കൊല്ലം: കനത്ത മഴയിൽ ആര്യങ്കാവിന് സമീപം റെയിൽവേ ട്രാക്കിലേക്ക് മണ്ണിടിഞ്ഞ് പുനലൂരിനും ചെങ്കോട്ടയ്ക്കും മദ്ധ്യേ ട്രെയിൻ ഗതാഗതം തടസപ്പെട്ടു. പാലരുവി എക്സ് പ്രസ് പുനലൂരിലും ചെന്നൈ- കൊല്ലം ട്രെയിൻ ചെങ്കോട്ടയിലും സർവ്വീസ് അവസാനിപ്പിച്ചു.
തിങ്കളാഴ്ച വൈകിട്ടുണ്ടായ കനത്ത മഴ കാരണം ഭഗവതിപുരം, ന്യു ആര്യങ്കാവ് റെയിൽവേ സ്റ്റേഷനുകൾക്കിടയിലാണ് മണ്ണിടിച്ചിലുണ്ടായത്. ട്രാക്കിലേക്ക് വീണ മണ്ണ് വേഗം നീക്കം ചെയ്തെങ്കിലും മറ്റൊരു ഭാഗത്ത് ട്രാക്കിനടിയിലെ മണ്ണ് ഒലിച്ചു പോയത് ബലപ്പെടുത്താൻ സമയമെടുത്തു. ചെന്നൈ - കൊല്ലം സർവ്വീസ് ചെങ്കോട്ടയിൽ യാത്ര അവസാനിപ്പിച്ചതിനാൽ പ്രത്യേക ബസിൽ യാത്രക്കാരെ കൊല്ലത്ത് എത്തിച്ചു.
ഇന്നലെ ഉച്ചയ്ക്ക് 12ഓടെ കൊല്ലത്തുനിന്ന് പുറപ്പെടേണ്ടിയിരുന്ന ചെന്നൈ എക്സ് പ്രസ് ചെങ്കോട്ടയിൽ നിന്നാണ് സർവീസ് ആരംഭിച്ചത്. രാത്രി 11.20ന് തിരുനെൽവേലിയിൽ നിന്ന് പുറപ്പെടേണ്ടിയിരുന്ന തിരുനെൽവേലി - പാലക്കാട് പാലരുവി എക്സ് പ്രസ് പുനലൂർ നിന്ന് പാലക്കാട്ടേക്ക് സർവീസ് നടത്തി. ഒലിച്ചു പോയ ഭാഗത്തെ മണ്ണ് ഉറപ്പിച്ച് ഇന്നലെ വൈകിട്ടോടെ ഗതാഗതം പുനസ്ഥാപിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |