കൊല്ലം: ചരിത്രമേറെയുള്ളചാമക്കട കമ്പോളം തകർച്ചയുടെ വക്കിൽ. 'കൊല്ലം കമ്പോളം' എന്നറിയപ്പെടുന്ന ചാമക്കടയിലെ വ്യാപാരമേഖല കേന്ദ്രീകരിച്ചാണ് ജില്ലയിലെ വ്യാപാരം പൂർണമായും പ്രവർത്തിക്കുന്നത്. അനിശ്ചിതമായി നീളുന്ന കല്ലുപാലം നിർമ്മാണത്തിനൊപ്പം ചാമക്കട മാർക്കറ്റിന് മുന്നിലെ റോഡുകൾ കൂടി ജലവിഭവ വകുപ്പ് വെട്ടിപ്പൊളിച്ചതോടെ ഈ ഭാഗത്തെ വ്യാപരമേഖല പൂർണമായും ഒറ്റപ്പെട്ടു. അമൃത് പദ്ധതിയിൽ ഉൾപ്പെടുത്തി ഞാങ്കടവ് പദ്ധതിയുടെ ഭാഗമായി ഭൂഗർഭ പൈപ്പുകൾ സ്ഥാപിക്കുന്നതിന്റെ ഭാഗമായാണ് റോഡുകൾ വെട്ടിപ്പൊളിച്ചത്.
റോഡിനു നടുവിലൂടെ ആഴത്തിൽ കുഴിയെടുത്ത് പൈപ്പുകൾ സ്ഥാപിച്ചെങ്കിലും പൂർവ സ്ഥിതിയിലാക്കാൻ അധികൃതർ ഒരു നടപടിയും കൈക്കൊണ്ടിട്ടില്ല. പകരം ചെമ്മണ്ണ് കൊണ്ടുവന്ന് റോഡ് നിരപ്പാക്കുക മാത്രമാണ് ചെയ്തത്. പൊടിശല്യം രൂക്ഷമായതോടെ പ്രദേശത്തെ രണ്ട് ഹോട്ടലുകളുടെ പ്രവർത്തനം പൂർണമായും നിറുത്തി. പിന്നീട് ശക്തമായ മഴകൂടി പെയ്തതോടെ പ്രദേശം ചെളിയിൽ മൂടി. ഇതുവഴി ഇരുചക്ര വാഹനങ്ങൾക്ക് പോലും സുഗമമായി സഞ്ചരിക്കാൻ കഴിയാത്ത അവസ്ഥയാണ്. അരിയും മറ്റ് അവശ്യവസ്തുക്കളുമായെത്തുന്ന വലിയ വാഹനങ്ങൾ ചെളിയിൽ പുതയുന്നത് നിത്യസംഭവമായി. സമയനഷ്ടത്തെ തുടർന്നുള്ള സാമ്പത്തികനഷ്ടം കണക്കിലെടുത്ത് മുൻനിര കമ്പനികളുടെ ലോഡുകൾ കൊല്ലം കമ്പോളത്തിലേക്കെത്താൻ മടിക്കുകയാണെന്ന് വ്യാപാരികൾ പറയുന്നു.
വേണം, അടിയന്തര ഇടപെടൽ
ജില്ലയിൽ ആകെയുള്ള ഭക്ഷ്യവസ്തുക്കളുടെ വിതരണത്തിന്റെ കേന്ദ്രമെന്ന് വിശേഷിപ്പിക്കാവുന്ന ചാമക്കട കമ്പോളത്തിന്റെ ഇപ്പോഴത്തെ അവസ്ഥ അധികൃതരുടെ കെടുകാര്യസ്ഥയ്ക്ക് ഉദാഹരണമാണെന്ന് നാട്ടുകാർ ആരോപിക്കുന്നു. അടിയന്തര പ്രാധാന്യത്തോടെ നഗരസഭ, ജലവിഭവ, ഉൾനാടൻ ജലഗതാഗത വകുപ്പുകൾ ഇടപെട്ടില്ലെങ്കിൽ സമീപ ഭാവിയിൽ തന്നെ ചാമക്കട കമ്പോളം ചരിത്ര രേഖകളിലേക്കു മറയും.
ചാമക്കട കമ്പോളം കൊല്ലത്തിന്റെ വ്യാപാര ചരിത്രവുമായി അഭേദ്യ ബന്ധമുള്ള ഒന്നാണ്. നിലവിലെ സ്ഥിതി അനുസരിച്ച് കമ്പോളത്തിന്റെ മരണമണി മുഴങ്ങിക്കഴിഞ്ഞു. അടിയന്തര ഇടപെടൽ അധികൃതർ നടത്തിയില്ലെങ്കിൽ കമ്പോളത്തിന്റെ പ്രവർത്തനം നിലയ്ക്കുകയും അതോടൊപ്പം ജില്ലയുടെ സാമ്പത്തിക മേഖലയ്ക്ക് കനത്ത തിരിച്ചടിയാകുകയും ചെയ്യും
ചാമക്കടയിലെ വ്യാപാരികൾ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |