കാസർകോട്: തുലാമാസ വാവുനാളിൽ പതിവ് മുടങ്ങാതെ ഇക്കുറിയും തുളുനാട് പൊലിയന്ദ്ര വിളിച്ചു. പാലമരത്തിന്റെ ശിഖരങ്ങൾ വെട്ടിയെടുത്ത് മൺചിരാതിലോ ചിരട്ടയിലോ ദീപം കൊളുത്തി അരിയെറിഞ്ഞ് ഹരിയെ സ്തുതിക്കുന്ന സവിശേഷ ചടങ്ങാണിത്. 'പൊലിയന്ദ്ര... പൊലിയന്ദ്ര... ഹരിയോ ഹരി' എന്ന് മൂന്നു വട്ടം സംഘം ചേർന്ന് വിളിക്കും.
ചില പ്രദേശങ്ങളിൽ ഇത് മൂന്നുദിവസത്തെ ചടങ്ങാണ്. സമാപന ദിവസം പൊലിയന്ദ്ര വിളിക്കു ശേഷം 'മേപ്പട്ട് കാലത്ത് നേരത്തേ വാ' എന്നുകൂടി ചേർത്ത് വിളിക്കും. അമാവാസി മുതൽ മൂന്നു ദിവസമാണിത് ആചരിക്കുന്നതെങ്കിലും കീഴൂർ ധർമശാസ്താ ക്ഷേത്രത്തിലെ പാട്ടുത്സവവുമായി ബന്ധപ്പെട്ട് പാലക്കുന്ന് ക്ഷേത്രത്തിൽ ഈ ചടങ്ങിന്റെ തീയതിയിൽ മാറ്റം വരാറുണ്ട്. സന്ധ്യാനേരത്ത് ക്ഷേത്രങ്ങളിലും വീടുകളിലുമാണിത് അനുഷ്ഠിക്കുന്നത്. പൊലിയന്ദ്ര എന്നത് മഹാബലിയെ അനുസ്മരിക്കുന്ന ചടങ്ങാണെന്ന് ഡോ. അംബികാസുതൻ മാങ്ങാടിനെ പോലുള്ള പ്രമുഖർ സാക്ഷ്യപ്പെടുത്തുന്നുമുണ്ട്.
വടക്കൻ കേരളത്തിൽ പൊടവടുക്കത്തും കീഴൂരിലും പാലക്കുന്നിലും തൃക്കരിപ്പൂരിലും വടക്കോട്ട് കർണാടകയിലെ കുന്ദാപുരം വരെ ആചരിക്കുന്ന തുളുനാടൻ ആഘോഷമാണിത്. പാലക്കുന്ന് കഴകം ഭഗവതി ക്ഷേത്രത്തിലും ഭണ്ഡാര വീട്ടിലെ തിരുനടയിലും പൊലിയന്ദ്ര വിളിക്ക് വ്യാഴാഴ്ച തുടക്കമായി. ഇന്നു സമാപിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |