പട്ടികജാതി കുടുംബങ്ങളെ കുടിയൊഴിപ്പിക്കരുത്
കൊല്ലം: കുന്നത്തുനാട് താലൂക്കിൽ വാഴക്കുളം മലയിടം തുരുത്തിലുള്ള 19 ഏക്കർ സർക്കാർ പുറമ്പോക്കിൽ രണ്ടര ഏക്കർ സ്വകാര്യ സ്ഥലമാണെന്ന് വരുത്തിത്തീർത്ത്, 50 വർഷത്തിലധികമായി അവിടെ താമസിക്കുന്ന പട്ടികജാതിക്കാരായ 8 കുടുംബങ്ങളെ കുടിയൊഴിപ്പിക്കാൻ പൊലീസ് നടത്തിയ അതിക്രമം അങ്ങേയറ്റം പ്രതിഷേധാർഹമാണെന്ന് കേരള തണ്ടാൻ സർവ്വീസ് സൊസൈറ്റി ജനറൽ സെക്രട്ടറി വി. ബാബു പ്രസ്താവനയിൽ പറഞ്ഞു. സ്ത്രീകളും കുട്ടികളും അടക്കമുളളവരെ വീടുകളിൽ നിന്നു വലിച്ചിഴച്ച് തെരുവിലിട്ട് തല്ലിച്ചതച്ചു. ജല പീരങ്കി പ്രയോഗിച്ച് ഭീകരാന്തരീക്ഷം സൃഷ്‌ടിച്ചു. ക്യാൻസർ ബാധിതനും ഹൃദ്രോഗിയുമായ 70 വയസുകാരനെ വലിച്ചിഴച്ചു. തടയാൻ ചെന്ന 30 വയസ്സുളള മിഥുനയുടെ കാൽ പുരുഷ പോലീസുകാർ ബൂട്ടിട്ട് ചവിട്ടിയരച്ചു. ഇതുമൂലം തളളവിരലിലെ നഖം നഷ്‌ടമായി. ഈ പൊലീസുകാർക്കെതിരെ നടപടി വേണമെന്നും പട്ടികജാതി കുടുംബങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.