തളിപ്പറമ്പ്: ഹോസ്റ്റലിൽ ജലവിതരണം നിലച്ചതിനെ തുടർന്ന് പരിയാരം നേഴ്സിംഗ് കോളേജ് അനിശ്ചിതകാലത്തേക്ക് അടച്ചിട്ടു. ഈ അദ്ധ്യയനവർഷം തന്നെ രണ്ടാംതവണയാണ് വെള്ളം ലഭിക്കാതായതിനെ തുടർന്ന് ഹോസ്റ്റൽ അടച്ചിടുന്നത്.
നേഴ്സിംഗ് കോളേജിൽ ബി.എസ്.സി നഴ്സിംഗിൽ നാലു ബാച്ചുകളിലായി 220 ഓളം വിദ്യാർത്ഥിനികളാണുള്ളത്. ഇവരിൽ 200 പേരും കോളേജ് ഹോസ്റ്റലിലാണ് താമസിക്കുന്നത്. നിലവിൽ ഹോസ്റ്റലിൽ ആവശ്യത്തിനുള്ള ജലവിതരണ സംവിധാനമില്ല. നേരത്തെ ജലക്ഷാമത്തെത്തുടർന്ന് അടച്ചുപൂട്ടിയ ഹോസ്റ്റൽ ടാങ്കറിൽ വെള്ളമെത്തിച്ചതിനെ തുടർന്നാണ് തുറന്നത്. ഒരു ടാങ്കർ വെള്ളമാണ് ദിനംപ്രതി എത്തിക്കുന്നത്. ഇത് വിദ്യാർത്ഥിനികളുടെ പ്രാഥമിക ആവശ്യങ്ങൾക്ക് പോലും തികയില്ലെന്ന് പരാതിയുണ്ട്.
കഴിഞ്ഞ ദിവസം എത്തിച്ചവെള്ളം ചെളിനിറഞ്ഞതായിരുന്നു. ഇത് കുളിക്കാൻ ഉപയോഗിച്ച് പലർക്കും ചൊറിച്ചൽ അനുഭവപ്പെട്ടു. ഇതോടെയാണ് ഹോസ്റ്റൽ അടച്ചു പൂട്ടി നേഴ്സിംഗ് കോളേജിന് അവധി നൽകിയത്. വിദ്യാർത്ഥിനികളോട് നാട്ടിലേക്ക് പോകാൻ നിർദേശിച്ചിരിക്കുകയാണ് അധികൃതർ.വിദ്യാർത്ഥിനികളിൽ നിന്ന് മെസ്. ഫീസായി 2500 രൂപയാണ് ഈടാക്കുന്നത്. ഇതിന് പുറമെ 500 രൂപ എസ്റ്റാബിഷ്മെന്റ് ഫീസും വാങ്ങുന്നുണ്ട്. എന്നിട്ടും ജലവിതരണത്തിന് കാര്യക്ഷമമായ സംവി ധാനം ഒരുക്കിയിട്ടില്ല. കഴിഞ്ഞദിവസം വിദ്യാർത്ഥിനികൾ ഇക്കാര്യം എം.വിജിൻ എം.എൽ.എയുടെ ശ്രദ്ധയിൽ പെടുത്തിയിരുന്നു . വിദ്യാർത്ഥികളുടെ രക്ഷിതാക്കൾ ആരോഗ്യമന്ത്രിയുടെ ഓഫീസിൽ ബന്ധപ്പെട്ടെങ്കിലും നടപടിയുണ്ടായില്ല. രാജ്മോഹൻ ഉണ്ണിത്താൻ എം.പിയെ അറിയിച്ചെങ്കിലും പരിഹാരമാർഗങ്ങൾ തെളിഞ്ഞില്ല.
മെഡിക്കൽ കോളേജിന്റെ ഭാഗമാണ്
പരിയാരം മെഡി.കോളേജിന്റെ ഭാഗമാണെങ്കിലും നേഴ്സിംഗ് കോളേജിനോട് പൊതുവെ അധികൃതർക്ക് അവഗണനയാണ്. . ജലക്ഷാമം പരിഹരിക്കാൻ കുഴൽക്കിണർ കുഴി ക്കണമെന്ന ആവശ്യത്തോട് അധികൃതർ മുഖം തിരിഞ്ഞുനിൽക്കുകയാണ് . ജപ്പാൻ കുടിവെള്ള പദ്ധതിക്കായി കഴിഞ്ഞദിവസം എൻജിനീയർമാർ സ്ഥല പരിശോധന നടത്തിയിരുന്നു. അഞ്ചു ലക്ഷം രൂപയുടെ എസ്റ്റിമേറ്റാണ് ഇതിനായി തയ്യാറാക്കിയത്. എന്നാൽ മെഡിക്കൽ കോളേജിന്റെ ഭാഗത്ത് നിന്ന് അനുകൂല തീരുമാനമുണ്ടാകാത്തതിനെ തുടർന്ന് ഈ പദ്ധതിയും ഉപേക്ഷിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |