തലശ്ശേരി: ഇഷ്ട വാഹനങ്ങളുടെ കളിപ്പാട്ടമാതൃകകൾ ഞൊടിയിടയിൽ നിർമ്മിച്ച് പ്ലസ് വൺ വിദ്യാർത്ഥിയായ ദേവനന്ദ്. ചൊക്ളി മേനപ്രത്തെ ആണ്ടിപ്പട്ടികയിൽ കുന്നുമ്മൽ ദേവനന്ദനത്തിൽ രജിതയുടെ പതിനേഴുകാരനായ മകന് വാഹനങ്ങളോടുള്ള കമ്പം ചെറുപ്പം തൊട്ട് പിറകെ കൂടിയതാണ്. ഈ ഇഷ്ടം തന്നെയാണ് വാഹനങ്ങളുടെ മിനിയേച്ചറുകൾ നിർമ്മിക്കുന്നതിലേക്ക് അവനെ നയിച്ചതും.
ബസ്, ലോറി, കാർ, ജിപ്പ്, ട്രാക്ടർ, ടിപ്പർ തുടങ്ങി മിക്ക വാഹനങ്ങളുടേയും 'ഉടമ 'യാണ് ഈ മിടുക്കൻ. ചിത്രരചനയിൽ കമ്പമുള്ള ദേവനന്ദ് കൊവിഡ് കാലത്താണ് പാഴ് വസ്തുക്കൾ കൊണ്ട് വാഹനമാതൃകകൾ നിർമ്മിച്ചുതുടങ്ങിയത്.. ഹാർഡ് ബോർഡും, ഹോംഷീറ്റുമായിരുന്നു പ്രധാന അസംസ്കൃതവസ്തു.ഹെഡ് ലൈറ്റുകളും ഹോണുകളും സീറ്റുമടക്കം ഈ വാഹനങ്ങളിലുണ്ട്.
ചൊക്ലി ലക്ഷ്മിവിലാസം യു.പി സ്‌കൂളിലെ ഹേമലത ടീച്ചറാണ് ദേവനന്ദിന്റെ കഴിവുകളെ പുറത്തെടുക്കാൻ സഹായിച്ചത്. സഹോദരി പുത്രൻ സരുണും ഒപ്പമുണ്ട്. പിതാവ് വിനോദ് അടുത്തിടെ മരണപ്പെട്ടതോടെ ദേവനന്ദും അമ്മയും താമസിക്കുന്ന വീട് ജപ്തി ഭീഷണിയിലാണ്. രജിത അംഗൻവാടി ഹെൽപ്പറായി താൽക്കാലിക ജോലി ചെയ്താണ് ഇവരുടെ ജീവിതം തള്ളിനീക്കുന്നത്.
കതിരൂർ ചുണ്ടങ്ങാപൊയിൽ സ്‌കൂളിൽ പ്ലസ് വൺ വിദ്യാർത്ഥിയാണ് ദേവനന്ദ്. മകൻ തയ്യാറാക്കുന്ന മോഡലുകൾ അടക്കി വെക്കാൻ പോലും സ്വന്തം വീട്ടിൽ ഇടമില്ല. അതിനാൽ ഉണ്ടാക്കിയ വാഹനങ്ങളെല്ലാം കൂട്ടുകാർക്കും അംഗൻവാടിക്കും സമ്മാനമായി നൽകുകയാണ്. ഓട്ടോ മൊബൈൽ എൻജിനീയറാവാനാണ് ദേവനന്ദിന്റെ മോഹം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |