കൊല്ലം: സ്വകാര്യ സൂപ്പർമാർക്കറ്റുകളെപ്പോലെ സപ്ലൈകോയും ഓൺലൈൻ വ്യാപാര രംഗത്തേക്ക് കടക്കുന്നു. കൊല്ലം താമരക്കുളത്തുള്ള സപ്ലൈകോ പീപ്പിൾസ് ബസാറിൽ ഓൺലൈനായി ഓർഡർ നൽകിയാൽ സാധനങ്ങൾ വീട്ടുപടിക്കലെത്തും. വൈകാതെ ജില്ലയിലെ മറ്റ് വില്പനകേന്ദ്രങ്ങളിലേക്കും ഓൺലൈൻ സേവനം വ്യാപിപ്പിക്കും.
"സപ്ലൈ കേരള" എന്ന മൊബൈൽ ആപ്ലിക്കേഷനിലൂടെയാണ് ഓൺലൈൻ വില്പന. ഗൂഗിൾ പ്ലോ സ്റ്റോറിൽ നിന്ന് ഈ ആപ്പ് ഡൗൺലോഡ് ചെയ്യാം. ഓരോ ഔട്ട്ലെറ്റിന്റെയും പത്ത് കിലോമീറ്റർ ചുറ്റളവിലാകും സേവനം. റേഷൻ കാർഡിൽ പതിക്കേണ്ടതിനാൽ സബ്സിഡ് സാധനങ്ങൾ ഓൺലൈനായി ഓർഡർ ചെയ്യാനാകില്ല. സപ്ലൈകോയിൽ ലഭ്യമായ ബാക്കി എല്ലാ ഉത്പന്നങ്ങളും ഓൺലൈനിൽ ലഭ്യമാണ്. ഇങ്ങനെ ഔട്ട്ലെറ്റിൽ ക്യു നിന്നുള്ള സമയനഷ്ടവും യാത്ര ചെലവും ഒഴിവാക്കാം. ഇന്ന് വൈകിട്ട് 3ന് കൊല്ലം താമരക്കുളം റെഡ്യാർ ഹാളിൽ മന്ത്രി ജെ. ചിഞ്ചുറാണി പദ്ധതി ഉദ്ഘാടനം ചെയ്യും.
35% വിലക്കിഴിവും സമ്മാനങ്ങളും
ബ്രാൻഡഡ് ഉത്പന്നങ്ങൾക്ക് നിലവിൽ സപ്ലൈകോയിൽ എം.ആർ.പിയെക്കാൾ 30 ശതമാനം വിലക്കിഴിവുണ്ട്. ഓൺലൈനായി ഓർഡർ ചെയ്യുന്നവർക്ക് അഞ്ച് ശതമാനം കൂടി കിഴിവ് ലഭിക്കും. ഇതിന് പുറമേ ആയിരം രൂപയ്ക്ക് മുകളിൽ വരുന്ന ബില്ലിന് ഒരു കിലോഗ്രാം ശബരി ചക്കി ഫ്രഷ് ആട്ടയും, രണ്ടായിരം രൂപയ്ക്ക് മുകളിലുള്ള ബില്ലിന് 250 ഗ്രാം ശബരി ഗോൾഡ് തേയിലയും അയ്യായിരം രൂപയ്ക്ക് മുകളിലുള്ള ബില്ലിന് ഒരു ലിറ്റർ ശബരി വെളിച്ചെണ്ണയും സൗജന്യമായി ലഭിക്കും. വിതരണക്കൂലിയായി 35 രൂപ നൽകിയാൽ മതിയാകും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |