കണ്ണൂർ: നഗരത്തിലെ ഗതാഗത കുരുക്ക് അഴിക്കാനും അടിസ്ഥാന സൗകര്യ വികസനത്തിനുമായി ആസൂത്രണം ചെയ്ത സിറ്റി റോഡ് ഇംപ്രൂവ്മെന്റ് പദ്ധതിയുടെ ഭാഗമായുള്ള തെക്കിബസാർ - കാൽടെക്സ് ഫ്ളൈ ഓവർ നിർമ്മാണം ഉടൻ തുടങ്ങാൻ സാദ്ധ്യതയേറി. സ്ഥലമെടുപ്പിനായി 90 കോടി രൂപ അനുവദിച്ചിട്ടുണ്ട്. രണ്ട് മാസത്തിനകം സ്ഥലമേറ്റെടുത്ത് നൽകണമെന്നാണ് നിർദ്ദേശം. എത്രയും പെട്ടെന്ന് ഫ്ളൈ ഓവർ നിർമ്മിക്കാനാകുമെന്ന് രാമചന്ദ്രൻ കടന്നപ്പള്ളി എം.എൽ.എ പ്രതീക്ഷ പ്രകടിപ്പിച്ചു.
നഗരത്തിൽ ഏറ്റവും വാഹനതിരക്കേറിയ തെക്കിബസാർ, കാൽടെക്‌സ് ജംഗ്ഷൻ ഭാഗങ്ങളിൽ ഇപ്പോൾ അനുഭവപ്പെടുന്ന ഗതാഗതകുരുക്ക് പരിഹരിക്കുന്നതിനായി കിഫ്ബിയിൽ ഉൾപ്പെടുത്തിയാണ് ഫ്‌ളൈ ഓവർ നിർമ്മാണത്തിന് അനുമതി ലഭിച്ചത്. ഫ്‌ളൈ ഓവറിന്റെ നിർമ്മാണം ബി. ആർ.ഡി.സിയെയാണ് ഏൽപ്പിച്ചിരിക്കുന്നത്. കിറ്റ്കോ ഫ്‌ളൈ ഓവറിന്റെ റിപ്പോർട്ട് തയാറാക്കി കിഫ്ബിയെ ഏല്പിച്ചു.
ഫ്ളൈ ഓവർ ഇങ്ങനെ
ദേശീയപാത 66ൽ കിംസ്റ്റ് ആശുപത്രിക്ക് സമീപത്തു നിന്ന് തുടങ്ങി ട്രെയിനിംഗ് സ്‌കൂളിനു സമീപം അവസാനിക്കുന്ന നിർദ്ദിഷ്ട ഫ്‌ളൈ ഓവറിന് 10 മീറ്ററാണ് വീതി,ഫ്‌ളൈ ഓവറിൽ കൂടി രണ്ട്‌വരി ഗതാഗതമാണ് നിർദ്ദേശിച്ചിരിക്കുന്നത്. ഫ്‌ളൈ ഓവറിന് ഇരുവശത്തും ഏഴ് മീറ്റർ വീതിയിൽ സർവീസ് റോഡും 2.5 മീറ്റർ വീതിയിൽ നടപ്പാതയും ഉൾപ്പെടുത്തിയിട്ടുണ്ട്.
ഫ്‌ളൈ ഓവറിന്റെ നിർമ്മാണത്തിനായി150 സെന്റ് സ്ഥലവും അനുബന്ധ കെട്ടിടങ്ങളും ഏറ്റെടുക്കേണ്ടതായിട്ടുണ്ട്. ഏറ്റെടുക്കുന്ന ഭൂമിക്കും കെട്ടിടങ്ങൾക്കും അർഹമായ നഷ്ടപരിഹാരം നൽകുന്നതിനുള്ള തുകയും പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
ആശങ്കയുമുണ്ട് വ്യാപാരികൾക്ക്
കണ്ണൂർ ബൈപാസ് വന്നാൽ കാസർകോട് ഭാഗത്തു നിന്നു വാഹനങ്ങൾ തെക്കിബസാർ - കാൽടെക്സ് റോഡിൽ പ്രവേശിക്കില്ല. ആശുപത്രി ബസുകളും കണ്ണൂർ ടൗണിലേക്കുമുള്ള ഏതാനും വാഹനങ്ങൾ മാത്രമാണ് ഇതുവഴി സർവ്വീസ് നടത്തുക. അങ്ങനെ വന്നാൽ കടകളിൽ വ്യാപാരം നാലിലൊന്നായി ചുരുങ്ങും. നഗരത്തിലേക്ക് പ്രവേശിക്കുന്ന വാഹനങ്ങൾ കുറയുമെന്നതിനാൽ ഗതാഗതക്കുരുക്ക് ഇല്ലാതാകുമെന്നുമാണ് ഒരു വിഭാഗം വ്യാപാരികളുടെ ആശങ്ക.
മേലെ ചൊവ്വയിൽ അടിപ്പാത
കണ്ണൂർ തലശ്ശേരി റൂട്ടിൽ കണ്ണൂർ ടൗൺ കഴിഞ്ഞാൽ ഏറ്റവും കൂടുതൽ ഗതാഗത കുരുക്ക് അനുഭവപ്പെടുന്ന മേലെ ചൊവ്വയിൽ 28.68 കോടി രൂപയുടെ അടിപ്പാതയ്ക്കും ഭരണാനുമതിയും കിഫ്ബിയിൽ നിന്ന് ധനാനുമതിയും ലഭിച്ചുകഴിഞ്ഞു.പാരിസ്ഥിതികാഘാത പഠനവും പൂർത്തിയായി. പദ്ധതിക്ക് സ്ഥലം ഏറ്റെടുക്കാനുള്ള നടപടികൾ അവസാന ഘട്ടത്തിലാണ്.
ഫ്ളൈ ഓവറും അടിപ്പാതയും യാഥാർത്ഥ്യമാകുന്നതോടെ കണ്ണൂരിന്റെ മുഖച്ഛായ മാറും. വ്യാപാരികളുടെയും മറ്റും പുനരധിവാസം ഉറപ്പുവരുത്തുന്ന പാക്കേജുകളും ഇതോടൊപ്പമുണ്ടാകും.
രാമചന്ദ്രൻ കടന്നപ്പള്ളി എം. എൽ. എ, കണ്ണൂർ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |