കൊല്ലം : മഴയുടെ തീവ്രത കുറഞ്ഞെങ്കിലും ജില്ലയിൽ മഴക്കെടുതി തുടരുകയാണ്. ഞായർ മുതൽ രണ്ടു ദിവസങ്ങളിലായി പെയ്ത ശക്തമായ മഴ കിഴക്കൻ മലയോര മേഖലയിൽ ജനജീവിതം ദുസഹമാക്കി. പുനലൂർ, പത്തനാപുരം, കൊട്ടാരക്കര താലൂക്കുകളിലും താഴ്ന്ന പ്രദേശമായ മൺറോത്തുരുത്തിലുമാണ് മഴ കൂടുതൽ നാശം വിതച്ചത്. ഇന്നലെ ആകാശം പൊതുവെ ഇരുണ്ടു കിടന്നെങ്കിലും മഴ മാറി നിന്നത് വലിയ ആശ്വാസമായി. കഴിഞ്ഞ ഒരാഴ്ചയായി ശക്തിയാർജിച്ച മഴ, പത്തനാപുരം താലൂക്കിനെയാണ് കൂടുതൽ ബാധിച്ചത്. റോഡുകൾ മിക്കതും വെള്ളത്തിലായി. വാഹന ഗതാഗതം പലയിടത്തും പൂർണമായി നിലച്ചു. ഇന്നലെ രാവിലെ റോഡിലെ വെള്ളം ഇറങ്ങിയതോടെയാണ് പുനലൂർ, പത്തനംതിട്ട, അടൂർ ഉൾപ്പെടെ റോഡുകളിൽ ഗതാഗതം പുനസ്ഥാപിച്ചത്.
പത്തനാപുരത്താണ് ഏറ്റവും കൂടുതൽ ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നത്. ആറ് ക്യാമ്പുകളിലായി 217 ആളുകളെ പാർപ്പിച്ചിട്ടുണ്ട്. തെന്മല ഡാമിന്റെ വൃഷ്ടി പ്രദേശങ്ങളിലുണ്ടായ കനത്ത മഴയെ തുടർന്ന് ഡാമിന്റെ ഷട്ടർ 1.20മീറ്റർ ഉയർത്തി. കല്ലടയാറും അനുബന്ധ തോടുകളും കരകവിഞ്ഞതാണ് പുനലൂരിലും പത്തനാപുരത്തും വലിയ നാശത്തിനിടയാക്കിയത്. കല്ലടയാറ്റിലെ വെള്ളപ്പൊക്കം താഴ്ന്ന പ്രദേശമായ മൺറോത്തുരുത്തിനെയും വലിയതോതിൽ ബാധിച്ചു. തുരുത്തിൽ വെള്ളം കയറി 500 ഓളം ആളുകളെ ക്യാമ്പുകളിലേക്ക് മാറ്റി. പഞ്ചായത്തിൽ ഏഴ് ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു. ഏതാണ്ട് 500 വീടുകൾ വെള്ളത്തിലായിട്ടുണ്ട്. തുരുത്തിലെ മത്സ്യകൃഷിയെയും ദോഷകരമായി ബാധിച്ചു. വിളവെത്തിയിരുന്ന ആയിരക്കണക്കിന് കരിമീനുകൾ ബണ്ടുകൾ നിറഞ്ഞ് ഒഴുകിപ്പോയി.
നഷ്ടക്കണക്ക്
ആകെ നാശനഷ്ടം:15.66 കോടി
പൂർണ്ണമായി തകർന്ന വീടുകൾ: 2
ഭാഗികമായി തകർന്നത് :51
ദുരിതാശ്വാസ ക്യാമ്പുകൾ: 18
താലൂക്കിലെ ക്യാമ്പുകൾ
(എണ്ണം, അംഗങ്ങൾ എന്ന ക്രമത്തിൽ)
പുനലൂർ :3 ,138
പത്തനാപുരം: 6,217
കൊട്ടാരക്കര :4,112
കൊല്ലം : 4,19
കരുനാഗപ്പളളി : 3,149
കുന്നത്തൂർ : 1,70
മഴക്കെടുതി തുടരുന്ന സാഹചര്യത്തിൽ ദുരിതാശ്വാസത്തിന് ഉള്ള എല്ലാ സന്നാഹവും ഒരുക്കും. വെള്ളം കയറിയ ഇടങ്ങളിൽ ഉള്ളവരെ മാറ്റി പാർപ്പിച്ചു. ആവശ്യാനുസരണം ദുരിതാശ്വാസക്യാമ്പുകൾ തുറന്നു. എല്ലായിടത്തും 24മണിക്കൂർ സേവന സന്നദ്ധരായി ഉദ്യോഗസ്ഥരുടെ സാന്നിദ്ധ്യവും ഉറപ്പാക്കി. ഏത് അടിയന്തര സാഹചര്യവും നേരിടാൻ തയ്യാറെടുപ്പുകൾ നടത്തണമെന്നും ജില്ലാകളക്ടർക്ക് നിർദേശം നൽകിയിട്ടുണ്ട്
മന്ത്രി കെ.എൻ.ബാലഗോപാൽ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |