തൃക്കരിപ്പൂർ: കഴിഞ്ഞ കുറേവർഷങ്ങളെ അപേക്ഷിച്ച് സാധാരണക്കാരന്റെ ഇഷ്ടഭോജ്യമായ മത്തിയുടെ സുലഭത ഇത്തവണ മാർക്കറ്റുകളെ മത്തിമയമാക്കുന്നു. പ്രധാന മാർക്കറ്റുകളെ കൂടാതെ മുക്കിനുമുക്കിനുള്ള കേന്ദ്രങ്ങളിലും കൂട്ടിയിട്ട മത്തി മണിക്കൂറുകൾക്കകം വിറ്റുപോകുകയാണ്.
കുറഞ്ഞവിലയും മികച്ച ഗുണനിലവാരവുമാണ് സാധാരണക്കാരന്റെ തീൻ മേശയിലെ പ്രധാന വിഭവമായി ഈ രുചിരാജൻ മാറിയതിന് പിന്നിലെ രസതന്ത്രം. കാലാവസ്ഥ വ്യതിയാനം ഉൾപ്പെടെയുള്ള കാരണങ്ങളാൽ കഴിഞ്ഞ രണ്ടുമൂന്നു വർഷങ്ങളായി കേരളം തീരത്തുനിന്ന് മത്തി വിട്ടുപോയി എന്ന വെളിപ്പെടുത്തലുകൾ പല കോണുകളിൽ നിന്നും ഉയർന്നിരുന്നു. എന്നാൽ ഈ വർഷം കാലവർഷാരംഭത്തിൽ തന്നെ കുഞ്ഞിമത്തിയുടെ സമ്പന്നമായ സാന്നിദ്ധ്യം മത്സ്യത്തൊഴിലാളികളിൽ ആവേശം പകർന്നിരുന്നു.
കിലോയ്ക്ക് 200 രൂപയോളം വിലയുണ്ടായിരുന്ന മത്തി നിലവിൽ അൻപതും അതിൽ കുറഞ്ഞും ലഭിക്കുന്ന സ്ഥിതിയാണ്. അയിലയുടെയും സ്ഥിതി മറിച്ചല്ല. മത്തിയുടെ അതേ വിലയ്ക്കുതന്നെ അയിലയും ലഭ്യമാണ്. പച്ചക്കറിയുടെയും കോഴിയിറച്ചിയുടെയും വിലക്കയറ്റത്തിനിടയിൽ മത്തിയും അയിലയുമടങ്ങുന്ന രുചിയേറിയ കടൽ വിഭവം തുച്ഛവിലയ്ക്ക് ലഭിക്കുന്നത് ജനങ്ങൾക്ക് ആശ്വാസമാണ്.
ചാകര തീരങ്ങളിലും
കടലിൽ 10 മുതൽ 20 മീറ്റർ വരെ ആഴങ്ങളിലാണ് മത്തിയുടെ വാസം. അതുകൊണ്ടുതന്നെയാണ് തീരത്തിനടുത്തുനിന്നും മത്തിക്കൂട്ടത്തെ വലയിലാക്കാൻ കഴിയും. വലിയപറമ്പ, പഴയങ്ങാടി, കണ്ണൂർ തുടങ്ങിയ കടലാരങ്ങളിൽ ഉണ്ടായ മത്തി ചാകര തിരയോടൊപ്പം തീരങ്ങളിലേക്ക് കയറിയ നിരവധി സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്. തിരയോടൊപ്പം തീരങ്ങളിലേക്ക് ചാകര കയറുന്ന ഈ പ്രതിഭാസം ഇപ്പോഴും തുടരുന്നുണ്ട്. ഇതുകാരണം പല കടപ്പുറത്തുനിന്നും നാട്ടുകാർക്ക് കൈ നനയാതെ മീൻ പിടിക്കാനും കഴിയുന്നു. ജൂൺ, ജൂലായ് മാസങ്ങളിലെ മത്തിയുടെ പ്രജനന കാലത്ത് സർക്കാർ ട്രോളിംഗ് നിരോധനം ഏർപ്പെടുത്താറുണ്ട്.
പോഷക സമൃദ്ധം
ഒമേഗ 3, ഫാറ്റി ആസിഡ്, വൈറ്റമിൻ ഡി, എ, ബി 12 തുടങ്ങിയ പോഷകങ്ങൾ ധാരാളം മത്തിയിൽ അടങ്ങിയിട്ടുണ്ട്. അതുകൊണ്ട് ആരോഗ്യപരമായി മത്തി ഏറെ പ്രയോജനപ്രദമാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |