അഴീക്കോട്: പ്രദേശത്തെ കലാകാരന്മാരുടെ ആർട്ട് ഗാലറിയുമായി ഗണേശോത്സവമൊരുക്കി മൊളോളം കൂട്ടായ്മ.
ഗണേശ സേവാ സമിതിയുടെ ആഭിമുഖ്യത്തിൽ മൊളോളം ശിവക്ഷേത്ര നടയിലാണ് ആർട്ട് ഗാലറി ഒരുക്കിയത്. ചിത്രങ്ങൾ വരച്ചത് ചിത്രകലയെ കുറിച്ച് ശാസ്ത്രീയമായി യാതൊരറിവുമില്ലാത്ത സാധാരണക്കാരാണ്. 66 വയസ്സു പിന്നിട്ട പുതിയാപ്പറമ്പിലെ എൻ.കെ. ജമുനയുടെയും ഇലക്ട്രീഷ്യനായ ചാലാട്ടിലെ നാല്പതുകാരൻ പച്ച രാഗേഷിന്റെയുമെല്ലാം ചിത്രങ്ങൾ ഗാലറിയിൽ നിറഞ്ഞു.
മഹാഗണപതി , രാധാ കൃഷ്ണലീലകൾ, ശിവപാർവതിമാർ, സുബ്രഹ്മണ്യൻ തുടങ്ങിയ ദേവതമാരുടെ ചിത്രങ്ങളും പ്രകൃതി ദൃശ്യങ്ങളുമാണ് ജമുനയുടേതായി ആർട്ട് ഗാലറിയിലുള്ളത്. മൊളോളം ക്ഷേത്ര മാതൃ സമിതി ഭജന സംഘാംഗം കൂടിയാണ്. കൊച്ചുമകൾ ഇഷയെ പുതിയാപറമ്പിലെ ബിന്ദു പി. നമ്പ്യാരുടെ വൃന്ദാവൻ ആർട്ട് ഗാലറിയിൽ പഠിക്കാൻ ചേർത്തപ്പോഴാണ് ജമുനയിലെ കലാപ്രതിഭ ഉണർന്നത്. 2020 ഫെബ്രുവരിയിൽ കുറൂരമ്മ ദിനത്തിൽ ഗുരുവായൂരിൽ നാരായണീയ പാരായണത്തിനെത്തിയത് വഴിത്തിരിവായി. മമ്മിയൂർ നടയിലെ സ്റ്റേജിലിരുന്ന് നാരായണീയ പാരായണം ചെയ്യുമ്പോഴൊക്കെ മനസ്സിൽ നിറഞ്ഞത് ഗുരുവായൂർ ക്ഷേത്രത്തിലെ ചുവർ ചിത്രങ്ങളായിരുന്നുവെന്ന് ജമുന പറഞ്ഞു. കൊവിഡ് കാലത്താണ് ജമുനയിലെ ചിത്രകല കാൻവാസിലേക്ക് പകർന്നത്. ദേവി ദേവന്മാരുടെ ചിത്രങ്ങളും പെയിന്റിംഗുകളും ധാരാളം വരച്ചു. ചുവർ ചിത്രങ്ങളുടെ സ്‌കെച്ചെടുത്ത് പകർത്തി. അഴീക്കോട്ടെ പരേതരായ എൻ.സി. നാരായണന്റെയും കല്ലാളത്ത് ലീലയുടെയും ഇളയ മകളാണ് ജമുന.
പ്രകൃതി ദൃശ്യങ്ങളും ദേവതമാരുടെയും പ്രഗത്ഭ വ്യക്തിത്വങ്ങളെയും അടയാളപ്പെടുത്താൻ രാഗേഷ് കണ്ടെത്തിയ മാധ്യമം വിവിധ വർണങ്ങളിലുള്ള വൂളൻ നൂലുകളാണ്. അമൃതാനന്ദമയി, ഡോ. സുകുമാർ അഴീക്കോട്, മുൻ രാഷ്ട്രപതി ഡോ. എ.പി.ജെ അബ്ദുൾ കലാം, രാജാ രവിവർമ്മയുടെ ഹംസവും ദമയന്തിയും, പാൽക്കാരി, അച്ഛനെ കാത്ത് തുടങ്ങിയ ചിത്രങ്ങളാണ് രാഗേഷ് വൂളൻ ത്രെഡിലൊരുക്കിയത്. മൊളോളത്തെ പരേതനായ പച്ച ഭാസ്‌കരന്റെ മകനാണ്. ചന്തേരസംഘ വഴക്ക ഗവേഷണ പീഠം ഡയറക്ടറും കലാ ഗവേഷകനും മാദ്ധ്യമ പ്രവർത്തകനുമായ ഡോ. സഞ്ജീവൻ അഴീക്കോട് ഗാലറി ഉദ്ഘാടനം ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |