കൊട്ടിയൂർ: വന്യജീവി സങ്കേതങ്ങൾ, ദേശീയോദ്യാനങ്ങൾ എന്നിവയ്ക്ക് ഒരു കിലോമീറ്റർ ചുറ്റളവിൽ പരിസ്ഥിതിലോല മേഖലയാകണമെന്ന സുപ്രീംകോടതി ഉത്തരവ് സൃഷ്ടിച്ച ആശങ്കകൾ പരിഹരിക്കാൻ കേന്ദ്ര സർക്കാർ ഇടപെടണമെന്ന് ആവശ്യപ്പെട്ട് പേരാവൂർ നിയോജക മണ്ഡലത്തിലെ കൊട്ടിയൂർ, കേളകം, കണിച്ചാർ, ആറളം, അയ്യൻകുന്ന് എന്നീ അഞ്ച് പഞ്ചായത്തുകളിൽ എൽ.ഡി.എഫും കർമ്മസമിതിയും ആഹ്വാനം ചെയ്ത ഹർത്താൽ ഇന്നു നടക്കും.രാവിലെ ആറു മുതൽ വൈകിട്ട് ആറുവരെയാണ് ഹർത്താൽ.
ജില്ലയിലെ പേരാവൂർ നിയോജക മണ്ഡലമാണ് ഈ പ്രശ്നത്തിന്റെ രൂക്ഷത കൂടുതലായി അനുഭവിക്കുന്നത്. കേരളത്തിലെ രണ്ട് വന്യജീവി സങ്കേതങ്ങളും കർണാടകത്തിലെ ബ്രഹ്മഗിരി വന്യജീവി സങ്കേതവുമായി അതിർത്തി പങ്കിടുന്ന നിയോജക മണ്ഡലത്തിലെ ജനങ്ങൾക്കുണ്ടാകുന്ന പ്രയാസങ്ങൾ പരിഗണിച്ചാണ് വിവിധ രാഷ്ട്രീയ പാർട്ടികളും സംഘടനകളും ശക്തമായ പ്രതിഷേധവുമായി രംഗത്തുവന്നിരിക്കുന്നത്.
ജനവാസ മേഖലയെ ബഫർ സോൺ പരിധിയിൽ നിന്ന് ഒഴിവാക്കുക, ബഫർ സോൺ പരിധി ഒരു കിലോമീറ്ററാക്കി നിശ്ചയിച്ച സുപ്രീം കോടതി വിധി പിൻവലിക്കുക, കർഷകരെ സംരക്ഷിക്കാനുള്ള നിയമനിർമ്മാണം നടത്താൻ കേന്ദ്ര സർക്കാർ തയ്യാറാവുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് എൽ.ഡി.എഫ് ഹർത്താൽ.എല്ലാ രാഷ്ട്രീയ സാമൂഹിക സാംസ്‌കാരിക വ്യാപാര സംഘടനാ പ്രതിനിധികളും പൊതുജനങ്ങളും ജനകീയ ഹർത്താലിനോട് സഹകരിക്കണമെന്ന് സി.പി.എം കൊട്ടിയൂർ ലോക്കൽ സെക്രട്ടറി കെ.എസ്.നിധിൻ പറഞ്ഞു.
കേളകത്ത് വിശദീകരണ യോഗം
കേളകം: ഇന്നു നടത്തുന്ന മലയോര ഹർത്താലിനോടനുബന്ധിച്ച് എൽ.ഡി.എഫ് വിശദീകരണ പൊതുയോഗം സംഘടിപ്പിച്ചു. കേളകം ബസ് സ്റ്റാൻഡിൽ നടന്ന പൊതുയോഗം
സി.പി.എം ജില്ലാസെക്രട്ടറിയേറ്റംഗം എം.പ്രകാശൻ ഉദ്ഘാടനം ചെയ്തു. സി.പി.ഐ പേരാവൂർ മണ്ഡലം സെക്രട്ടറി സി.കെ.ചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു.സി.പി.എം പേരാവൂർ ഏരിയ സെക്രട്ടറി അഡ്വ.എം രാജൻ, സി.പി.ഐ ജില്ല അസിസ്റ്റന്റ് സെക്രട്ടറി എ.പ്രദീപൻ, കേരള കോൺഗ്രസ് (എം) ജില്ല സെക്രട്ടറി ജോർജ് ഓരത്തേൽ,എൻ.സി.പി ജില്ല പ്രസിഡന്റ് അജയൻ പായം, കേരള കോൺഗ്രസ് സ്‌കറിയ വിഭാഗം ജില്ല വൈസ് പ്രസിഡന്റ് ഹംസ പുല്ലാട്ടിൽ,ജനതാദൾ പേരാവൂർ ഘടകം നേതാവ് ഇബ്രാഹിം,സി.പി.എം ജില്ല കമ്മിറ്റിയംഗം വി.ജി പത്ഭനാഭൻ, എം.എസ് വാസുദേവൻ എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |