കൊല്ലം: ലെവൽക്രോസിന്റെ ഇരുവശങ്ങളിലുമായി വഴിമുട്ടി നിൽക്കുകയാണ് മയ്യനാട്ടുകാരുടെ ജീവിതം. തിരക്കേറിയ മയ്യനാട്- കൊട്ടിയം റോഡിനെ വിഭജിച്ചാണ് തിരുവനന്തപുരം- കൊല്ലം റെയിൽപാത കടന്നുപോകുന്നത്.
നിരന്തരം ട്രെയിനുകൾ ഓടുന്നതിനാൽ ലെവൽ ക്രോസ് മിക്ക സമയവും അടഞ്ഞു കിടക്കുകയാണ്. തിരക്കേറിയ റോഡിലെ ലെവൽക്രോസ് അടയുന്നതോടെ മയ്യനാട് ജംഗ്ഷനിൽ വാഹനത്തിരക്ക് ഒഴിഞ്ഞ നേരമില്ല. ജംഗ്ഷനും കൊട്ടിയം റോഡും മണിക്കൂറുകളോളം കുരുക്കിൽ അമരും. ലെവൽക്രോസ് തുറന്നാലും ഗതാഗതം സുഗമമാകാൻ പിന്നെയും സമയമേറെ വേണം. സമീപത്തെ സർക്കാർ ആശുപത്രിയിലടക്കം പോകേണ്ടവരാണ് കുരുക്കിൽപ്പെടുന്നത്.
തുടർ നടപടികൾ വൈകുന്നു
മയ്യനാട് ലെവൽക്രോസിൽ ഓവർബ്രിഡ്ജ് നിർമ്മാണത്തിന് 29.95 കോടി രൂപയുടെ പദ്ധതിക്ക് കിഫ്ബി അംഗീകാരം നൽകിയെങ്കിലും അപ്രോച്ച് റോഡിന് സ്ഥലം ഏറ്റെടുക്കൽ ഉൾപ്പെടെ തുടർ നടപടികൾ ആരംഭിച്ചിട്ടില്ല. റെയിൽവേയുമായി ചെലവ് പങ്കിടാതെ മുഴുവൻ തുകയും കിഫ്ബിയിൽ നിന്ന് ചെലവഴിച്ച് മേൽപ്പാലം നിർമ്മിക്കാനായിരുന്നു സർക്കാർ തീരുമാനം. എട്ട് സർവേ നമ്പരുകളിലായുള്ള 206.58 സെന്റ് ഭൂമി ഏറ്റെടുക്കാൻ അനുമതി ലഭിച്ചെങ്കിലും നടപടികൾ വൈകുന്നു.
കുരുക്ക് മുറുകി ആവണീശ്വരം
കൊല്ലം- ചെങ്കോട്ട പാതയിൽ ആവണീശ്വരം ലെവൽക്രോസിൽ കുരുക്ക് മുറുകിയിട്ടും പരിഹാരമില്ല. പത്തനാപുരം-കുന്നിക്കോട്- വാളകം റോഡിലെ ഈ ലെവൽക്രോസ് ദിവസം നാലും അഞ്ചും തവണ അടച്ചിടുമ്പോൾ തിരക്ക് രൂക്ഷമാവുകയാണ്. വാളകം- പത്തനാപുരം റോഡ് ശബരി പാതയായി വികസിപ്പച്ച ശേഷം ഇതുവഴി കടന്നുപോകുന്ന വാഹനങ്ങളുടെ എണ്ണത്തിൽ വലിയ വർദ്ധനവാണ് ഉണ്ടായത്.
വേണം ഓവർ ബ്രിഡ്ജ്
കൊല്ലം- ചെങ്കോട്ട റെയിൽവേ ലൈൻ വൈദ്യുതീകരണം പൂർത്തിയാകുന്നതോടെ കൂടുതൽ ട്രെയിനുകൾ ആരംഭിക്കാനുളള സാദ്ധ്യത തെളിയും. നിറുത്തി വച്ചിരിക്കുന്ന ചില ട്രെയിനുകൾ പുനരാരംഭിക്കാനും സാദ്ധ്യതയുണ്ട്. പുനലൂർ- മൂവാറ്റുപുഴ സംസ്ഥാന പാതയുടെ വികസനം പൂർത്തിയായാൽ എം.സി റോഡിൽ നിന്ന് കൂടുതൽ വാഹനങ്ങൾ ആവണീശ്വരം വഴി പത്തനാപുരം കടന്ന് പുനലൂർ- മൂവാറ്റുപുഴ സംസ്ഥാന പാതയിലെത്തി യാത്ര തുടരും. ഇതോടെ ലെവൽക്രോസിലെ കുരുക്ക് കൂടുതൽ ദുസഹമാകും. ഈ സാദ്ധ്യതകൾ മുന്നിൽ കണ്ട് ആവണീശ്വരത്ത് ഓവർബ്രിഡ്ജ് നിർമ്മിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |