കൊല്ലം: കേന്ദ്ര സർക്കാരിന്റെ കർഷക ബില്ലിനെതിരെ കർഷക സംഘടനകൾ ആഹ്വാനം ചെയ്ത ഭാരത് ബന്ദിന്റെ ഭാഗമായി സംയുക്ത ട്രേഡ് യൂണിയൻ സമരസമിതിയുടെ നേതൃത്വത്തിൽ നടത്തിയ ഹർത്താൽ ജില്ലയിൽ പൂർണം. അവശ്യ സർവീസുകൾ ഒഴികെ സർക്കാർ, സ്വകാര്യ സ്ഥാപനങ്ങളും വ്യാപാര സ്ഥാപനങ്ങളും അടഞ്ഞുകിടന്നു. ഇറച്ചി, പഴം കച്ചവട സ്ഥാപനങ്ങൾ ചിലയിടങ്ങളിൽ രാവിലെ മുതൽ പ്രവർത്തിച്ചു. മത്സ്യക്കച്ചവടവും നടന്നു. സ്റ്റേഷനറി സാധനങ്ങൾ ഉൾപ്പെടെ മറ്റ് അവശ്യ സാധനങ്ങൾ വിൽക്കുന്ന കടകൾ ചിലയിടങ്ങളിൽ മാത്രമാണ് തുറന്നത്.
നീണ്ട ഇടവേളയ്ക്ക് ശേഷം ഇരുത്തി ഭക്ഷണ വിതരണം ആരംഭിച്ച ഹോട്ടലുകൾ രണ്ടാമത്തെ ദിവസമായ ഇന്നലെ അടഞ്ഞുകിടന്നു. അതേസമയം, സ്വകാര്യ വാഹനങ്ങൾ തടസമില്ലാതെ നിരത്തിലിറങ്ങി. പൊതുഗതാഗതം പൂർണമായി സ്തംഭിച്ചെങ്കിലും ചെറിയൊരു വിഭാഗം ഓട്ടാറിക്ഷകൾ സർവീസ് നടത്തി. പ്രധാന ജംഗ്ഷനുകളിൽ പൊലീസ് ക്യാമ്പ് ചെയ്തിരുന്നു. ഹർത്താലിന്റെ പശ്ചാത്തലത്തിൽ കൊവിഡ് വാക്സിനേഷൻ കുറച്ച് സ്ഥലങ്ങളിൽ മാത്രമാണ് നടന്നത്. ഒാൺലൈനിൽ തിങ്കളാഴ്ചത്തേക്ക് വാക്സിൻ ബുക്ക് ചെയ്തവർ ഇന്ന് എത്തിയാൽ മതിയെന്ന അറിയിപ്പ് പല സെന്ററുകളിൽ നിന്നും നേരത്തെ നൽകിയിരുന്നു.
സംയുക്ത ട്രേഡ് യൂണിയൻ സമരസമിതിയുടെയും കർഷക സമര സമിതിയുടെയും നേതൃത്വത്തിൽ രാവിലെ ചിന്നക്കടയിൽ പ്രകടനവും യോഗവും സംഘടിപ്പിച്ചു. ഹെഡ് പോസ്റ്റ് ഓഫീസിന് മുന്നിൽ പ്രതിഷേധയോഗം എ.ഐ.ടി.യു.സി സംസ്ഥാന പ്രസിഡന്റ് ജെ. ഉദയഭാനു ഉദ്ഘാടനം ചെയ്തു. ജയപ്രകാശ് (ഐ.എൻ.ടി.യു.സി) അദ്ധ്യക്ഷത വഹിച്ചു. സംയുക്ത ട്രേഡ് യൂണിയൻ കൺവീനർ ടി.സി. വിജയൻ, സി.പി.എം സംസ്ഥാന കമ്മിറ്റി അംഗം എം.എച്ച്. ഷാരിയർ, സി.ഐ.ടി.യു ജില്ലാ പ്രസിഡന്റ് ബി. തുളസീധരക്കുറുപ്പ്, ട്രഷറർ എ.എം. ഇക്ബാൽ, ജി. ആനന്ദൻ, എസ്. രാജ്‌മോഹൻ, എച്ച്. ബേസിൽ ലാൽ, ജെ. ഷാജി, മുരളീകൃഷ്ണൻ (സി.ഐ.ടി.യു), കോതേത്ത് ഭാസുരൻ, നാസർ (ഐ.എൻ.ടി.യു.സി), കുരീപ്പുഴ മോഹനൻ, ടി.കെ. സുൽഫി (യു.ടി.യു.സി), ജി. ബാബു, ജി. ലാലു (എ.ഐ.ടി.യു.സി), രാധാകൃഷ്ണൻ (എ.ഐ.യു.ടി.യു.സി), സുരേഷ് ശർമ്മ (ടി.യു.സി.സി.ഐ), കർഷകസംഘം ഏരിയാ സെക്രട്ടറി ആർ. വിജയൻ, അയത്തിൽ അപ്പുക്കുട്ടൻ, പെരിനാട് വിജയൻ, ചക്കാലയിൽ നാസർ, കെ.യു.ഡബ്ല്യു.ജെ ജില്ലാ സെക്രട്ടറി ജി. ബിജു, ഗോപാലകൃഷ്ണൻ (കെ.എസ്.ആർ.ടി.ഇ.എ) എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |