കാസർകോട്: രാജ്യത്താദ്യമായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സംയുക്ത പദ്ധതിയായി, കാസർകോട് ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തിൽ നിർമ്മാണം പൂർത്തിയായ ഓക്സിജൻ പ്ലാന്റ് നാളെ മന്ത്രി പി. രാജീവ് നാടിനു സമർപ്പിക്കും. രാവിലെ 10.30ന് നടക്കുന്ന ചടങ്ങിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി. ബേബി ബാലകൃഷ്ണൻ അദ്ധ്യക്ഷയാകും. ഡി.ഐ.സി ജനറൽ മാനേജർ കെ. സജിത് കുമാർ റിപ്പോർട്ട് അവതരിപ്പിക്കും. മെഡിക്കൽ ഓക്സിജന്റെ ആദ്യ ഓർഡർ രാജ്‌മോഹൻ ഉണ്ണിത്താൻ എം.പി നിർവ്വഹിക്കും. വ്യവസായ ഓക്സിജന്റെ ആദ്യ ഓർഡർ സി.എച്ച്. കുഞ്ഞമ്പു എം.എൽ.എ സ്വീകരിക്കും.
ചട്ടഞ്ചാലിലുള്ള വ്യവസായ പാർക്കിലെ ജില്ലാ പഞ്ചായത്തിന്റെ ഉടമസ്ഥയിലുള്ള 50 സെന്റ് സ്ഥലവും 1.27 കോടി രൂപയും ജില്ലാ പഞ്ചായത്ത് പദ്ധതിക്കായി മാറ്റിവെച്ചു. ജില്ലയിലെ ഗ്രാമ, ബ്ലോക്ക് പഞ്ചായത്തുകളിൽ നിന്നും നഗരസഭകളിൽ നിന്നുമായി ലഭിച്ച തുകയും ചേർത്ത് 2.97 കോടി രൂപയാണ് ഓക്സിജൻ പ്ലാന്റ് നിർമ്മാണത്തിനായി ചെലവഴിച്ചത്.
ദിവസം 200 സിലിണ്ടർ
സമീപഭാവിയിൽ ഉണ്ടായേക്കാവുന്ന ഓക്സിജൻ പ്രതിസന്ധി മറികടക്കുകയെന്ന ലക്ഷ്യത്തോടെയാണ് ജില്ലയിൽ തന്നെ ഒരു ഓക്സിജൻ പ്ലാന്റ് എന്ന ആശയം ജില്ലാ ഭരണ നേതൃത്വം മുന്നോട്ട് വെച്ചത്. ദിവസം 200 സിലിണ്ടർ ഓക്സിജൻ ഉത്പാദിപ്പിക്കാൻ സാധിക്കുന്ന പ്ലാന്റിൽ നിന്നും മെഡിക്കൽ ആവശ്യത്തിനും വ്യാവസായിക ആവശ്യങ്ങൾക്കും ചുരുങ്ങിയ നിരക്കിൽ ഓക്സിജൻ ലഭ്യമാക്കുമെന്നും ജില്ലയിലെ സർക്കാർ, സ്വകാര്യ ആശുപത്രികളെല്ലാം ഇവിടെ നിന്ന് ഓക്സിജൻ വാങ്ങുന്നതരത്തിൽ കരാർ ഉണ്ടാക്കുമെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.ബേബി ബാലകൃഷ്ണൻ പറഞ്ഞു.
രാജ്യത്താദ്യമായാണ് ഒരു ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തിൽ ഓക്സിജൻ പ്ലാന്റ് പദ്ധതി യാഥാർത്ഥ്യമാകുന്നത്. ഇത് ജില്ലയുടെ ആരോഗ്യ മേഖലയിലെ വലിയ വികസനമാണ്
പി.ബേബി ബാലകൃഷ്ണൻ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |