കാസർകോട്: സ്‌കൂളുകളിൽ പരാതി പരിഹാര സെൽ നിർബന്ധമായും രൂപീകരിക്കണമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പിന് നിർദ്ദേശം നൽകിയതായി കേരള വനിതാ കമ്മിഷൻ അദ്ധ്യക്ഷ പി. സതീദേവി പറഞ്ഞു. കളക്ടറേറ്റിൽ കമ്മിഷൻ സിറ്റിംഗിന് ശേഷം സംസാരിക്കുകയായിരുന്നു അവർ.
സ്‌കൂളുകളിൽ അദ്ധ്യാപികമാർ അനുഭവിക്കുന്ന പ്രശ്നങ്ങൾ കമ്മിഷന് മുന്നിൽ എത്തുന്നുണ്ട്. സ്‌കൂളുകൾ കേന്ദ്രീകരിച്ച് ലിംഗ നീതി ക്യാമ്പയിൻ നടത്തും. ലിംഗനീതിയും ഭരണഘടനയും വിഷയത്തിൽ സംസ്ഥാന സെമിനാർ കാസർകോട് നടത്തും.
പഞ്ചായത്തുകൾ കേന്ദ്രീകരിച്ച് കൗൺസിലിംഗ് കേന്ദ്രങ്ങൾ തുടങ്ങിയാൽ കൗമാരക്കാർ അനുഭവിക്കുന്ന പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ കഴിയും. വിവാഹ പൂർവ കൗൺസിലിംഗ് നടത്താനും കഴിയും. അതുപോലെ പഞ്ചായത്ത് തലത്തിൽ ജാഗ്രതാ സമിതികളുടെ പ്രവർത്തനം കാര്യക്ഷമമാക്കണം. കുടുംബപ്രശ്നങ്ങൾക്ക് ഏറെക്കുറെ പരിഹാരം കാണാൻ ജാഗ്രതാ സമിതികൾക്ക് കഴിയും.
10 പരാതി തീർപ്പാക്കി
കാസർകോട് കളക്ടറേറ്റിൽ നടത്തിയ അദാലത്തിൽ 10 പരാതികൾ തീർപ്പാക്കി. 25 പരാതികളാണ് പരിഗണിച്ചത്. പത്തെണ്ണം അടുത്ത അദാലത്തിലേക്ക് മാറ്റി. മൂന്ന് പരാതികളിൽ പൊലീസ് റിപ്പോർട്ട് ആവശ്യപ്പെട്ടു. രണ്ട് പരാതികളിൽ കൗൺസിലിംഗ് നൽകാൻ നിർദേശിച്ചു. കമ്മിഷൻ അധ്യക്ഷ പി. സതീദേവിയാണ് പരാതികൾ കേട്ടത്. മറ്റു ജില്ലകളെ അപേക്ഷിച്ച് പരാതികൾ കുറവാണെങ്കിലും സങ്കീർണമായ കുടുംബപ്രശ്നങ്ങൾ നിലനിൽക്കുന്നുണ്ട്. അഡ്വ. എസ് രേണുകാ ദേവി തങ്കച്ചി, ജില്ലാ പഞ്ചായത്ത് ജാഗ്രതാ സമിതി കൗൺസിലർ സുകുമാരി, സോഷ്യൽ വെൽഫെയർ ബോർഡ് കൗൺസിലർ രമ്യ ശ്രീനിവാസൻ, വനിതാ സെൽ സബ് ഇൻസ്‌പെക്ടർ ടി.കെ ചന്ദ്രിക, സി.പി.ഒ സുപ്രിയ ജേക്കബ് എന്നിവരും അദാലത്തിൽ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |