കേരളകൗമുദി വാർത്തയ്ക്ക് പിന്നാലെ ഇന്ന് അവലോകന യോഗം, മന്ത്രി ആന്റണി രാജു പങ്കെടുക്കും
കൊല്ലം: കെ.എസ്.ആർ.ടി.സി സർവീസുകൾ ലാഭകരമാക്കാൻ മുന്നോട്ടുവച്ച നിർദേശങ്ങൾ ജില്ലയിൽ നടപ്പാക്കാത്തതിന്റെ പശ്ചാത്തലത്തിൽ ഇന്ന് കൊല്ലം യൂണിറ്റിൽ അവലോകനയോഗം ചേരുന്നു. ഉച്ചയ്ക്ക് 2ന് നടക്കുന്ന യോഗത്തിൽ മന്ത്രി ആന്റണി രാജു നേരിട്ട് പങ്കെടുക്കും. ഗ്രാമീണ, ചെയിൻ സർവീസുകൾ ലാഭകരമാക്കാൻ നടപടിയില്ലെന്ന് കാട്ടി ഇന്നലെ കേരളകൗമുദി വാർത്ത നൽകിയിരുന്നു. നിരുത്തരവാദപരമായി പെരുമാറുന്ന ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടി വന്നേക്കുമെന്നാണ് സൂചന. അതേസമയം കേരളകൗമുദി വാർത്തയെ തുടർന്ന് അഞ്ചൽ - കൊട്ടിയം ചെയിൻ സർവീസുകൾ പൂർണരീതിയിൽ ഇന്നുമുതൽ സർവീസ് നടത്താൻ മന്ത്രിയുടെ ഓഫീസിൽ നിന്ന് നിർദേശംനൽകി.
സർവീസുകൾ ലാഭകരമാക്കുന്നതിന്റെ ഭാഗമായി 6ന് സൗത്ത് സോൺ എക്സിക്യുട്ടീവ് ഡയറക്ടറുടെ അദ്ധ്യക്ഷതയിൽ കൊല്ലം യൂണിറ്റിൽ യോഗം ചേർന്നിരുന്നു. അന്ന് അടിയന്തര പ്രാധാന്യത്തോടെ കൈക്കൊണ്ട തീരുമാനങ്ങൾ ഒരാഴ്ചയ്ക്കുള്ളിൽ നടപ്പാക്കുമെന്ന പ്രഖ്യാപനമുണ്ടായെങ്കിലും സർവീസുകൾ വെട്ടിക്കുറച്ചതല്ലാതെ പുന:ക്രമീകരണം നടപ്പാക്കാനായില്ല.
എല്ലാ സർവീസുകളുമുണ്ടെന്ന് അധികൃതർ,
എവിടെയെന്ന് യാത്രക്കാർ
ജില്ലയിൽ നേരത്തേയുണ്ടായിരുന്ന ഷെഡ്യൂളുകളെല്ലാം സർവീസ് നടത്തുന്നുണ്ടെന്നാണ് കെ.എസ്.ആർ.ടി.സി അധികൃതരുടെ വാദം. എന്നാൽ മഷിയിട്ട് നോക്കിയാൽപ്പോലും കാണാനില്ലെന്നാണ് ഗ്രാമീണ മേഖലയിലെ യാത്രക്കാരുടെ പ്രതികരണം. വരുമാനമുള്ള ലിമിറ്റഡ് സ്റ്റോപ്പ് ബസുകൾ പോലും കൃത്യമായ രീതിയിൽ സർവീസ് നടത്തുന്നില്ലെന്നതാണ് ഇവരുടെ പ്രധാന ആരോപണം. ഓർഡിനറി ബസുകൾ ദേശീയപാതയിലും പ്രധാനപാതയിലും മാത്രമായി ഒതുക്കി. നിയന്ത്രണങ്ങൾ നിലനിന്നിരുന്ന മാർച്ചിൽ നടത്തിയിരുന്ന സർവീസുകൾ മാത്രമാണ് ഇപ്പോഴുമുള്ളത്. ലോക്ക് ഡൗൺ നിയന്ത്രണം പിൻവലിച്ചെങ്കിലും പൂർണതോതിൽ സർവീസ് നടത്താൻ കെ.എസ്.ആർ.ടി.സിക്ക് ഇതുവരെ കഴിഞ്ഞിട്ടില്ല. ലോക്ക് ഡൗണിനെ തുടർന്ന് നിറുത്തിവച്ചിരുന്ന ഗ്രാമീണ സർവീസുകളിൽ ഭൂരിഭാഗവും പുനഃസ്ഥാപിക്കാനുള്ള നടപടി പോലും അധികൃതർ കൊക്കൊണ്ടിട്ടില്ലെന്നതാണ് യാഥാർത്ഥ്യം.
പ്രതിദിനം 2000ൽ അധികം ട്രിപ്പുകൾ
ജില്ലയിൽ കെ.എസ്.ആർ.ടി.സിയുടെ 9 യൂണിറ്റുകളിൽ പ്രതിദിനം 2000ൽ അധികം ട്രിപ്പുകളുണ്ട്. ഇവയിൽ 20 ശതമാനത്തിൽ അധികം ട്രിപ്പുകളും നഷ്ടത്തിലാണ്. കൃത്യമായ സമയക്രമമുണ്ടെങ്കിലും മിക്കവയും ഡിപ്പോയിൽ നിന്ന് വൈകിയാണ് പുറപ്പെടുന്നത്. മനപ്പൂർവം വൈകിപ്പിക്കാൻ കെ.എസ്.ആർ.ടി.സിയിലെ തന്നെ ചില ഉന്നതോദ്യോഗസ്ഥർ ഒത്താശ ചെയ്യുകയാണെന്ന ആക്ഷേപവും ശക്തമാണ്. ഈ പശ്ചാത്തലത്തിലാണ് മന്ത്രി നേരിട്ട് അവലോകന യോഗത്തിൽ പങ്കെടുക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |