ശാസ്താംകോട്ട: ശക്തമായ മഴയിൽ കുന്നത്തൂർ താലൂക്കിലെ നൂറിലധികം കുടുംബങ്ങളിൽ വെള്ളം കയറുകയും പത്തോളം വീടുകൾ ഭാഗികമായി തകരുകയും ചെയ്തതോടെ താലൂക്കിലെ ഏഴു പഞ്ചായത്തിലും ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു. പടിഞ്ഞാറേ കല്ലട പഞ്ചായത്തിൽ മൂന്നും, ശൂരനാട് വടക്ക് രണ്ടും, ശാസ്താംകോട്ട, മൈനാഗപ്പള്ളി കുന്നത്തൂർ, ശൂരനാട് തെക്ക്, പോരുവഴി പഞ്ചായത്തുകളിൽ ഒന്നുവീതവും ദുരിതാശ്വാസ ക്യാമ്പുകളാണ് തുറന്നത്. രണ്ട് ദിവസമായി തുടരുന്ന മഴയ്ക്കൊപ്പം പള്ളിക്കലാറും കല്ലടയാറും കരകവിഞ്ഞൊഴുകാൻ തുടങ്ങിയതോടെ ജനജീവിതം കൂടുതൽ ദുസഹമായി. കുന്നത്തൂർ, പടിഞ്ഞാറേ കല്ലട, ശൂരനാട് വടക്ക് പഞ്ചായത്തുകളിലാണ് മഴ കൂടുതൽ ദുരിതം വിതച്ചത്. ശൂരനാട് വടക്ക് പഞ്ചായത്തിലെ ആനയടി, വയൽകോളനി, പാറക്കടവ്, ഇടപ്പനയം, പാതിരിക്കൽ, പടിഞ്ഞാറ്റം മുറി, നടുവിലെ മുറി, പടിഞ്ഞാറ്റം കിഴക്ക് തുടങ്ങിയ പ്രദേശങ്ങളിൽ വെള്ളക്കെട്ട് രൂക്ഷമാണ്.
കുന്നത്തൂർ പഞ്ചായത്തിലെയും പടിഞ്ഞാറേ കല്ലട പഞ്ചായത്തിലെയും താഴ്ന്ന പ്രദേശങ്ങളിൽ പൂർണമായും വെള്ളംകയറി. റോഡുകൾ വെള്ളത്തിനടിയിലായതോടെ മിക്ക സ്ഥലങ്ങളിലും ഗതാഗതവും തടസപ്പെട്ടു. താലൂക്കിലെ ഏലാകളിൽ വലിയ തോതിൽ കൃഷിനാശമുണ്ടായിട്ടുണ്ട്. താലൂക്കിലെ ഇരുന്നൂറ്റി അമ്പതോളം കർഷകരുടെ മത്സ്യക്കൃഷിയും നശിച്ചു. വെള്ളംകയറിയ പ്രദേശങ്ങളിലെ വീടുകളിലുള്ളവരെ ബന്ധുവീടുകളിലേക്കും ദുരിതാശ്വാസ ക്യാമ്പുകളിലേക്കും മാറ്റി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |