അഞ്ചരക്കണ്ടി: കേരളത്തിൽ പാലിന്റെ പ്രതിശീർഷ ലഭ്യത ഉയർത്താനുള്ള കർമ്മപദ്ധതികൾ നടപ്പിലാക്കി വരികയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. അഞ്ചരക്കണ്ടി മുഴപ്പാലയിൽ കണ്ണൂർ ജില്ലാ ക്ഷീരസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.
കേരളത്തിൽ 189 ഗ്രാമാണ് പാലിന്റെ പ്രതിശീർഷ ലഭ്യത. പാലിന്റെ ദേശീയ പ്രതിശീർഷ ലഭ്യത ഒരാൾക്ക് 250 ഗ്രാമാണ്. പ്രതിശീർഷ ലഭ്യത ഉയർത്തുന്നതിന്റെ ഭാഗമാണ് ഉരുക്കളെ വാങ്ങുന്നതിനുള്ള ധനസഹായ പദ്ധതി നടപ്പാക്കുന്നത്. ഒപ്പം ക്ഷീര മേഖലയുടെ ആധുനികവത്കരണം, യന്ത്രവത്കരണം, തീറ്റപ്പുൽകൃഷി വ്യാപനം, മിൽക് ഷെഡ് വികസനം, ക്ഷീരസംഘങ്ങളുടെ ശാക്തീകരണം, കാലിത്തീറ്റ ധനസഹായ വിതരണം, പാലിന്റെ ഗുണനിലവാര നിയന്ത്രണം എന്നിവയും നടപ്പിലാക്കുകയാണ്.
പശുവിനെ പരിപാലിക്കുക കേരള സംസ്‌കാരത്തിന്റെ ഭാഗം കൂടിയാണ്. കേരളം വലിയ പ്രതിസന്ധി നേരിട്ട ഘട്ടങ്ങളിലെല്ലാം തകർന്നു പോകാതെ പിടിച്ചുനിൽക്കാനും അതിജീവിക്കാനും ക്ഷീരമേഖലയ്ക്ക് കഴിഞ്ഞു. 2025ഓടെ പാലിന്റെ ഉത്പാദനത്തിലും സംഭരണത്തിലും വിപണനത്തിലും സ്വയംപര്യാപ്തത കൈവരിക്കാനാവുമോ എന്നാണ് സർക്കാർ നോക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
ജില്ലയിൽ ഏറ്റവും കൂടുതൽ പാൽ അളന്ന ക്ഷീരകർഷകനുള്ള അവാർഡ് അഞ്ചരക്കണ്ടിയിലെ കെ. പ്രതീഷിനും ക്ഷീരമിത്ര അവാർഡ് തിരുമേനി സൊസൈറ്റിയിലെ കെ.ജെ ജോസഫിനും ജില്ലയിൽ ഏറ്റവും കൂടുതൽ പാൽ സംഭരിച്ച പരമ്പരാഗത ക്ഷീരസംഘത്തിനുള്ള അവാർഡ് അഞ്ചരക്കണ്ടി ക്ഷീരസംഘത്തിനും മുഖ്യമന്ത്രി സമ്മാനിച്ചു.
ക്ഷീരമേഖലയിൽ കൂടുതൽ തുക വകയിരുത്തിയ ജില്ലാ പഞ്ചായത്തിനുള്ള അവാർഡ് കണ്ണൂർ ജില്ലാ പഞ്ചായത്തിന് ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ച മന്ത്രി ചിഞ്ചുറാണി സമ്മാനിച്ചു. ഏറ്റവും കൂടുതൽ പാൽ അളന്ന വനിതാ ക്ഷീര കർഷകയ്ക്കുളള അവാർഡ് മാത്തിലിലെ പി. രമണിക്കും ഏറ്റവും കൂടുതൽ പാൽ അളന്ന എസ്.സി, എസ്.ടി ക്ഷീര കർഷകനുള്ള അവാർഡ് കീഴ്പ്പള്ളിയിലെ അയ്യപ്പൻ നിരകല്ലുങ്കലിനും ഏറ്റവും കൂടുതൽ പാൽ അളന്ന ക്ഷീരസംഘം പ്രസിഡന്റിനുള്ള അവാർഡ് പൈസക്കരിയിലെ ജോർജ് ജോസഫിനും സമ്മാനിച്ചു.
ഡോ. വി. ശിവദാസൻ എം.പി, എം.എൽ.എമാരായ കെ.വി സുമേഷ്, എം. വിജിൻ, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. ബിനോയ് കുര്യൻ, മിൽമ ചെയർമാൻ കെ.എസ് മണി, കേരള ക്ഷീര കർഷക ക്ഷേമനിധി ബോർഡ് ചെയർമാൻ വി.പി ഉണ്ണികൃഷ്ണൻ തുടങ്ങിയവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |