കൊല്ലം: കൈയിലെ ടാബിൽ നിന്ന് പാഠഭാഗങ്ങൾ ഹെഡ്സെറ്റ് വഴി കാതിലേക്കെത്തും. ആ ശബ്ദ സന്ദേശം കേട്ട് പുസ്തകം നോക്കി പഠിപ്പിക്കുന്ന രീതിയിൽത്തന്നെ ഷാജി സാം കുട്ടികളെ പഠിപ്പിക്കും.
കൊല്ലം വള്ളിക്കീഴ് ഗവ.ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിലെ ഹയർ സെക്കൻഡറി വിഭാഗം വിദ്യാർത്ഥികൾക്ക് വിരസതയില്ലാത്ത ക്ളാസാണ് ഷാജി സാമിന്റേത്. കാഴ്ചയില്ലാത്തയാളാണ് ഷാജി സാം എന്ന് ക്ളാസ് കേട്ടാൽ തോന്നുകയേയില്ല. അദ്ധ്യാപകന്റെ പരിമിതികൾ അറിയാവുന്നതുകൊണ്ട് ക്ളാസ് മുറിയിൽ കലപില ശബ്ദമുണ്ടാക്കാൻ വിദ്യാത്ഥികൾ തയ്യാറുമല്ല. ഇടയ്ക്ക് ഷാജി സാം പാട്ട് പാടും. അപ്പോൾ അവരും കൂടെച്ചേരും. അങ്ങനെ മൊത്തത്തിൽ അടിച്ചുപൊളിയാണ് പഠനം. പൊളിറ്റിക്കൽ സയൻസ് സീനിയർ അദ്ധ്യാപകനാണ് ഓയൂർ ചെങ്കുളം പറങ്കിമാംവിള വീട്ടിൽ സാമുവൽ- ലീലാമ്മ ദമ്പതികളുടെ മകനായ ഷാജി സാം.
ജന്മനാലുള്ള കാഴ്ചപരിമിതിയെ ഒരു വെല്ലുവിളിയായി ഏറ്റെടുത്തുള്ള പോരാട്ടമാണ് അദ്ദേഹത്തെ ഇവിടെ എത്തിച്ചത്. ചുവരുകൾക്കുള്ളിൽ ഒതുങ്ങിപ്പോകേണ്ട ഇരുട്ടുജീവിതത്തിൽ നിന്ന് അനേകം വിദ്യാർത്ഥികൾക്ക് അറിവിന്റെ വെളിച്ചം പകരുന്ന മാതൃകാദ്ധ്യാപകനായി ഷാജി സാം മാറുകയായിരുന്നു. അക്ഷരങ്ങളുടെ സൗന്ദര്യം അകക്കണ്ണാൽ ആസ്വദിച്ച് പ്രയോജനപ്പെടുത്തുകയായിരുന്നു അദ്ദേഹം. കുട്ടിക്കാലത്ത് പഠനത്തിൽ മികവ് തെളിയിച്ചപ്പോൾ ഷാജിയുടെ കാഴ്ചയുടെ വൈകല്യം സ്വയം അകന്നുപോവുകയായിരുന്നു. സ്കൂളിലേക്കുള്ള വരുവും പോക്കുമെല്ലാം പരസഹായം കൂടാതെയാണെന്നതാണ്
മറ്റൊരു സവിശേഷത.
കാഴ്ചയില്ലെങ്കിലും
കണ്ണുതുറന്നു
2013ൽ കൊട്ടാരക്കര ഗവ.ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിൽ ആദ്യ നിയമനം ലഭിച്ചപ്പോൾ നാട്ടുകാരും ബന്ധുക്കളും അതിശയിച്ചു. കാഴ്ചയില്ലാത്ത ഷാജി സാം എങ്ങിനെ കുട്ടികളെ പഠിപ്പിക്കും എന്നായിരുന്നു അവരുടെ ആശങ്ക.എന്നാൽ, എല്ലാവരെയും വിസ്മയിപ്പിക്കുന്നതായിരുന്നു ഷാജി സാമിന്റെ ക്ളാസുകൾ. പിന്നീട് ടാബ് വാങ്ങിയതോടെ കാര്യങ്ങൾ കൂടുതൽ സൗകര്യമായി. പാഠപുസ്തകം അപ്പാടെ ടാബിലേക്ക് പകർത്തിയശേഷം ബ്ളൂ ടൂത്ത് ഹെഡ്സെറ്റ് വഴി കേട്ടാണ് പഠിപ്പിക്കുക. ടാബ് കൈയിലുണ്ടാകും. മറ്റ് അദ്ധ്യാപകർ പുസ്തകം നോക്കി എങ്ങിനെ പഠിപ്പിക്കുന്നോ, അതുപോലെതന്നെ പാഠഭാഗങ്ങൾ ക്രമംതെറ്റാതെ പഠിപ്പിക്കും. നോട്ട്സ് പറഞ്ഞുകൊടുക്കുന്നതും ഇതേ രീതിയിൽ തന്നെയാണ്. ഓർമ്മയിൽ നിന്ന് പഠിപ്പിക്കുമ്പോൾ ചിലത് മാറിപ്പോകാറുണ്ട്. എന്നാൽ ടാബിന്റെ സഹായത്തോടെയുള്ള അദ്ധ്യയനം കൂടുതൽ സൗകര്യപ്രദമാണെന്ന് സാം പറയുന്നു.
ഷാജി സാമിന്റെ വിശ്രമ വേളകൾ സംഗീതമയമാണ്. കീ ബോർഡ് വായിക്കും, പാട്ട് പാടും. ഭാര്യ അഡ്വ.മിനിമോളും മക്കൾ അൻസിയ എം.ഷാജിയും ആൽബിൻ എം.സാമും ഒപ്പം കൂടും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |