അഴീക്കോട് :ഇക്കുറി ആർത്തിരമ്പുന്ന തിരമാലകൾ അഴീക്കൽ ഫെറിയിൽ തീരം തൊടില്ലെന്ന ആശ്വാസത്തിലാണ് പ്രദേശവാസികൾ. കടലാക്രമണം രൂക്ഷമായിരുന്ന ഫെറിയിൽ കടൽഭിത്തി നിർമ്മിച്ചതോടെയാണ് വീടുകളിലും സ്ഥാപനങ്ങളിലും വെള്ളം കയറുന്നതിന് പരിഹാരമായത്.
കടൽക്ഷോഭം കാരണം റോഡ് തകരുന്നതും വീടുകളിലും സ്ഥാപനങ്ങളിലും വെള്ളം കയറുന്നതും പതിവായിരുന്നു. ഇതിന് പരിഹാരമായി നേരത്തെ സംരക്ഷണഭിത്തി നിർമ്മിച്ചിരുന്നു. ഈ ഭിത്തി പൂർണമായും തകർന്നതോടെയാണ് വീണ്ടും തീരം കടലെടുത്ത് തുടങ്ങിയത് . ഇതോടെ മഴക്കാലങ്ങളിൽ പ്രദേശത്തെ 12 കുടുംബങ്ങൾ വീടൊഴിഞ്ഞ് ദുരിതാശ്വാസ ക്യാമ്പുകളിൽ അഭയം തേടാറാണ് പതിവ്. സ്ഥാപനങ്ങൾ തുറക്കാനാകാതെ പലപ്പോഴും വ്യാപാരികളും പ്രയാസത്തിലായി.
കഴിഞ്ഞ വർഷം ലൈറ്റ് ഹൗസ് റോഡിരികിൽ 60 ലക്ഷം രൂപ ചെലവിൽ ഇറിഗേഷൻ വകുപ്പ് ഭിത്തി പുനർനിർമ്മിച്ചു. ഇത് ലൈറ്റ് ഹൗസിന് സമീപത്തെ കുടുംബൾക്ക് ആശ്വാസമായെങ്കിലും പൂർണ പരിഹാരമായിരുന്നില്ല . തുടർന്ന് കെ.വി.സുമേഷ് എം.എൽ.എ ജലസേചന വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന് നിവേദനം നൽകിയതിനെ തുടർന്നാണ് ഐസ് ഫാക്ടറി മുതൽ ബോട്ടു ജെട്ടി വരെ 120 മീറ്ററിൽ കരിങ്കൽ ഭിത്തികെട്ടി ഉയർത്തിയത്. 52 ലക്ഷം രൂപയായിരുന്നു നിർമ്മാണ ചിലവ്. ഒന്നാം ഘട്ടത്തിൽ ഇറിഗേഷൻ വകുപ്പിന്റെ പ്ലാൻ ഫണ്ടിൽ നിന്ന് 32 ലക്ഷവും രണ്ടാം ഘട്ടത്തിൽ മഴക്കാല മുന്നൊരുക്കം പദ്ധതിയിൽ ഉൾപ്പെടുത്തി 20 ലക്ഷവുമാണ് അനുവദിച്ചത്.
കുടുംബങ്ങൾ 12
ചിലവ് 52 ലക്ഷം
കരിങ്കൽഭിത്തി 120 മീറ്റർ
നൂറുമീറ്റർ കൂടി ദീർഘിപ്പിക്കും
നിലവിൽ നിർമ്മിച്ച ഭിത്തിക്ക് തുടർച്ചയായി 100 മീറ്റർ കൂടി ഭിത്തി നിർമ്മിക്കാൻ പദ്ധതി നിർദേശം സർക്കാരിലേക്ക് സമർപ്പിച്ചിട്ടുണ്ട്.
പടം) അഴീക്കോട് ഐസ് പ്ലാന്റ് മുതൽ ബോട്ട് ജെട്ടി വരെ നിർമിച്ച കടൽഭിത്തി
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |