കണ്ണൂർ : ദേശീയപാത 66 ആറുവരിയാക്കൽ കണ്ണൂർ ജില്ലയിൽ അതിവേഗം പുരോഗമിക്കുന്നു. പാതയോടനുബന്ധിച്ചുള്ള
കെട്ടിടം പൊളിക്കൽ ഏതാണ്ട് പൂർത്തിയായതോടെ റോഡ് നിരപ്പാക്കുന്ന ജോലികളാണ് ഇപ്പോൾ നടന്നുവരുന്നത്. കോട്ടക്കുന്ന് മുതൽ താഴെചൊവ്വ വരെയുള്ള ലവലിംഗ് നടക്കുകയാണ്. സംസ്ഥാന പൊതുമരാമത്ത് ഉദ്യോഗസ്ഥരെ പൂർണമായും ഒഴിവാക്കി ദേശീയപാതാ അതോറിറ്റിയുടെ മേൽനോട്ടത്തിലാണ് ഇപ്പോൾ നിർമ്മാണം.പുതിയ ബൈപാസുകൾ, നിരവധി പാലങ്ങൾ, ഫ്‌ളൈ ഓവറുകൾ, വയഡക്ടുകൾ എന്നിവ നിലവിൽ വരുന്നതോടെ നിലവിലെ ദേശീയപാതയുടെ മുഖച്ഛായ തന്നെ മാറും.
കണ്ണൂർ ബൈപാസ്
തളിപ്പറമ്പ്-മുഴപ്പിലങ്ങാട് റീച്ച്
പാപ്പിനിശ്ശേരി തുരുത്തി- കോട്ടക്കുന്ന്, പുഴാതി വയൽ, മുണ്ടയാട്, എടക്കാട് വഴി മുഴപ്പിലങ്ങാട്
നീളം -13.84
കുരുക്കഴിഞ്ഞില്ല മുഴപ്പിലങ്ങാട്- മാഹി ബൈപാസിൽ
മുഴപ്പിലങ്ങാട് - മാഹി ബൈപ്പാസ് പണി പൂർത്തിയായെങ്കിലും നെട്ടൂർ ബാലം, അഴിയൂർ എന്നിവിടങ്ങളിലാണ് നിർമ്മാണം മുടങ്ങിക്കിടക്കുന്നത്. റെയിൽവേയുടെ ഉടക്ക് തീരാത്തതാണ് അഴിയൂരിലെ പാലത്തിന്റെ നിർമ്മാണം നീളാൻ കാരണമായത്. നെട്ടൂർ ബാലത്തിലെ വെള്ളക്കെട്ട് ഒഴിവാക്കണമെന്ന നാട്ടുകാരുടെ ആവശ്യത്തിനും പരിഹാരമായില്ല. ഇത് പൂർത്തിയാകുന്നതോടെ അധികം വൈകാതെ ബൈപാസ് തുറന്ന് കൊടുക്കാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് ദേശീയപാത അതോറിറ്രി.
സ്ട്രെക്ചർ പൂർത്തിയാക്കി പയ്യന്നൂർ ബൈപാസ്
നീലേശ്വരം- തളിപ്പറമ്പ് റീച്ചിലെ 3.82 കി. മീ നീളമുള്ള പയ്യന്നൂർ ബൈപാസ് വെള്ളൂർ പുതിയങ്കാവിൽനിന്ന് തുടങ്ങി എടാട്ട് കണ്ണങ്ങാട്ട് അവസാനിക്കും. ഇതിന്റെ സ്ട്രക്ച്ചർ പൂർത്തിയായി. പെരുമ്പ പുഴയിൽ പഴയ പാലത്തിന് സമാന്തരമായി നിർമ്മിക്കുന്ന പാലത്തിന്റെ ടെസ്റ്റ് പൈലിംഗ് പൂർത്തിയായി. ഈ റീച്ചിലെ 14 ചെറിയ പാലങ്ങളിൽ എട്ടെണ്ണം പുതിയതും രണ്ടെണ്ണം അറ്റകുറ്റപ്പണി ചെയ്യുന്നതും നാലെണ്ണം പുനർനിർമ്മാണവുമാണ്.
നിർമ്മാണം വേഗത്തിലാക്കി തളിപ്പറമ്പ് ബൈപാസ്
5.66 കി. മീ നീളമുള്ള തളിപ്പറമ്പ് ബൈപാസ് കുപ്പത്ത് തുടങ്ങി കണിക്കുന്ന് കയറിയിറങ്ങി കീഴാറ്റൂർ വഴി കുറ്റിക്കോലിൽ എത്തിച്ചേരും. കുറ്റിക്കോലിൽ ചെറിയ പാലം വരും. കുപ്പത്ത് പുതിയ പാലത്തിനായി പൈലിംഗ് തുടങ്ങി. കുപ്പത്ത് നിലവിലെ പാലത്തിന് സമാന്തരമായി കടവിന് സമീപമാണ് പുതിയ പാലം പണിയുന്നത്. തളിപ്പറമ്പ് റീച്ചിൽ പിലാത്തറ കെ.എസ്.ടി.പി ജങ്ഷൻ, പരിയാരം മെഡിക്കൽ കോളജ് എന്നിവിടങ്ങളിൽ ഫ്‌ളൈ ഓവർ നിർമ്മിക്കും. തളിപ്പറമ്പ് ബൈപാസിലുൾപ്പെടെ അഞ്ച് വയഡക്ടുകൾ ഈ റീച്ചിൽ വരും.
നഷ്ടപരിഹാരത്തിന് 2260 കോടി
നീലേശ്വരം -തളിപ്പറമ്പ്, തളിപ്പറമ്പ് മുഴുപ്പലങ്ങാട് റീച്ചുകളിലുമായി കണ്ണൂർ ജില്ലയിൽ ഇതുവരെ പാത വികസിപ്പിക്കാൻ ഇതുവരെ 200.5560 ഹെക്ടർ ഭൂമി ദേശീയപാത അതോറിറ്റി ഓഫ് ഇന്ത്യ (എൻ.എച്ച്.എ.ഐ) ഏറ്റെടുത്തു. ദേശീയപാത അതോറിറ്റി 2260 കോടി രൂപയാണ് നഷ്ടപരിഹാരമായി അനുവദിച്ചത്.നഷ്ടപരിഹാരത്തിന്റെ 25 ശതമാനം തുക സംസ്ഥാന സർക്കാരാണ് വഹിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |