കൊല്ലം: മത്സ്യത്തൊഴിലാളികൾക്ക് ആശ്വാസം പകർന്ന് തീരങ്ങളിൽ ചാകരയായി അയല. ഭൂരിഭാഗം വള്ളക്കാരും വലനിറയെ അയലയുമായാണ് കഴിഞ്ഞ രണ്ടു ദിവസമായി മടങ്ങിയെത്തുന്നത്. കൊല്ലം തീരത്ത് അപൂർവ്വമായി മാത്രം കിട്ടുന്ന വാളയും രണ്ട് ദിവസമായി വാടിയിൽ ലഭിക്കുന്നുണ്ട്.
അയല വൻതോതിൽ ലഭിച്ചു തുടങ്ങിയിട്ട് ഒരാഴ്ചയോളമാവുന്നു. കഴിഞ്ഞ ദിവസങ്ങളിലാണ് ലഭ്യത കൂടിയത്. ഇതോടെ വില കുത്തനെ ഇടിഞ്ഞെങ്കിലും വല നിറയെ കിട്ടുന്നതിനാൽ മത്സ്യത്തൊഴിലാളികൾ സംതൃപ്തരാണ്. ഒരു മാസം മുൻപ് കിലോയ്ക്ക് 280 രൂപ വരെയായിരുന്നു ഒരു കിലോ അയലയുടെ വില. എന്നാൽ ഇന്നലെ 80ലേക്ക് താഴ്ന്നു. വിദേശത്തേക്ക് കയറ്റി അയയ്ക്കാൻ മത്സ്യസംസ്കരണ കമ്പനികളും തീരങ്ങളിൽ നിന്നു വൻതോതിൽ അയല സംഭരിക്കുന്നുണ്ട്. അയലയ്ക്ക് പുറമേ കറുത്ത ആവോലിയും കൊഴിയാളയും കൊല്ലം തീരത്തെ വള്ളങ്ങൾക്ക് ലഭിക്കുന്നുണ്ട്.
തുടർച്ചയായുള്ള മഴയാണ് നിലവിലെ മത്സ്യലഭ്യതയ്ക്ക് കാരണമെന്ന് മത്സ്യത്തൊഴിലാളികൾ പറയുന്നു. മണ്ണെണ്ണ കാശ് പോലും ലഭിക്കാത്തതിനാൽ ഇടക്കാലത്ത് വളരെക്കുറച്ച് വള്ളക്കാർ മാത്രമാണ് കടലിൽ പോയിരുന്നത്. നിലവിൽ കൊല്ലത്തെ വള്ളങ്ങളെല്ലാം കൂട്ടത്തോടെ കടലിൽ പോകുന്നുണ്ട്.
ഇനം, ഇപ്പോഴത്തെ വില, ഒരു മാസം മുൻപുള്ള വില (കിലോ)
അയല: 80-90, 240-280
കറുത്ത ആവോലി: 240-300, 350-360
കൊഴിയാള: 100, 140
നെയ്മീൻ (ചെറുത്): 280-350, 640
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |