തലശ്ശേരി :കേരള പൊലീസും കമ്പനികളും കർശന നടപടികൾ സ്വീകരിച്ചു കൊണ്ടിരിക്കെ അനധികൃതമായി ഡീസൽ കടത്തുകയായിരുന്ന ടാങ്കർ ലോറിയുമായി മൂന്നുപേർ പിടിയിൽ. പെരിങ്ങാടി റോഡിൽ കല്ലായി കവലയിൽ ഇന്നലെ പുലർച്ചെ നടത്തിയ വാഹന പരിശോധനയിലാണ് കെ.എൽ.39 ക്യു 3104 ടാങ്കർ ലോറിയിൽ 12,000 ലിറ്റർ ഡീസലുമായി തിരുവനന്തപുരം ആറ്റിങ്ങലിലെ കുളങ്ങര തോടിയിൽ ആർ.എൽ.വിഷു ലാൽ (29), ഏറണാകുളം മുനമ്പത്തെ പള്ളി പറമ്പിൽ ഫ്രോളിൻ ജോസഫ് (26), പായവൂർ പുളിയൻ മാലക്കൽ സി.എ. ആൽവിൻ (25) എന്നിവരെ പിടികൂടിയത്.
മാഹി പന്തക്കലിൽ നിന്നും അനധികൃതമായി ഡീസൽ കടത്തുകയായിരുന്നു ഇവർ. ഏറണാകുളത്തെ പമ്പുടമകൾക്ക് വേണ്ടിയാണ് ഇന്ധനം കൊണ്ടു പോവുന്നതെന്ന് പൊലീസ് പറഞ്ഞു. മാഹിയിൽ നിന്നുള്ള ഇന്ധനക്കടത്ത് സംബന്ധിച്ച് കേരളകൗമുദി കഴിഞ്ഞ ദിവസം റിപ്പോർട്ട് ചെയ്തിരുന്നു. ഡീസലിന് ലിറ്ററിന് പത്തു രൂപയലധികം വിലയിൽ വ്യത്യാസമുണ്ട് ' കഴിഞ്ഞ ദിവസം ചൊക്ലിയിൽ വച്ച് തലശ്ശേരി എ.സി.പി. വിഷ്ണു പ്രദീപ് 12000 ലിറ്റർ ഡീസലുമായി പോകുകയായിരുന്ന ടാങ്കർ ലോറി പിടികൂടിയിരുന്നു.കഴിഞ്ഞ മൂന്ന് മാസത്തിനിടയിൽ പന്തക്കൽ മൂലക്കടവ് കേന്ദ്രീകരിച്ച് മാഫിയാ സംഘങ്ങളുടെ നേതൃത്വത്തിൽ മാഹി പൊലീസിന്റെ മൗനാനുവാദത്തോടെ വ്യാപകമായി ഡീസൽ കടത്തുന്നുണ്ട്. 12000 ലിറ്ററിന്റെ ഒറ്റ ലോഡ് മറിച്ച് വിറ്റാൽ 1,40,000 രൂപ കടത്തുകാർക്ക് ലഭിക്കും.ലോറി വാടകയും പൊലീസിനുള്ള മാമൂലും കഴിച്ചാൽ മാഫിയാ സംഘത്തിന് ഒറ്റലോഡിൽ മാത്രം ഒരു ലക്ഷം രൂപ കൈയിൽ വരും.
ഇന്ധനക്കടത്ത് വാർത്തയായതോടെ ഇന്ധന കമ്പനികൾ കഴിഞ്ഞ ദിവസം പെട്രോൾ പമ്പ് ഉടമകളുടെ സൂം മീറ്റിംഗ് നടത്തി കടത്തുന്നവർക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കുമെന്ന് മുന്നറിയിപ്പ് നൽകിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |