കൊല്ലം: സംസ്ഥാന പൊലീസ് മേധാവിയുടെ നിർദേശാനുസരണം ഓപ്പറേഷൻ ആഗ് എന്ന പേരിൽ ശനിയാഴ്ച രാത്രി മുതൽ ഇന്നലെ പുലർച്ചെ വരെ നടത്തിയ പരിശോധനയിൽ പിടികിട്ടാപ്പുള്ളികൾ അടക്കം 182 സ്ഥിരം കുറ്റവാളികൾ പിടിയിലായി.
ജില്ലയിലെ പ്രധാന കുറ്റവാളികളായ അരുൺ (27), അരുൺദാസ് (31), ദാസൻ (49), ഷാനു (28), ഹാരിസൺ (32), നിതിൻ (32), പത്മചന്ദ്രൻ (45), ആഷിഖ് (22), ചന്തു (26), ശ്യാം (23), ശബരി (22), പ്രദീപ് (36), അൻസിൽ (20), മെൽബിൻ (28), മിറാഷ് (26), ഇൻഷാദ് (27), ലതികേഷ് (40)എന്നിവരെ സ്‌പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി കസ്റ്റഡിയിലെടുത്തു.
കൊട്ടിയം പൊലീസ് സ്റ്റേഷനിൽ കാപ്പാ പ്രകാരം അറസ്റ്റിലായ ഇൻഷാദിനെ കരുതൽ തടങ്കലിനായി സെൻട്രൽ ജയിലിലേക്ക് മാറ്റി. കൂടാതെ ഗുരുതരമായ കേസുകളിൽ ഉൾപ്പെട്ട ഓരോരുത്തരെ വീതം ശക്തികുളങ്ങര, കിളികൊല്ലൂർ, കണ്ണനല്ലൂർ സ്റ്റേഷൻ പരിധിയിൽ നിന്ന് പിടികൂടി. ഡ്രൈവിന്റെ ഭാഗമായി സിറ്റി പൊലീസ് പരിധിയിൽ ആകെ 157 കുറ്റവാളികളെ പൊലീസ് നിരീക്ഷണത്തിന് വിധേയമാക്കി.
റൂറൽ പൊലീസ് പരിധിയിൽ കാപ്പ നടപടിക്ക് ശേഷം പുറത്തിറങ്ങിയ ചടയമംഗലം പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള ഷാനവാസ് എന്ന മൊട്ട ഷിനു, പുനലൂരിൽ പന്നി നിസാം എന്നറിയപ്പെടുന്ന നിസാം എന്നിവരെ പിടികൂടി. കൂടാതെ രണ്ട് ബലാത്സംഗ കേസുകളിൽ ജാമ്യം നേടിയശേഷം ഒളിവിൽ പോയ പൂയപ്പള്ളി കോട്ടയ്ക്കാവിള അനിൽ ഭവനിൽ ചിന്നൻ എന്ന് വിളിക്കുന്ന അനീഷിനെയും വിദേശ മദ്യവ്യാപാരം നടത്തിയ കേസിൽ ജാമ്യം നേടിയശേഷം ഒളിവിൽ പോയ പട്ടാഴി സ്വാമി നഗർ പ്രസന്നാ ഭവനിൽ പ്രസന്നനെയും അറസ്റ്റ്ചെയ്തു. കൊലപാതകശ്രമ കേസിൽ ഒളിവിൽ കഴിയുകയായിരുന്ന തേവലക്കര അരിനല്ലൂർ മഴവിൽ കടവിൽ വീട്ടിൽ ശ്രീകുമാറിനെയും പോക്സോ കേസിൽ ഒളിവിൽ കഴിയുകയായിരുന്ന അറയ്ക്കൽ തടിക്കാട് കോട്ടുമല ചരുവിള പുത്തൻ വീട്ടിൽ വിഷ്ണു എന്നിവരെയും അറസ്റ്റ് ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |