കണ്ണൂർ: ഉരുൾപൊട്ടൽ നിത്യസംഭവമായ കൊട്ടിയൂർ, വയനാട് ചുരം പാതയ്ക്കു ബദൽവേണമെന്ന ജനകീയ ആവശ്യം ശക്തമാകുന്നു. വരും വർഷങ്ങളിൽ കാലാവസ്ഥ വ്യതിയാനം അതിരൂക്ഷമാവാൻ സാദ്ധ്യതയുണ്ടെന്നിരിക്കെ ബദൽമാർഗ്ഗത്തിനായി കേഴുകയാണ് മലയോര ജനത.
ഇത്തവണയുണ്ടായ അസാമാന്യ ന്യൂനമർദ്ദം ഉരുൾപൊട്ടൽ പരമ്പരയാണ് ചുരം പാതകളിലുണ്ടാക്കിയത്. ഒരു പിഞ്ചുകുഞ്ഞ് ഉൾപ്പെടെ മൂന്ന് പേരുടെ ജീവൻ നഷ്ടപ്പെടുകയും നിരവധിവീടുകളും റോഡുകളും തകരുകയും ചെയ്തു. ഇതോടെയാണ് ചുരം രഹിതപാതയ്ക്കായി മുറവിളി ഉയർന്നത്.
ജനങ്ങളോടൊപ്പം ചേർന്ന് മലയോര ഗ്രാമപഞ്ചായത്തുകളും ഈ ആവശ്യം ഉന്നയിക്കുന്നുണ്ട്. ഇതുസംബന്ധിച്ചു സാധ്യതാപഠനം നടത്തണമെന്ന് കേളകം ഗ്രാമപഞ്ചായത്ത് മുഖ്യമന്ത്രി, പൊതുമരാമത്ത്, വനംവകുപ്പ് മന്ത്രിമാർ എന്നിവർക്ക് നൽകിയ നിവേദനത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്.
എന്നാൽ വനംവകുപ്പ് സമ്മതംമൂളിയാലും ഈ പാത നിർമ്മിക്കുക അത്ര എളുപ്പമാവില്ലെന്നാണ് വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നത്. പരിസ്ഥിതിലോലപ്രദേശമായ അമ്പായത്തോട് വഴിയുള്ള റോഡ് നിർമ്മാണത്തിന് കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതി കൂടി വേണം. 1360 മീറ്ററോളം നിക്ഷിപ്ത വനത്തിലൂടെ പാത നിർമ്മിക്കേണ്ടി വരുമെന്നതാണ് പാതയുടെ പ്രധാന തടസം. അമ്പായത്തോടിൽ നിന്നും പാൽചുരം വഴി വനത്തിലൂടെ തലപ്പുഴയ്ക്കടുത്ത് 44ാം മൈലിൽ പ്രധാന പാതയിൽ എത്തുന്നതാണ് നിർദ്ദിഷ്ട ബദൽ റോഡ്. ചുരമുണ്ടാവില്ലെന്നതാണ് ഈ റോഡ് യാഥാർത്ഥ്യമായാലുള്ള സവിശേഷത. ആധുനിക സാങ്കേതികവിദ്യയുടെ സഹായത്തോടെ മേൽപ്പാലങ്ങൾ നിർമ്മിച്ച് വനത്തിന്റെ സ്വാഭാവികതയ്ക്കു കോട്ടം തട്ടാതെ റോഡു നിർമ്മിക്കണമെന്ന അഭിപ്രായവും ഉയരുന്നുണ്ട്.
അപകടം മാടിവിളിക്കുന്ന ചുരം പാത
ഉരുൾപൊട്ടലിലും മലയിടിച്ചിലിലും തകർന്ന ചുരം പാതയിലൂടെയുള്ള യാത്ര ഏറെ വെല്ലുവിളികൾ നിറഞ്ഞതാണിപ്പോൾ. കണ്ണൂരിനെ വയനാടുമായി ബന്ധിപ്പിക്കുന്ന മാനന്തവാടിചുരം, കൊട്ടിയൂർ വയനാട് ചുരം പാതകൾ തകർന്നു തരിപ്പണമായിരിക്കുകയാണ്. റോഡിന്റെ വശങ്ങളിൽ ഗർത്തങ്ങളും രൂപപ്പെട്ടിട്ടുണ്ട്. പാൽചുരം പോലുളള സ്ഥലങ്ങളിൽ മുളവടികൊണ്ടാണ് റോഡരികിൽ ബാരിക്കേഡ് തീർത്തിട്ടുള്ളത്. നെഞ്ചിടിപ്പോടെയാണ് ബസ് യാത്രക്കാരടക്കമുള്ളവർ സഞ്ചരിക്കുന്നത്.
പുനർനിർമാണം ചുവപ്പുനാടയിൽ
കൊട്ടിയൂർ - വയനാട് ചുരം റോഡ് പുനർനിർമാണത്തിനായി പത്തുകോടിയുടെ പദ്ധതി പൊതുമരാമത്ത് വകുപ്പ് സർക്കാരിന് സമർപ്പിച്ചിട്ടുണ്ടെങ്കിലും ഒരുവർഷമായി ചുവപ്പുനാടയിലാണ്. അമ്പായത്തോടു മുതൽ ബോയ്സ് ടൗൺ വരെയുള്ള പാതയുടെ പാർശ്വഭിത്തി, ഓവുചാൽ എന്നിവ നിർമ്മിക്കാനും റീടാറിംഗിനുമുള്ള പ്രൊപ്പോസലാണ് പി.ഡബ്ള്യു.ഡി വടകര ചുരം ഡിവിഷൻ സർക്കാരിന് സമർപ്പിച്ചിട്ടുള്ളത്. എന്നാൽ അറ്റകുറ്റപ്പണിയല്ലാതെ മറ്റൊന്നും ഈറൂട്ടിൽ സർക്കാർ പരിഗണിക്കുന്നില്ലെന്നാണ് യാഥാർത്ഥ്യം. ഒ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |