കൊല്ലം: വിരണ്ടോടിയ മണികണ്ഠൻ കിലോമീറ്ററുകൾ സഞ്ചരിച്ചിട്ടും യാതൊരുവിധ നാശനഷ്ടങ്ങളും ഉണ്ടാക്കാത്തതിന്റെ ആശ്വാസത്തിലാണ് നാട്ടുകാർ.
വെട്ടിക്കവല ശ്രീമഹാദേവർ ക്ഷേത്രത്തിലെ വാതുക്കൽ ഞാലിക്കുഞ്ഞിന് പാൽപ്പൊങ്കാല ചടങ്ങുമായി ബന്ധപ്പെട്ട എഴുന്നള്ളത്തിനാണ് മണികണ്ഠനെ കൊണ്ടുവന്നത്. ഇന്നലെ വൈകിട്ടും എഴുന്നള്ളത്ത് ഉണ്ടായിരുന്നതിനാൽ ക്ഷേത്ര പരിസരത്തെ തെങ്ങിലാണ് കെട്ടിയിട്ടിരുന്നത്. ആന വിരണ്ടോടിയതോടെ നാട്ടുകാർ ആദ്യം ചിതറിയോടിയെങ്കിലും കുറച്ചുപേർ പിന്നീട് ആനയ്ക്കൊപ്പം ഓടുകയായിരുന്നു. വെട്ടിക്കവലയിൽ നിന്നു പനവേലി ഭാഗത്ത് എം.സി റോഡിലെത്തിയ ആന സദാനന്ദപുരം കക്കാട് ഭാഗത്താണ് കൂടുതൽ സമയം ഗതാഗത തടസമുണ്ടാക്കിയത്. ഇടത്തോട്ടും വലത്തോട്ടുമൊക്കെ മണികണ്ഠൻ ഓടി. നാട്ടുകാർ കൂട്ടംകൂടി നിന്നിടത്തേക്ക് പലതവണ ആന ഓടിവന്നെങ്കിലും പിന്നെ തിരികെയോടി. ഈ സമയം എം.സി റോഡിലെ ഗതാഗതം പൂർണമായും തടസപ്പെട്ടു. പിന്നീട് കക്കാട്- ഇരണൂർ റോഡിലേക്ക് ആന ഓടിയതോടെയാണ് ഗതാഗതം പുന:സ്ഥാപിച്ചത്. ചെറിയ റോഡിന്റെ മദ്ധ്യഭാഗത്തായി നിലയുറപ്പിച്ച ആനയുടെ അടുത്തേക്ക് പാപ്പാൻമാർ ചെന്നെങ്കിലും അവരെ ഓടിച്ചുവിടുകയായിരുന്നു. റോഡിൽ നിന്നു സമീപത്തെ റബ്ബർ പുരയിടത്തിലേക്ക് ആന കയറിയതോടെയാണ് ഭിതി വിട്ടൊഴിഞ്ഞത്. അതുവരെ ചെറിയ തോതിൽപോലും നാശനഷ്ടങ്ങൾ ഉണ്ടാക്കാതിരുന്നത് നാട്ടുകാരെ അദ്ഭുതപ്പെടുത്തി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |