ശ്രീകണ്ഠപുരം: വോട്ടർമാർക്ക് ഹൈക്കോടതി കനത്ത സുരക്ഷ ഒരുക്കാൻ നിർദ്ദേശം നൽകിയിട്ടും ഇന്നലെ നടന്ന ഏരുവേശ്ശി സർവീസ് സഹകരണ ബാങ്ക് തിരഞ്ഞെടുപ്പ് സംഘർഷത്തിൽ കലാശിച്ചു. സി.പി.എം. അക്രമത്തിൽ ഏരുവേശ്ശി പഞ്ചായത്ത് പ്രസിഡന്റ് ഉൾപ്പെടെ എട്ട് കോൺഗ്രസുകാർക്ക് പരിക്കേറ്റു. ഇരിക്കൂർ എം.എൽ.എ. സജീവ് ജോസഫിനുനേരെ കൈയേറ്റത്തിന് ശ്രമവുമുണ്ടായി. അക്രമത്തിൽ പ്രതിഷേധിച്ച് കോൺഗ്രസ് ബാങ്ക് തിരഞ്ഞെടുപ്പ് ബഹിഷ്‌കരിച്ചു.
ഏരുവേശ്ശി പഞ്ചായത്ത് പ്രസിഡന്റ് ടെസ്സി ഇമ്മാനുവൽ, സ്ഥാനാർത്ഥിയും മുൻ ബാങ്ക് പ്രസിഡന്റുമായ ജോസഫ് കൊട്ടുകാപ്പള്ളി, പഞ്ചായത്തംഗം ഷൈല ജോയ്, മിനി ഷൈബി, യൂത്ത് കോൺഗ്രസ് ഇരിക്കൂർ നിയോജക മണ്ഡലം പ്രസിഡന്റ് കെ.പി. ലിജേഷ്, ഡി.സി.സി. സെക്രട്ടറി ജോജി വർഗീസ്, കെ.എസ്.യു. ജില്ലാ സെക്രട്ടറി ആൻസിൽ വാഴപ്പള്ളി, യൂത്ത് കോൺഗ്രസ് നടുവിൽ മണ്ഡലം പ്രസിഡന്റ് നന്ദകിഷോർ എന്നിവരെ പരിക്കുകളോടെ തളിപ്പറമ്പിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
സി.പി.എം. ശക്തി കേന്ദ്രമായ ഏരുവേശ്ശി കെ.കെ.എൻ.എം.എ.യു.പി. സ്‌കൂളിലാണ് തിരഞ്ഞെടുപ്പ് നടത്തിയത്. രാവിലെ വോട്ട് ചെയ്യാനായി പുറപ്പെട്ട കോൺഗ്രസ് പ്രവർത്തകരെ സി.പി.എം. പ്രവർത്തകർ റോഡിൽ തടഞ്ഞ് മടക്കി അയയ്ക്കുകയായിരുന്നു. നേരത്തെ പോളിംഗ് കേന്ദ്രത്തിലെത്തിയ കോൺഗ്രസ് പ്രവർത്തകരെ വിരട്ടിയോടിക്കുകയും ചെയ്തു. ശ്രീകണ്ഠപുരം ഭാഗങ്ങളിൽ നിന്ന് ചെമ്പേരിയിലേക്ക് പോകുന്ന ബസ്സുകളും മറ്റ് വാഹനങ്ങളും ചുണ്ടപ്പറമ്പിൽ നിന്ന് മടക്കിയയച്ചു. വോട്ടർമാരെ തടഞ്ഞതറിഞ്ഞ് സജീവ് ജോസഫ് എം.എൽ.എയും കോൺഗ്രസ് നേതാക്കളും വോട്ടിംഗ് കേന്ദ്രത്തിലേക്ക് പോകാൻ ശ്രമിച്ചെങ്കിലും പൊലീസുകാരും സി.പി.എമ്മുകാരും ചേർന്ന് തടയുകയായിരുന്നു. ഇതെല്ലാം മറികടന്ന് വോട്ടിംഗ് കേന്ദ്രത്തിലെത്തിയ കോൺഗ്രസ് വോട്ടർമാരെ വരിനിൽക്കുന്നതിനിടയിലും മർദ്ദിക്കാൻ ശ്രമിച്ചതായി ആരോപണമുണ്ട്. കോൺഗ്രസ് ബഹിഷ്‌കരിച്ചതിനാൽ മുഴുവൻ സീറ്റിലും വിജയിച്ച് ബാങ്ക് ഭരണം സി.പി.എം നിലനിർത്തി.
ഹൈക്കോടതി നിർദ്ദേശിച്ചിട്ടും സുരക്ഷ ഒരുക്കേണ്ട പൊലീസ് സി.പി.എം. പ്രവർത്തകരോടൊപ്പം കോൺഗ്രസ് പ്രവർത്തകരെ തടഞ്ഞതും വിവാദമായി. 2017ലും സമാനരീതിയിലുള്ള വലിയ സംഘർഷങ്ങൾക്കൊടുവിലാണ് സി.പി.എം, കോൺഗ്രസ് ഭരിച്ചിരുന്ന ബാങ്കിന്റെ ഭരണം പിടിച്ചെടുത്തത്.
പരിക്കേറ്റ് ആശുപത്രിയിൽ കഴിയുന്ന കോൺഗ്രസ് നേതാക്കളെ കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരൻ സന്ദർശിച്ചു.
വോട്ടർമാരെ പോളിംഗ് ബൂത്തിലേക്ക് പോകാനനുവദിക്കാതെ എ.കെ.ജി ആശുപത്രി പിടിച്ച രീതിയിൽ
സി.പി.എം ഏരുവേശിയിലും അക്രമം കാട്ടി തിരഞ്ഞെടുപ്പ് അട്ടിമറിച്ചാണ് ബാങ്ക് പിടിച്ചത്. ഇതിനു കൂട്ടുനിന്ന പൊലീസിനെതിരേ നിയമനടപടിയുമായി മുന്നോട്ടു പോകും.
സജീവ് ജോസഫ് എം.എൽ.എ
എം.എൽ.എയുടെ നേതൃത്വത്തിൽ കോൺഗ്രസുകാർ സംഘടിച്ചെത്തിയാണ് പ്രശ്നങ്ങൾ സൃഷ്ടിച്ചത്. അതുവരെ സമാധാനപരമായാണ് തിരഞ്ഞെടുപ്പ് നടന്നത്.
എം.സി രാഘവൻ, സി.പി.എം ഏരിയാ സെക്രട്ടറി
പുലർച്ചെ മുതൽ തന്നെ പാനൂർ ഭാഗത്തുനിന്നെത്തിയ സി.പി.എം പ്രവർത്തകർ ക്യൂവിൽ നിന്നിരുന്നു. യു.ഡി.എഫുകാരായ ഒരാളെ പോലും വോട്ടുചെയ്യാൻ അവർ അനുവദിച്ചില്ല.
ബാങ്ക് മുൻ പ്രസിഡന്റ് ജോസഫ് കൊട്ടുകാപ്പള്ളി
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |