മട്ടന്നൂർ: മട്ടന്നൂരിൽ ആക്രിക്കടയ്ക്ക് തീപ്പിടിച്ച് സാധനങ്ങൾ കത്തിനശിച്ചു. മട്ടന്നൂർ-ഇരിട്ടി റോഡിലെ പി.മനോഹരന്റെ ഉടമസ്ഥതയിലുള്ള ആക്രിക്കടയിലാണ് തീപ്പിടിത്തമുണ്ടായത്. കടയ്ക്ക് മുന്നിൽ കൂട്ടിയിട്ട സാധനങ്ങൾക്കാണ് തീപ്പിടിച്ചത്. ഇന്നലെ പുലർച്ചെ 1.45ഓടെ തീപ്പിടിച്ചത് ശ്രദ്ധയിൽപ്പെട്ട നാട്ടുകാർ അഗ്നിരക്ഷാസേനയെ വിവരമറിയിക്കുകയായിരുന്നു. മട്ടന്നൂരിൽ നിന്ന് അഗ്നിരക്ഷാസേനയുടെ രണ്ട് യൂണിറ്റും ഇരിട്ടിയിൽ നിന്ന് ഒരു യൂണിറ്റും എത്തിയാണ് നാട്ടുകാരുടെ സഹായത്തോടെ ഏറെ നേരത്തെ പരിശ്രമത്തിന് ശേഷം തീയണച്ചത്.
സമീപത്തെ കെട്ടിടങ്ങളിലേക്ക് തീ പടരും മുമ്പ് അണയ്ക്കാൻ സാധിച്ചതിനാൽ അപകടം ഒഴിവായി. കടയ്ക്ക് സമീപമുള്ള കേബിളുകളും മറ്റും കത്തി നശിച്ചു. തീപ്പിടിത്തത്തിന്റെ കാരണം വ്യക്തമായിട്ടില്ല. ഒരു ലക്ഷത്തോളം രൂപയുടെ നഷ്ടമുണ്ടായിട്ടുണ്ട്. അസി. സ്റ്റേഷൻ ഓഫീസർ പി.എ.ലിഷാദ്, ഗ്രേഡ് അസി.സ്റ്റേഷൻ ഓഫീസർമാരായ സി.വി.വിനോദ് കുമാർ, കെ.ജി.അശോകൻ, അഗ്നിരക്ഷാ സേനാംഗങ്ങളായ ജിബി ഫിലിപ്പ്, കെ.ഷിജു, കെ.രഞ്ജിത്ത്, അനീഷ് മാത്യു, ജ്യോതിഷ്, വി.പ്രതീഷ് കുമാർ, പി.ജി.പ്രവീൺ, മിഥുൻ, എം.സി.രാധാകൃഷ്ണൻ, കെ.സി.ശ്രീധരൻ, പി.രവീന്ദ്രൻ എന്നിവരുടെ നേതൃത്വത്തിലാണ് തീയണച്ചത്. സംഭവത്തെക്കുറിച്ച് സമഗ്രമായ അന്വേഷണം നടത്തണമെന്ന് വ്യാപാരിവ്യവസായി ഏകോപന സമിതി ജില്ലാ സെക്രട്ടറി എ.സുധാകരൻ ആവശ്യപ്പെട്ടു. മുസ്തഫ ദാവാരി, സമീൻ വേണു എന്നിവരും തീപ്പിടത്തമുണ്ടായ കട സന്ദർശിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |