പുനലൂർ :ലൈഫ് ഭവന പദ്ധതി സംസ്ഥാന തലത്തിൽ ആദ്യ ഉദ്ഘാടനം നടത്തി പുനലൂരിൽ മുഖ്യമന്ത്രി തറക്കല്ലിട്ട ഫ്ലാറ്റ് സമുച്ചയം ആറ് വർഷം പൂർത്തിയാകുമ്പോഴും നിർമ്മാണം കഴിഞ്ഞില്ല.
2017 മാർച്ചിലാണ് മുഖ്യമന്ത്രി പിണറായി വിജയൻ പുനലൂരിൽ ലൈഫ് ഭവന പദ്ധതി സംസ്ഥാന തല ഉദ്ഘാടനം നടത്തിയത്. പ്ലാച്ചേരിയിൽ പുനലൂർ നഗരസഭ നൽകിയ 42 സെന്റ് സ്ഥലത്ത് ആരംഭിച്ച ഫ്ലാറ്റ് സമുച്ചയത്തിന്റെ നിർമ്മാണങ്ങൾ ഭൂരിഭാഗവും പൂർത്തിയായതായി പി.എസ്.സുപാൽ എം.എൽ.എ ആറ് മാസം മുൻപ് വിളിച്ച് ചേർത്ത അവലോകന യോഗത്തിൽ കരാറുകാരൻ വ്യക്തമാക്കിയിരുന്നു. എന്നാൽ പണികൾ ഇനിയും പൂർത്തിയാക്കുവാനായില്ല.
വാക്കുപാലിക്കാതെ നഗരസഭ
അടിസ്ഥാന സൗകര്യങ്ങളൊരുക്കാൻ സ്ഥലമില്ലാത്തതാണ് പണികൾ ഇഴഞ്ഞ് നീങ്ങുന്നതിന്റെ കാരണമെന്ന് ആക്ഷേപമുണ്ട്. 50 സെന്റ് നൽകാമെന്നേറ്റ നഗരസഭ ലൈഫ് മിഷന് 42 സെന്റ് മാത്രമാണ് കൈമാറിയത്. ബാക്കി പണികൾ നടക്കുന്ന മുറക്ക് നൽകാമെന്നേറ്റെങ്കിലും വാക്കുപാലിച്ചിട്ടില്ല. അതാണ് പണികൾ തടസപ്പെടുവാൻ കാരണം. 5.83 കോടി രൂപയാണ് അടങ്കൽ തുക. രണ്ട് ബെഡ് റൂം, ലിവിംഗ് റൂം, അടുക്കള, ബാൽക്കണി ,ബാത്ത് റൂം അടക്കം 517 സ്ക്വയർ ഫീറ്റിലാണ് ഒരു ഫ്ലാറ്റ് നിർമ്മിക്കുന്നത്. ഇത്തരത്തിൽ 44 ഫ്ലാറ്റുകൾ വരുന്ന സമുച്ചയമാണ് ഇവിടെ നിർമ്മിക്കുക.
44 കുടുംബങ്ങൾ
നഗരസഭയിലെ ഭവന രഹിതരായ 44 കുടുംബങ്ങൾക്കാണ് ഫ്ളാറ്റിൽ താമസ സൗകര്യം ലഭിക്കുക. മിറ്റ് സുമി ഹൗസിംഗ് ലിമിറ്റഡിനാണ് നിർമ്മാണ ചുമതല. 2017 മാർച്ചിൽ തറക്കല്ലിട്ടെങ്കിലും ടെണ്ടർ നടപടികൾ പൂർത്തിയാക്കി 2020 ഫെബ്രുവരി 10 നാണ് സ്ഥലം കൈമാറുന്നത്. പണികൾ ആരംഭിച്ചതാകട്ടെ 2020 മേയ് എട്ടിനും. ഫ്ലാറ്റ് സമുച്ചയത്തിന്റെ സംരക്ഷണഭിത്തി ,ഓട നിർമ്മാണം എന്നിവയ്ക്ക് സ്ഥലം ആവശ്യമാണ്.
കുടിയൊഴിപ്പിക്കൽ നോട്ടീസ്
സ്ഥലം കണ്ടെത്തുവാനുള്ള ശ്രമത്തിലാണ് നഗരസഭ. അതിനായി സമീപവാസികളായ 4 കുടുംബങ്ങളെ കുടിയൊഴിപ്പിച്ച് സ്ഥലം നൽകുവാനുള്ള നടപടികളുടെ ഭാഗമായി അവർക്ക് കുടിയൊഴിപ്പിക്കൽ നോട്ടീസ് നൽകിയെങ്കിലും പ്രതിഷേധമുയർന്നതോടെ നടപടികൾ നിറുത്തി.
നിർമ്മാണം സംബന്ധിച്ച് നിർവഹണ ഉദ്യോഗസ്ഥരെയും കരാറുകാരെയുംസ്ഥലം എം.എൽ.എ യായ പി.എസ്.സുപാൽ അതൃപ്തി അറിയിച്ചതോടെയാണ് സ്ഥലപരിമിതി വെളിപ്പെടുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |