കണ്ണൂർ: കണ്ണൂർ സെൻട്രൽ ജയിലിൽ തടവുകാരിൽ കണക്കില്ലാതെ ലഹരി ഉത്പന്നങ്ങളെത്തുന്നുണ്ടെന്ന വിവരത്തെ തുടർന്ന് പൊലീസ് അന്വേഷണം ഊർജ്ജിതമാക്കി. ജയിലിലെ താൽക്കാലിക ജീവനക്കാരെ കേന്ദ്രീകരിച്ചാണ് പൊലീസ് അന്വേഷണം നടത്തിവരുന്നത്. ജയിൽ കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന ചില താൽക്കാലിക ജീവനക്കാരുടെ അക്കൗണ്ടിലേക്ക് ഗൂഗിൾ പേ വഴി പണം എത്തിയതായി കണ്ടെത്തിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് താൽക്കാലിക ജീവനക്കാരെ കേന്ദ്രീകരിച്ചു അന്വേഷണമാരംഭിച്ചത്.
ഇവർ നടത്തിയ ഫോൺകോളുകൾ, വാട്സ് ആപ്പ് സന്ദേശങ്ങൾ, ബാങ്ക് അക്കൗണ്ടുകൾ എന്നിവ പരിശോധിച്ചുവരികയാണ്. കഴിഞ്ഞ ദിവസംജയിലിൽ പച്ചക്കറിയെത്തിച്ച ഗുഡ്സ് ഓട്ടോറിക്ഷയിൽ മൂന്ന് കിലോ കഞ്ചാവ് കണ്ടെത്തിയിരുന്നു. സാധാരണ ഗതിയിൽ സെക്യൂരിറ്റി പരിശോധനയ്ക്കു ശേഷംമാത്രമേ ജയിലിനകത്തേക്ക് സാധനങ്ങൾ കടത്തിവിടുകയുള്ളൂ. എന്നാൽ ഇവരുടെ കണ്ണുവെട്ടിച്ച് ജയിലിനികത്തേക്ക് കഞ്ചാവ് എങ്ങനെയാണ് എത്തിയതെന്ന കാര്യമാണ് പൊലീസ് അന്വേഷിക്കുന്നത്.
ചരക്ക് റിക്ഷ സ്ത്രീയുടെ പേരിൽ
പച്ചക്കറി കൊണ്ടു വന്ന ഗുഡ്സ് ഓട്ടോറിക്ഷയിൽ കഞ്ചാവെത്തിയ സംഭവത്തിൽ കണ്ണൂർ ടൗൺ പൊലിസാണ് കേസെടുത്ത് അന്വേഷണമാരംഭിച്ചിട്ടുള്ളത്. ജയിലിൽ കഞ്ചാവെത്തിച്ച പച്ചക്കറി വണ്ടി കാസർകോട് ജില്ലയിലെ ഒരു സ്ത്രീയുടെ പേരിൽ രജിസ്റ്റർ ചെയ്തിട്ടുള്ളതാണെന്ന് പൊലീസ് അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്. ജയിൽ സൂപ്രണ്ട് നൽകിയ പരാതിയിലാണ് കേസെടുത്തിട്ടുള്ളത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |