കണ്ണൂർ: കണ്ണൂർ കോർപറേഷൻ പരിധിയിൽ കുടുംബശ്രീ ജനകീയ ഹോട്ടൽ സംരംഭങ്ങൾ തുടങ്ങാൻ കോർപറേഷൻ വിമുഖത കാണിക്കുന്നത് വിശപ്പ് രഹിത കേരളം പദ്ധതിക്ക് തിരിച്ചടിയാകുന്നു.
അൻപതിലേറെ വാർഡുകളുള്ള കണ്ണൂർ കോർപറേഷനിൽ കാപ്പാട് മാത്രമാണ് ജനകീയ ഹോട്ടൽ പ്രവർത്തിക്കുന്നത്. കൊച്ചി, തൃശൂർ, തിരുവനന്തപുരം കോർപറേഷനുകളിൽ പത്തിലേറെ സംരംഭങ്ങൾ നഗരത്തിൽ മാത്രം പ്രവർത്തിക്കുമ്പോഴാണ് ഈദുഃസ്ഥിതി.
നിരവധി അപേക്ഷങ്ങൾ ലഭിക്കുമ്പോഴും കോർപറേഷൻ അനുമതി നൽകാത്തതാണ് സാധാരണക്കാർക്ക് ഏറെ ഗുണം ചെയ്യുന്ന പദ്ധതിക്ക് തടസമായി മാറുന്നത്. കണ്ണൂർ ജില്ലയിലെ മറ്റു നഗരസഭകളിൽ ജനകീയ ഹോട്ടലുകൾ പ്രവർത്തിക്കുന്നുണ്ട്. സാധാരണക്കാരും ഇതരസംസ്ഥാന തൊഴിലാളികളും ഏറെയുള്ള കണ്ണൂരിൽ ജനകീയഹോട്ടൽ തുടങ്ങുന്നത് വിലക്കയറ്റത്തിൽ എരിപൊരികൊള്ളുന്നവർക്ക് ഏറെ ആശ്വാസമായിരുന്നു.
2020 മാർച്ചിൽ എൽ.ഡി.എഫ് സർക്കാർ തുടങ്ങിയ വിശപ്പുരഹിത കേരളം പദ്ധതിയോട് കേർപ്പറേഷൻ മുഖം തിരിച്ചതോടെ, കൗൺസിൽ യോഗത്തിൽ പ്രതിപക്ഷം ഏറെ വിമർശനങ്ങൾ ഉന്നയിച്ചതിനെ തുടർന്ന് കാപ്പാട് പൂട്ടിപ്പോയ ഒരു ഹോട്ടൽ വാടകയ്‌ക്കെടുത്ത് ജനകീയഹോട്ടൽ ആരംഭിക്കുകയായിരുന്നു.
ഏറെ വിറ്റുവരവു ലഭിക്കാത്ത ഉൾനാടൻ പ്രദേശത്ത് ജനകീയ ഹോട്ടൽ തുടങ്ങിയതും വിമർശനമുയർത്തുന്നുണ്ട്. കണ്ണൂർ നഗരത്തിലെ വൻകിട ഹോട്ടലുടമകളുടെ സമ്മർദ്ദമാണ് പദ്ധതി തുടങ്ങുന്നതിൽ നിന്നും കോർപ്പറേഷനെ പുറകോട്ടുവലിക്കുന്നതെന്നാണ് സൂചന. ഇതുകൂടാതെ രാഷ്ട്രീയ കാരണങ്ങളും താൽപ്പര്യകുറവിന് കാരണമായിട്ടുണ്ട്.
നഗരങ്ങളിൽ അൻപതുരൂപയാണ് ഇപ്പോൾ ഉച്ചഭക്ഷണത്തിന്റെ വില. ഈ സാഹചര്യത്തിലാണ് വെറും ഇരുപതുരൂപയ്ക്ക് രണ്ടുതരം കറിയും വറവും അച്ചാറുമടങ്ങുന്ന വിഭവസമൃദ്ധമായ ഭക്ഷണം ജനകീയ ഹോട്ടലിലൂടെ ലഭിക്കുന്നത്.
സർക്കാർ ചെലവാക്കുന്ന് 60 കോടി
വിശപ്പുരഹിത കേരളം പദ്ധതിയുടെ ഭാഗമായി സർക്കാർ ഒരു ഊണിന് പത്തുരൂപവെച്ചാണ് സബ്സിഡി നൽകുന്നത്. ഒരുവർഷം 60 കോടിയോളം ഇതിനായി ചെലവാക്കുന്നുണ്ടെന്നാണ് കണക്ക്. ഇതിൽ 55 ലക്ഷം കണ്ണൂരിലുള്ള 92 ജനകീയ ഹോട്ടലുകൾക്ക് സഹായധനമായി നൽകും. 500ലേറെ തൊഴിലാളികളാണ് ജനകീയ ഹോട്ടൽ കൊണ്ടു ഉപജീവനം കഴിക്കുന്നത്. കുടുംബശ്രീ മിഷന്റെ മേൽനോട്ടത്തിലാണ് പദ്ധതി നടപ്പിലാക്കുന്നത്. ഇവർക്ക് സബ്സിഡി തുക നൽകുന്നതും മിഷൻ തന്നെയാണ്.
ഭൗതികസാഹചര്യമൊരുക്കേണ്ടത്
തദ്ദേശസ്ഥാപനങ്ങൾ
നാട്ടുമ്പുറങ്ങളെക്കാൾ ഏറ്റവും കൂടുതൽ ലാഭകരമായി ജനകീയ ഹോട്ടലുകൾ നടന്നുവരുന്നത് നഗരങ്ങളിലാണ്. തദ്ദേശസ്വയംഭരണസ്ഥാപനങ്ങളാണ് ഇതിനായി ഭൗതിക സാഹചര്യമൊരുക്കേണ്ടത്. പത്തിലേറെ തൊഴിലാളികൾ ജോലി ചെയ്യുന്ന കുടുംബശ്രീ സംരംഭങ്ങൾ തലശ്ശേരിപോലുള്ള നഗരങ്ങളിൽ പ്രവർത്തിക്കുന്നുണ്ട്.
സാമ്പത്തിക പ്രതിസന്ധി
കരിനിഴൽവീഴ്ത്തുന്നു
സംസ്ഥാന സർക്കാർ നേരിടുന്ന അതിരൂക്ഷമായ സാമ്പത്തിക പ്രതിസന്ധി വിശപ്പുരഹിത കേരളം പദ്ധതിയുടെ മേൽ കരിനിഴൽ വീഴുന്നു. നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റം കാരണം ചെലവും വരവും കൂട്ടിമുട്ടിക്കാനാവാത്ത അവസ്ഥയുണ്ടെന്ന് കുടുംബശ്രീ പ്രവർത്തകർ പറയുന്നു.
ജനകീയഹോട്ടലുകൾ കൂടുതൽ കരുത്തോടെ മുൻപോട്ടുപോവുകയാണ്. കോർപറേഷൻ അനുമതിയോടെ കണ്ണൂർ നഗരത്തിൽ ജനകീയ ഹോട്ടലുകൾ തുടങ്ങാൻ തയ്യാറാണ്.
സുർജിത്ത് (കോഓർഡിനേറ്റർ, കുടുംബശ്രീ മിഷൻ, കണ്ണൂർ)
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |