേൽനോട്ടവും അറ്റകുറ്റ പണികളുമെല്ലാം കേന്ദ്ര ഉപരിതലഗതാഗത വകുപ്പിന്റെ പൂർണമായ നിയന്ത്രണത്തിലായിരിക്കും.
കഴിഞ്ഞ ഒരു വർഷമായി പുതിയ ടെൻഡറുകൾ നിർത്തിവെച്ചിരുന്നു. ഇതിനു പിന്നാലെയാണ് ഓഫീസുകൾ നിറുത്തലാക്കാനും ജീവനക്കാരെ പുനർവിന്യസിക്കാനും കേന്ദ്രം നിർദേശം നൽകിയത്. ചീഫ് എൻജിനീയർ, എക്സിക്യൂട്ടീവ് എൻജീനർ വിഭാഗത്തിലുള്ള ഉദ്യോഗസ്ഥരെയാണ് ആദ്യഘട്ടത്തിൽ മാറ്റുന്നത്. ആറുവരിപ്പാതാ നിർമ്മാണം പുരോഗമിക്കുന്നതിനിടെ ജീവനക്കാരെ മാറ്റുന്നത് വികസനത്തെ ബാധിക്കുന്നുവെന്നും വിലയിരുത്തപ്പെടുന്നു.
ദേശീയപാതയ്ക്ക് സ്ഥലം ഏറ്റെടുത്ത് നൽകുന്ന ചുമതല മാത്രമായിരിക്കും ഇനി സംസ്ഥാന സർക്കാരിന്. സ്ഥലം കേന്ദ്രത്തിനു കൈമാറുന്നതോടെ നിർമ്മാണ കമ്പനികളെയും മറ്റു ഉദ്യോഗസ്ഥരെയും കേന്ദ്രം തന്നെ നേരിട്ടു കണ്ടെത്തും.
റവന്യൂ ഓഫീസുകൾ കടക്കെണിയിലാണ്
ദേശീയപാതാ വികസനത്തിനായി ഭൂമി ഏറ്റെടുക്കുന്ന റവന്യൂ ഓഫീസുകളും കടക്കെണിയിലാണ്.ഇവിടുത്തെ ജീവനക്കാർക്ക് മാർച്ച് 31 മുതലുള്ള ശമ്പളം കുടിശികയാണ്. സംസ്ഥാനത്ത് ഭൂമി ഏറ്റെടുക്കുന്നതിനായി 33 ഓഫീസുകളാണ് പ്രവർത്തിക്കുന്നത്. അഞ്ഞൂറോളം ജീവനക്കാർ ഇവിടെ പ്രവർത്തിക്കുന്നുണ്ട്.
2021 ഡിസംബർ 31 വരെയായിരുന്നു എൽ. എ, എൻ. എച്ച് ഓഫീസുകളിലെ ജീവനക്കാരുടെ ശമ്പളത്തിനായി തുടർച്ചാനുമതി ലഭിച്ചത്. തുടർന്ന് ജനുവരി, ഫെബ്രുവരി, മാർച്ച് മാസങ്ങളിൽ താത്ക്കാലികമായി ശമ്പളം നൽകുകയായിരുന്നു.തുടർച്ചാനുമതി ലഭിച്ചാൽ മാത്രമെ ശമ്പളം നൽകാൻ കഴിയുള്ളു.
ദേശീയപാത 66 സംസ്ഥാനത്ത്
ഏറ്റെടുക്കണം 1076.64 ഹെക്ടർ
ഏറ്റെടുത്തത് 988.09 ഹെക്ടർ
ശതമാനം 91.77%
നഷ്ടപരിഹാരത്തുക സംസ്ഥാനം 25%
ഇതുവരെ നൽകിയത് 5311 കോടി
ദേശീയപാത 66 ആറുവരിയാകാൻ
ഇന്ത്യയുടെ തെക്കേയറ്റത്തുള്ള കന്യാകുമാരി മുതൽ മഹാരാഷ്ട്രയിലെ പൻവേൽ വരെയുള്ളതാണ് ദേശീയപാത 66 .പശ്ചിമഘട്ടത്തിനു സമാന്തരമായി കൊങ്കൺ കടലോരത്തുകൂടി പോകുന്ന ഈ പാത കന്യാകുമാരി, നാഗർകോവിൽ, പദ്മനാഭപുരം, വിളവങ്കോട് വഴി പാറശാലയിൽ വച്ച് കേരളത്തിലേക്ക് പ്രവേശിക്കുന്നു. കേരളത്തിന്റെ പടിഞ്ഞാറൻ തീരത്തുകൂടി കടന്നുപോകുന്ന പാത പിന്നീട് മഞ്ചേശ്വരം വഴി കർണ്ണാടകയിലേക്ക് കടക്കുന്നു. കേരളത്തിലാണ് ഈ ദേശീയപാതയ്ക്ക് ഏറ്റവും ദൈർഘ്യമുള്ളത്. പിന്നീട് മംഗളൂരു, ഉഡുപ്പി, മഡ്ഗാവ്, സംഗമേശ്വർ, വഴി മുംബൈയ്ക്ക് അടുത്തുള്ള പൻവേൽ വരെ എത്തും.മഹാരാഷ്ട്രയിൽ ഈ പാത മുംബൈ -ഗോവ ഹൈവേ എന്നാണ് അറിയപ്പെടുന്നത്. 1622 കിലോമീറ്റർ (1008 മൈൽ) നീളമുള്ള ഈ ദേശീയ പാത നീളം കൊണ്ട് ഇന്ത്യയിലെ ഒമ്പതാമത്തേതാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |