കണ്ണൂർ: കേന്ദ്രത്തിന്റെ സാഗർമാല പദ്ധതിയിൽ ഉൾപ്പെടുത്തി മലബാറിലെ അഴീക്കൽ, ബേപ്പൂർ, പൊന്നാനി തുറമുഖങ്ങൾ വികസിപ്പിക്കാനുള്ള പദ്ധതി അനിശ്ചിതത്വത്തിൽ. കടൽവഴിയുള്ള ചരക്ക് നീക്കം സുഗമമാക്കുന്നതിന്റെ ഭാഗമായി നാലായിരം കോടിരൂപ അനുവദിച്ച പദ്ധതികൾക്കാണ് ഈ അവസ്ഥ. ഇതു സംബന്ധിച്ച് ചർച്ച ചെയ്യാൻ കേരള മാരിടൈം ബോർഡിന്റെ ആദ്യ യോഗം പത്തിന് ചേരും.
തുറമുഖങ്ങൾക്ക് അനുവദിച്ച തുക
കണ്ണൂർ അഴീക്കൽ ഗ്രീൻഫീൽഡ് - 3000 കോടി
ബേപ്പൂർ - 430 കോടി
പൊന്നാനി- 600 കോടി
അഴീക്കലിൽ 14.2 മീറ്റർ വരെ ആഴമുള്ള കപ്പലുകൾക്ക് എത്തിച്ചേരാൻ സാധിക്കുന്ന ഗ്രീൻഫീൽഡ് തുറമുഖ നിർമ്മാണത്തിന് മുഖ്യമന്ത്രി ചെയർമാനായി മലബാർ ഇന്റർനാഷണൽ പോർട്ട് ആൻഡ് സെസ് ലിമിറ്റഡ് എന്ന കമ്പനി രൂപീകരിച്ച് പ്രവർത്തനം തുടങ്ങിയതിനിടെയാണ് ചെന്നൈ ഐ. ഐ. ടി തയ്യാറാക്കിയ ഡിസൈൻ സാമ്പത്തിക ബാദ്ധ്യതയുടെ പേരിൽ തിരിച്ചയച്ചത്. നിലവിലുള്ള തുറമുഖത്തു നിന്ന് രണ്ടര കിലോമീറ്റർ അകലെയാണ് പുതിയ ഗ്രീൻഫീൽഡ് തുറമുഖത്തിന് സ്ഥലം കണ്ടെത്തിയത്. അഴിമുഖത്തോട് ചേർന്നുകിടക്കുന്ന ഈ ഭാഗത്ത് ഏഴ് മുതൽ 12 വരെ മീറ്റർ ആഴമുള്ളതിനാൽ വലിയ കപ്പലുകൾക്ക് വരെ അനായാസം അടുക്കാനാകും.
ബേപ്പൂർ തുറമുഖത്ത് വൻകിട ചരക്കു കപ്പലുകളെത്തുന്നതിന് പ്രധാന തടസ്സം കപ്പൽചാലിന്റെയും വാർഫ് ബേസിന്റെയും ആഴക്കുറവാണ്. വാർഫിന്റെ സ്ഥലപരിമിതിമൂലം കൂടുതൽ കപ്പലുകൾക്ക് ഒരേസമയം നങ്കൂരമിടുന്നതിനും അസൗകര്യമുണ്ട്. ബേപ്പൂരിൽ നിന്ന് ലക്ഷദ്വീപിലേക്ക് കപ്പൽ സർവ്വീസ് തുടങ്ങുന്ന കാര്യം നടന്നില്ല. കപ്പൽ പൊളിശാലയ്ക്ക് ആവശ്യമായ ഷിപ്പ്‌വേ സമീപത്തുള്ള ചാലിയത്തേക്ക് മാറ്റാനുള്ള തുടർനടപടികളായില്ല.കപ്പൽ ചാലിന്റെ ആഴം 11 മീറ്ററാക്കുകയും വാർഫ് 200 മീറ്റർ കൂടി ദീർഘിപ്പിക്കുകയുമാണ് വേണ്ടത്.
പൊന്നാനിയിൽ നിന്ന് ലക്ഷദ്വീപിലേക്ക് എല്ലാ ദിവസവും സർവ്വീസ് തുടങ്ങാനും ബോട്ട് ടൂറിസവും ലക്ഷ്യമിട്ടെങ്കിലും ഒന്നും നടന്നില്ല. 600 കോടി രൂപയാണ് ആദ്യഘട്ടമായി പൊന്നാനിക്ക് അനുവദിച്ചത്.ചെന്നൈ ആസ്ഥാനമായ മലബാർ പോർട്ട് ട്രസ്റ്റിന് 30 വർഷത്തേക്കാണ് സർക്കാർ 29.5 ഏക്കർ ഭൂമി പാട്ടത്തിന് നൽകിയത്.തുറമുഖത്തിന്റെ നിർമ്മാണ ജോലികൾ തടസ്സപ്പെട്ടപ്പോൾ മുഖ്യമന്ത്രി തന്നെ ഇടപെട്ടിരുന്നു.
സാങ്കേതിക പ്രശ്നങ്ങളിലും മറ്റും കുരുങ്ങിയാണ് തുറമുഖവികസനം നീണ്ടുപോകുന്നത്. അതൊക്കെ പരിഹരിക്കുന്ന കാര്യം സജീവപരിഗണനയിലാണ്-തുറമുഖ മന്ത്രിയുടെ ഓഫീസ്
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |