ചൊക്ളി: പ്ലാസ്റ്റിക് ഉപയോഗം തടയാൻ 'ശുചിത്വ മിത്രം' പദ്ധതിയുമായി ചൊക്ലി ഗ്രാമ പഞ്ചായത്ത്. ഒറ്റത്തവണ പ്ലാസ്റ്റിക്കിന്റെ ഉപയോഗം തടയാനാണ് പദ്ധതി ആസൂത്രണം ചെയ്യുന്നത്. പഞ്ചായത്തിലെ സ്‌കൂളുകളിലെ സ്റ്റുഡന്റ് പൊലീസ് കേഡറ്റുമാരെയും എൻ.സി.സി, എൻ.എസ്.എസ് വളണ്ടിയർമാരെയും ഉപയോഗിച്ചാണ് ശുചിത്വ മിത്രം പദ്ധതി നടപ്പാക്കുക. ആദ്യപടിയായി ഒരു ഗ്രൂപ്പിൽ മൂന്നുപേരെ ഉൾപ്പെടുത്തി പത്ത് കേന്ദ്രങ്ങളിൽ വളണ്ടിയർമാരെ നിയമിക്കും.
തുടക്കത്തിൽ ചൊക്ലി, കാഞ്ഞിരത്തിൻകീഴിൽ, മേക്കുന്ന് തുടങ്ങിയ പത്ത് കേന്ദ്രങ്ങളിലാണ് വളണ്ടിയർമാരെ നിയമിക്കുക. ഇവർ കടകളുടെ പരിസരങ്ങൾ നിരീക്ഷിക്കും. ഇതിലൂടെ കടകളിലോ പൊതുയിടങ്ങളിലോ പ്ലാസ്റ്റിക് സഞ്ചികൾ ഉപയോഗിക്കുന്നത് കണ്ടാൽ ബോധവത്കരിച്ച് അവർക്ക് തുണി സഞ്ചികൾ നൽകും. ഇത് ആവർത്തിക്കുന്നത് ശ്രദ്ധയിൽപ്പെട്ടാൽ പഞ്ചായത്തിൽ അറിയിച്ച് നടപടിക്ക് ശുപാർശ ചെയ്യും.
ഇതുകൂടാതെ വിവാഹങ്ങളിലും പൊതുപരിപാടികളിലും ഹരിത പെരുമാറ്റച്ചട്ടം പൂർണമായി പാലിക്കാനും പഞ്ചായത്ത് തീരുമാനിച്ചു. ഇതിന്റെ ഭാഗമായി ദേവാലയ ഭാരവാഹികളുടെ യോഗം ഉടൻ ചേരും. വിവാഹത്തിന് മുമ്പ് മുൻകൂട്ടി പഞ്ചായത്തിൽ വിവരം അറിയിക്കണം. തുടർന്ന് അധികൃതർ ഇവിടങ്ങളിൽ പരിശോധന നടത്തി ഹരിത പെരുമാറ്റച്ചട്ടം പൂർണമായി പാലിക്കുന്നുന്നുണ്ടോയെന്ന് ഉറപ്പാക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |